ഏട്ടൻ ഫോൺ വിളിച്ചിട്ടു എടുക്കുന്നില്ല. ഏടത്തിക്കു തീരെ വയ്യ. മോനെ എങ്ങനെ എങ്കിലും ഏട്ടനെ വിവരം അറിയിക്കണം…

സന്തതി…

Story written by Suja Anup

=============

“അവനു ഭക്ഷണം കൊടുക്കേണ്ട. പറഞ്ഞാലൊന്നും കേൾക്കില്ല. ശല്യം എവിടെ എങ്കിലും പോയി ചാ വട്ടെ. ഈ അശ്രീകരം എന്ന് ജനിച്ചോ അന്ന് ഈ വീട്ടിലെ സമാധാനം ഇല്ലാതായി..”

പാവം കുട്ടി…ഒരു പത്തുവയസ്സുകാരൻ….

അവൻ്റെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി. അച്ഛൻ അകത്തേയ്ക്കു പോയതും പഴയതു പോലെ ഞാൻ കൈയ്യിൽ ഒളിപ്പിച്ചു വച്ചിരുന്ന പാത്രം അവനു കൊടുത്തൂ.

“മോൻ, ആരും കാണാതെ തട്ടിൻ മുകളിൽ പോയിരുന്നൂ കഴിച്ചോ, ഏടത്തി വന്നു പാത്രം എടുത്തോളാo..”

വിവാഹം കഴിഞ്ഞു ഈ വീട്ടിൽ വന്നു കയറിയ അന്ന് മുതൽ കാണുന്നതാണ് ആ പാവത്തിൻ്റെ കഷ്ടപ്പാട്. ഏട്ടനേലും പതിനഞ്ചു വയസ്സ് താഴെയാണ് അവൻ. എന്നിട്ടും ഏട്ടന് പോലും അവനോടു സ്നേഹമില്ല. ഏട്ടൻ്റെ അച്ഛൻ അവനെ എന്നും ഒരു ശത്രുവിനെ പോലെയാണ് കാണുന്നത്…

എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. അമ്മ ഇല്ലാത്ത വീട്. ഏട്ടൻ ചെറുപ്പത്തിലേ കെട്ടി. ആ കുട്ടിയെ അമ്മയെ പോലെ സ്‌നേഹിക്കേണ്ടതു എൻ്റെ ചുമതലയാണ്. എന്നിട്ടും എവിടെ ഒക്കെയോ എനിക്ക് അതിനു കഴിയാതെ തടസ്സമായി അച്ഛനും ഏട്ടനും.

ഏതായാലും ഇതിനുള്ള ഉത്തരം എനിക്ക് കിട്ടിയേ തീരൂ…

*****************

ഏട്ടൻ എത്തുവാൻ വൈകി. ഭക്ഷണം എടുത്തു കൊടുത്തൂ.

ബെഡ്റൂമിൽ വച്ച് പതിയെ ഞാൻ എൻ്റെ സംശയം ചോദിച്ചൂ…

ആദ്യം ഏട്ടൻ ഒന്നും മിണ്ടിയില്ല. പിന്നെ പതിയെ പറഞ്ഞു തുടങ്ങി.

“നിനക്കറിയാല്ലോ മീനൂട്ടി. ഞാനും അച്ഛനും അമ്മയും അടങ്ങിയ സന്തോഷം നിറഞ്ഞ ഒരു കൊച്ചു കുടുംബമായിരുന്നൂ ഞങ്ങളുടേത്. പിണക്കങ്ങളും പരിഭവങ്ങളും ഇല്ല. സ്നേഹം മാത്രം. അച്ഛന് ചില ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നൂ. ബൈപാസ്സ്‌ സർജ്ജറി കഴിഞ്ഞു അച്ഛൻ വിശ്രമിക്കുന്ന സമയം. അന്ന് അച്ഛൻ ആശുപത്രിയിൽ ചെക്കപ്പിന് പോയതായിരുന്നൂ. ഞാൻ സ്കൂളിലും പോയി. അമ്മയ്ക്ക് ഒത്തിരി പണികൾ വീട്ടിൽ ചെയ്തു തീർക്കുവാൻ ഉണ്ടായിരുന്നൂ.”

“അന്ന് ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നൂ. സ്കൂളിൽ നിന്നും വന്ന ഞാൻ കണ്ടത് തകർന്നു ഒരു മൂലയ്ക്കിരിക്കുന്ന അമ്മയെ ആണ്. എന്താണ് കാര്യം എന്ന് എനിക്ക് മനസ്സിലായില്ല. അമ്മ എന്നോട് ഒന്നും പറഞ്ഞില്ല. രാത്രിയിൽ അച്ഛനെ കെട്ടിപിടിച്ചു അമ്മ കരയുന്നതു കണ്ടിരുന്നൂ..”

പിന്നീടാണ് എനിക്ക് കാര്യങ്ങൾ മനസ്സിലായത്..

“അച്ഛന് സർജ്ജറിക്കു ആവശ്യമായ പണം അമ്മയ്ക്ക് നൽകിയത് തെക്കേലെ മുതലാളി ആയിരുന്നൂ. അയാളുടെ പക്കൽ നിന്നും ഒത്തിരി പണം അച്ഛൻ മുൻപേ കടം വാങ്ങിയിരുന്നൂ. സർജ്ജറി കഴിഞ്ഞതിൽ പിന്നെ അച്ഛന് ജോലിക്കു പോകുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അന്ന് ആ നശിച്ച ദിവസ്സം അച്ഛനെ അന്വേഷിച്ചാണ് മുതലാളി വീട്ടിൽ വന്നത്. തുറന്നു കിടന്ന വാതിലിലൂടെ അയാൾ അകത്തേയ്ക്കു കയറി. അയാൾ അമ്മയെ ഉപദ്രവിച്ചൂ. പുറത്തു പറഞ്ഞാൽ മോഷണക്കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. അമ്മയ്ക്ക് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. പാവം ആകെ പേടിച്ചു പോയി. മുതലാളി മ ദ്യപിച്ചിരുന്നത്രെ. എനിക്കും അന്ന് ഒന്നും ചെയ്യുവാൻ സാധിക്കുമായിരുന്നില്ല. മാനഭയം നിമിത്തം അച്ഛൻ അത് എല്ലാവരിൽ നിന്നും ഒളിച്ചു വച്ചൂ. അമ്മ ഗർഭിണി ആയപ്പോൾ ആ കുഞ്ഞിനെ വേണ്ട എന്ന് വെയ്ക്കാമെന്നു അച്ഛൻ പറഞ്ഞു. അമ്മ അതിനു സമ്മതിച്ചില്ല. കുറ്റബോധം അമ്മയെ വേട്ടയാടിക്കൊണ്ടിരുന്നൂ. പ്രസവത്തിനു ശേഷം അമ്മയുടെ സ്ഥിതി പിന്നെയും വഷളായി. ആ കുഞ്ഞിനെ സ്നേഹിക്കുവാൻ അച്ഛനായില്ല. കുട്ടന് അഞ്ചു വയസ്സുള്ളപ്പോൾ അമ്മ മരിച്ചൂ. അമ്മയുടെ മരണത്തോടെ അച്ഛൻ തകർന്നൂ..”

എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നൂ. പക്ഷേ..ആ കുഞ്ഞു എന്ത് പിഴച്ചൂ. അവൻ്റെ മനസ്സിൽ കളങ്കം ഇല്ലല്ലോ…?

*****************

“ഏടത്തി, എനിക്ക് ഒരു കഷ്ണം മീൻ കൂടെ തരുമോ..? അച്ഛൻ കാണണ്ട വഴക്കു പറയും..”

“അതിനെന്താ കുട്ടാ..മോന് ഏടത്തി തരാട്ടോ…?”

അവനെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നൂ. അവൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ അവൻ ഇങ്ങനെ കഷ്ടപെടുമായിരുന്നോ. ആ അമ്മ മുകളിൽ ഇരുന്നു വിഷമിക്കരുത്.

“ഏടത്തിയുടെ വയറ്റിൽ ഉണ്ണിയുണ്ടല്ലേ..”

“നിനക്ക് എങ്ങനെ അറിയാം..?”

“അതൊക്കെ എനിക്കറിയാം. ഏടത്തിയുടെ ഉണ്ണിക്കു എന്നെ ഇഷ്ടമാവുമോ. അതോ ഏട്ടനെ പോലെ അവനും എന്നെ വെറുക്കുമോ..”

“ഉണ്ണിക്കു മോനെ ഇഷ്ടമാവും…മോൻ വേണ്ടേ അവനെ സ്കൂളിൽ വിടുവാൻ..”

“ഏടത്തി, പ്രസവത്തിനു വീട്ടിൽ പോകുമ്പോൾ എന്നെയും കൊണ്ട് പോകുമോ..”

“അതെന്താ കുട്ടാ…മോൻ ഇവിടെ നിന്നോ..?”

“എന്നെ എല്ലാവരും തല്ലും. എനിക്ക് ഭക്ഷണവും കിട്ടില്ല. ഏടത്തി വന്നതിൽ പിന്നെയാണ് എനിക്ക് കുറച്ചെങ്കിലും ഭക്ഷണം കിട്ടുന്നത്.”

“എന്നാ ഏടത്തി, വീട്ടിൽ പോണില്ല. ഏടത്തിയുടെ അമ്മയോട് ഇങ്ങോട്ട് വരുവാൻ പറയാം..”

“എന്നെ ഇവിടെ ആർക്കും ഇഷ്ടമല്ല. അതെന്താ ഏടത്തി അങ്ങനെ. എന്നെ ചന്തയിൽ നിന്നും വാങ്ങിയതാണോ. എൻ്റെ കൂട്ടുകാരൊക്കെ അങ്ങനാണ് പറയുന്നത്.”

“എൻ്റെ കുട്ടൻ വിഷമിക്കേണ്ട, കേട്ടോ. കുട്ടന് ഏടത്തിയില്ലേ. കുട്ടനെ വിട്ടു ഏടത്തി എങ്ങും പോകില്ല. ഇനി ആരെങ്കിലും ചോദിച്ചാൽ കുട്ടൻ ഏടത്തിയുടെ മോനാണ് എന്ന് പറഞ്ഞേക്കൂ…”

കുട്ടൻ്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടൂ…

******************

“മീനൂട്ടി, അടുത്താഴ്ച നിൻ്റെ അമ്മ വരും. പിന്നെ എനിക്ക് പേടിയില്ല. ഇനിയും പ്രസവത്തിനു പത്തുനാൾ ഉണ്ട്. ഇന്നെനിക്ക് രാത്രി ഡ്യൂട്ടിക്ക് കയറിയെ പറ്റൂ. നീ സൂക്ഷിക്കണം. അച്ഛൻ ഇല്ല, വല്യച്ചൻ്റെ വീട്ടിൽ നിന്ന് നാളെയെ വരൂ. എന്തേലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതി. ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ അല്ലേ ഉള്ളൂ. ഞാൻ ഓടി വരാം…”

“ഏട്ടൻ വിഷമിക്കേണ്ട. കുട്ടൻ ഉണ്ടല്ലോ..”

“ആ അശ്രീകരത്തിനെ എന്തിനു കൊള്ളാം…”

ഏട്ടൻ്റെ മുഖം കോപം കൊണ്ട് വിറച്ചൂ…

****************

“കുട്ടാ…മോനെ ഒന്ന് ഓടി വന്നേ..”

“മോനെ, ഏട്ടൻ ഫോൺ വിളിച്ചിട്ടു എടുക്കുന്നില്ല. ഏടത്തിക്കു തീരെ വയ്യ. മോനെ എങ്ങനെ എങ്കിലും ഏട്ടനെ വിവരം അറിയിക്കണം..”

അവൻ ഓടിപ്പോയി..

“മാലതി വല്യമ്മേ, വാതിൽ തുറക്കൂ…”

“ഈ പാതിരാത്രി ആരാണ് കാളിങ് ബെല്ല് അടിച്ചു ശല്യം ചെയ്യുന്നത്…”

“എന്താ കുട്ടാ..?”

“വല്ല്യമ്മ വീട്ടിലേയ്ക്കു ഒന്ന് വാ. ഏടത്തിക്കു വയ്യ. വീട്ടിൽ ആരും ഇല്ല.”

“മോനേ സുമേഷേ, നീ ആ ടോർച്ചും എടുത്തു കൊണ്ട് വന്നേ. നമുക്കൊന്ന് മീനൂട്ടിയെ കണ്ടിട്ട് വരാം..”

“എൻ്റെ കുട്ടാ, നീ ഇതെങ്ങോട്ടാണ് ഓടുന്നത്..”

“മോളെ മീനൂട്ടി.. എന്തേ പറ്റിയെ…?”

“തീരെ വയ്യ വല്യമ്മേ…?”

“മോള് വിഷമിക്കേണ്ട, ഞാൻ സുമേഷിനോട് കാറ് വിളിക്കുവാൻ പറഞ്ഞിട്ടുണ്ട്. അവൻ കാറുമായി ഇപ്പോൾ വരും…”

***************

“ഇതാരാ ഈ നേരത്തു ഓടിപിടഞ്ഞു വരുന്നത്. ബാലു അത് നമ്മുടെ കുട്ടനല്ലേ…?”

“എന്താ  കുട്ടാ, നീ മീനൂട്ടിയെ ഒറ്റയ്ക്കിട്ടിട്ട് പോന്നു കളഞ്ഞോ. ഇവനെ ഇന്ന് ഞാൻ…”

“നീ ദേഷ്യപ്പെടാതെ ബാലൂ, അവനൊന്നു ശ്വാസമെങ്കിലും എടുക്കട്ടേ..?”

“ഏടത്തിക്കു വയ്യ.. ഏട്ടാ..”

” നിനക്ക് ഒന്ന് ഫോൺ ചെയ്തു പറഞ്ഞാൽ പോരായിരുന്നോ..?”

“പാവം, അത് നിന്ന് കിതയ്ക്കുന്നതു കണ്ടില്ലേ. നീ കുറച്ചു വെള്ളം കൊടുക്കൂ. ഇല്ലേൽ അവൻ ചത്ത് പോവും. കാലിൽ ഒരു ചെരുപ്പ് പോലുമില്ല..”

“എൻ്റെ തെറ്റാണു. ഫോൺ സ്വിച്ചഡ് ഓഫ് ആയി പോയിരുന്നൂ..”

“എന്നാ വേഗം ഓൺ ചെയ്യൂ..”

കണ്ടൂ…ഒരു പത്തു മിസ്സ്ഡ് കാൾ എങ്കിലും ഉണ്ട്.

“മോനെ, എത്ര പ്രാവശ്യമായി വിളിക്കുന്നൂ. ഞങ്ങൾ ഒരു കാറു വിളിച്ചൂ മീനൂട്ടിയെ ഇങ്ങു കൊണ്ട് പോന്നൂ. അവൾക്കു കുഴപ്പമില്ല. പ്രസവത്തിന് കയറ്റി. പക്ഷേ, കുട്ടനെ കാണാനില്ല. അതും പറഞ്ഞു അവൾ കരച്ചിലായിരുന്നു. നീ വേഗം ആശുപത്രിയിലേയ്ക്ക് വാ..”

കുട്ടനെയും കൂട്ടി ഞാൻ ആശുപത്രിയിൽ എത്തി. പ്രസവം കഴിഞ്ഞു അവൾ സുഖമായിരിക്കുന്നൂ.

പിറ്റേന്ന് കുഞ്ഞിനെ വാർഡിലേക്ക് മാറ്റിയപ്പോൾ കുട്ടനെ അടുത്തേയ്ക്കു വിളിച്ചു അവൾ കൊഞ്ചിക്കുന്നതു കണ്ടൂ. കുട്ടൻ കുഞ്ഞുവാവയെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ആദ്യമായി എനിക്ക് കുറ്റബോധം തോന്നി.

നല്ലൊരു വസ്ത്രം പോലും അമ്മയുടെ മരണശേഷം എൻ്റെ കുട്ടന് അച്ഛൻ വാങ്ങികൊടുത്തിട്ടില്ല. അവൾ വന്നതിനു ശേഷം എൻ്റെ കൂടെ തല്ലു കൂടിയിട്ടാണ് കുട്ടന് വസ്ത്രങ്ങൾ പോലും എന്നെ കൊണ്ട് വാങ്ങി കൊടുപ്പിച്ചത്.

“കുട്ടാ, മോൻ എന്താണ് ചെരുപ്പ് ഇടാതിരുന്നത്..?

അതിനുള്ള മറുപടി മീനൂട്ടിയാണ് പറഞ്ഞത്.

“അവൻ്റെ ചെരുപ്പ് പൊട്ടിയത് ഞാനാണ് തുന്നി കൊടുത്തത്. ഏട്ടനോട് അവനു ഒരു ചെരുപ്പ് വാങ്ങി കൊടുക്കണം എന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞതാണ്..?”

ശരിയാണ്. എല്ലാം എൻ്റെ തെറ്റാണ്…

“ഏട്ടാ, പൊട്ടിയ ചെരുപ്പ് ഇട്ടു ഓടിയാൽ വേഗം കമ്പനിയിൽ എത്തുവാൻ പറ്റുമോ. അപ്പോഴേക്കും എടത്തിക്കും വാവക്കും എന്തെങ്കിലും പറ്റിയാലോ…?”

അവനെ ഞാൻ അടുത്തേക്ക് വിളിച്ചൂ. അവൻ്റെ കല്ല് കയറി പൊട്ടിയിരിക്കുന്ന കാലുകൾ കണ്ടപ്പോൾ അറിയാതെ രണ്ടു തുള്ളി കണ്ണിൽ നിന്നും അടർന്നു വീണൂ. ആദ്യമായി അവനെ ഞാൻ ചേർത്തിരുത്തി. മനസ്സിൽ ഒരുപാടു തവണ അമ്മയോട് മാപ്പു ചോദിച്ചൂ. അന്ന് ഞാൻ മനസ്സിൽ ഒന്ന് തീരുമാനിച്ചൂ..

“ഇനി എനിക്ക് സന്തതികൾ രണ്ടാണ്. മൂത്തവൻ കുട്ടനും ഇളയവൻ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞനും..”

എൻ്റെ മനസ്സു വായിച്ചറിഞ്ഞ പോലെ മീനൂട്ടി പറഞ്ഞു..

“ഇതാണ് ഏട്ടാ ശരി. ഇപ്പോഴാണ് നിങ്ങൾ ശരിക്കും ഞാൻ ഇഷ്ടപെടുന്ന ഭർത്താവായത്…”

………………സുജ അനൂപ്