അച്ഛമ്മ തലയിൽ കൈ വച്ച് അനുഗ്രഹിക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്നും ഒരു തുള്ളി ആ കാലിൽ വീണു…

അമ്മായിയമ്മ 

Story written by Suja Anup

==============

“പുതിയ വീട്, സാഹചര്യങ്ങൾ എല്ലാം ഉൾക്കൊള്ളുവാൻ എൻ്റെ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ”

അച്ഛമ്മ തലയിൽ കൈ വച്ച് അനുഗ്രഹിക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്നും ഒരു തുള്ളി ആ കാലിൽ വീണു.

ഒരിക്കൽ വിവാഹം കഴിച്ചു മറ്റൊരു വീട്ടിലേയ്ക്കു പോവേണ്ടി വരും എന്ന് അറിയാമായിരുന്നൂ. എന്നിട്ടും മനസ്സ് പിടഞ്ഞു.

എനിക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചത്. പിന്നീട് അച്ഛമ്മയുടെ സ്ഥാനത്തു നിന്നല്ല അമ്മയുടെ സ്ഥാനത്തു നിന്നാണ് അച്ഛമ്മ എന്നെ വളർത്തിയത്.

എത്ര നിർബന്ധിച്ചിട്ടും അച്ഛൻ മറ്റൊരു വിവാഹം കഴിച്ചില്ല. പാവം എനിക്കായി ആ ജീവിതം മുഴുവൻ മാറ്റി വച്ചൂ. ബാങ്കിലെ തിരക്കുകളും സ്ഥലമാറ്റങ്ങളും എൻ്റെ പഠനത്തെ ബാധിക്കാതിരിക്കുവാനാണ് അച്ഛമ്മ എന്നെ കൂടെ തന്നെ നിറുത്തിയത്.

ഒറ്റ മോളായതു കൊണ്ടും അമ്മയില്ലാത്ത കുട്ടിയായതു കൊണ്ടും എപ്പോഴും കൂടുതൽ കരുതൽ എനിക്ക് അവരെല്ലാവരും നൽകി.

ബിരുദത്തിനു ചേരും വരെ അച്ഛമ്മയുടെ അരുമക്കുട്ടിയായിരുന്നൂ ഞാൻ. ജീൻസിട്ടു മുടിക്കു നിറം നൽകി അടിച്ചു പൊളിച്ചു നടക്കുവാൻ ഞാൻ ശീലിച്ചത് ബിരുദത്തിനു പഠിക്കുന്ന സമയത്തായിരുന്നൂ. ഹോസ്റ്റലിലെ ജീവിതം എൻ്റെ കാഴ്ചപ്പാടുകൾ ആകെ മാറ്റി മറിച്ചൂ. മുടി ക്രോപ് ചെയ്തു ആദ്യമായി ഹോസ്റ്റലിൽ നിന്നും നാട്ടിലെത്തിയ എന്നെ കണ്ടു അച്ഛമ്മ ഒത്തിരി സങ്കടപ്പെട്ടൂ.

പാവം കഷ്ടപ്പെട്ട്, കാച്ചെണ്ണ തേച്ചു വളർത്തി കൊണ്ട് വന്ന മുടിയാണ് ഞാൻ ആ കോലത്തിൽ ആക്കിയത്. ഇടയ്ക്കു ഹോസ്റ്റലിൽ എന്നെ കാണുവാൻ വരുന്ന അച്ഛൻ ഞാൻ ആവശ്യപ്പെട്ടതെല്ലാം എനിക്ക് വാങ്ങി തരുമായിരുന്നൂ.

എങ്കിലും എൻ്റെ എല്ലാ ആഗ്രഹങ്ങൾക്കും അച്ഛമ്മ കൂടെ തന്നെ നിന്നൂ. എന്നെ പോലെ ഒരു സൂത്രക്കാരി. എന്തെങ്കിലും സമ്മതിക്കില്ല എന്ന് തോന്നിയാൽ പിന്നെ അങ്ങു സങ്കടപ്പെട്ടു കാണിച്ചിട്ട് “എൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് പറഞ്ഞാൽ മതി” അതോടെ അച്ഛമ്മയുടെ കണ്ണ് നിറയും.

അമ്മയെ ഒരിക്കലും മരുമകളായിട്ടു അച്ഛമ്മ കണ്ടിട്ടില്ല, അവർക്കു അമ്മ മകളായിരുന്നൂ….

ബിരുദാനന്ത ബിരുദത്തിനു ശേഷമാണ് ഈ ആലോചന വരുന്നത്…

അച്ഛമ്മയോടു നാട്ടുകാരൊക്കെ ചോദിക്കുമായിരുന്നത്രേ..

“ഈ തല തെറിച്ച പെണ്ണിനെ ആരു കെട്ടിക്കൊണ്ടു പോകുവാനാണ്. പെണ്ണായാൽ അടക്കവും ഒതുക്കവും ഒക്കെ വേണം…”

അച്ഛമ്മ മറുത്തൊന്നും പറയാറില്ല.

ഏതായാലും പെട്ടെന്നാണ് കല്യാണം ഉറച്ചത്.

“പെണ്ണ് കാണുവാൻ വരുന്നൂ എന്ന് പറഞ്ഞിട്ട് വന്നവർ കല്യാണം ഉറപ്പിച്ചിട്ടാണ് പോയത്. പയ്യൻ നാട്ടിൽ നല്ലൊരു കമ്പനിയിൽ മാനേജർ ആണ്. അച്ഛൻ പോലീസിൽ വലിയ ഓഫീസർ ആയിരുന്നൂ ഇപ്പോൾ വിരമിച്ചൂ, അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നില്ല…”

**************”*

കല്യാണം കഴിഞ്ഞു എത്തിയതേ ഉള്ളൂ, മനസ്സ് നിറയെ അച്ഛമ്മ മാത്രമായിരുന്നൂ.

പുതിയ വീടുമായി ഇണങ്ങി ചേരുന്നത് എങ്ങനെയെന്ന് ഞാൻ ചിന്തിക്കുകയായിരുന്നൂ. അച്ഛമ്മ പറഞ്ഞത് പോലെ കഷ്ടപ്പെട്ട് സാരിയൊക്കെ ഉടുത്തു ഞാൻ താഴേക്ക് ഇറങ്ങി ചെന്നൂ.

ബന്ധുക്കളൊക്കെ പോയിരിക്കുന്നൂ. അച്ഛനും അമ്മയും ഏട്ടനും മാത്രമേ ഉളളൂ. ഭക്ഷണമെല്ലാം കഴിഞ്ഞു ഞങ്ങൾ കിടന്നൂ.

കഷ്ടപെട്ടാണെങ്കിലും രാവിലെ എഴുന്നേറ്റു ഒരു ചൂടിതാർ ഒക്കെ ഇട്ടു അടുക്കളയിൽ ചെന്നൂ. അമ്മയെ സഹായിചൂ. ജോലിക്കാരി ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി.

പ്രഭാത ഭക്ഷണത്തിനു എല്ലാവരും കൂടെ ഇരിക്കുമ്പോഴാണ് അച്ഛൻ കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നത്. ആദ്യം തന്നെ കാര്യങ്ങൾ മനസ്സിലാക്കി തന്നാൽ പിന്നെ പ്രശ്നങ്ങൾ ഇല്ലല്ലോ എന്നൊരു മുഖവുര ഉണ്ടായിരുന്നൂ.

” ഇവിടെ രാവിലെ അഞ്ചു മണിക്ക് എല്ലാവരും എഴുന്നേൽക്കും. കുളിച്ചിട്ടു അടുക്കളയിൽ കയറണം. വീട്ടിൽ സാരി അല്ലെങ്കിൽ ചൂടിതാർ മാത്രമേ ഇടുവാൻ പാടുള്ളൂ. അവൻ്റെ അമ്മയാണ് എനിക്കുള്ള ഭക്ഷണം ഉണ്ടാക്കി തരാറുള്ളത്. പിന്നെ അവൻ്റെ അമ്മ ബിരുദാനന്ത ബിരുദം വരെ പഠിച്ചതാണ്. ഈ വീട്ടിൽ പെണ്ണുങ്ങൾ ജോലിക്കു പോകുന്നത് എനിക്ക് ഇഷ്ടമല്ല.”

പിന്നീട് അച്ഛൻ പറയുന്നത് മൊത്തം ഞാൻ കേട്ടിരുന്നത് ഒരു മരവിപ്പോടെ മാത്രമാണ്. മനസ്സിൽ ഞാൻ കൊണ്ട് നടന്ന സ്വപ്നങ്ങൾ എല്ലാം ആ നിമിഷം തകർന്നു വീണുടഞ്ഞു. കൺകോണിൽ പൊടിഞ്ഞു വന്ന ഒരു തുള്ളി ആരും കാണാതെ തുടച്ചൂ.

പെട്ടെന്നാണ് ഏട്ടൻ്റെ സ്വരം ഒരു കുളിരു പോലെ മനസ്സിൽ പതിച്ചത്.

” വേണ്ട അച്ഛാ, അവൾ ഈ വീട്ടിൽ മരുമകളായി ജീവിക്കേണ്ട. അച്ഛൻ്റെ മകളായി ജീവിക്കട്ടെ. എന്നെ എനിക്കിഷ്ടമുള്ള ജോലിയിൽ എത്തുവാൻ അച്ഛൻ സഹായിചൂ. അതുപോലെ അവളും ഒരഛൻ്റെ മകളല്ലേ. ആ അച്ഛനും അവളെ കുറിച്ച് സ്വപ്നങ്ങൾ ഉണ്ടായിരുന്നിരിക്കും. അവൾ അവളായി ഇവിടെ ജീവിക്കട്ടെ.”

ഏട്ടൻ ഒന്ന് നിറുത്തി, പിന്നെ പറഞ്ഞു…

“അവളുടെ സ്വപ്നങ്ങൾ അവൾ നേടണം. അവൾക്കു ഇനി പഠിക്കുവാൻ താല്പര്യമുണ്ട്. അടുത്ത മാസം അവളെ ഞാൻ എം.ഫിൽ നു ചേർക്കും.”

പെട്ടെന്നാണ് അച്ഛൻ എന്തെങ്കിലും മറുത്തു പറയും മുൻപേ അമ്മ പറഞ്ഞത്.

“അവൾക്ക് അമ്മയില്ല. എനിക്കൊരു മകളും. അവളുടെ കണ്ണുനീർ ഈ വീട്ടിൽ വീഴില്ല. അവളുടെ അച്ഛമ്മയ്ക്കു ഞാൻ കൊടുത്ത വാക്ക് ഞാൻ പാലിക്കും. അവളുടെ ഒരിഷ്ടങ്ങൾക്കും ഇവിടെ ആരും തടസ്സം നിൽക്കില്ല”

പിന്നെ അച്ഛൻ ഒന്നും മിണ്ടിയില്ല.

ആ നിമിഷം എൻ്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി പൊടിഞ്ഞു.

അമ്മയെ കണ്ട ഓർമ്മ എനിക്കില്ല. ഒരമ്മ ഇല്ല എന്ന സങ്കടം എന്നും മനസ്സിൻ്റെ ഏതോ കോണിൽ ഇരുന്നു വിങ്ങിയിരുന്നൂ. ഇപ്പോൾ ആദ്യമായി ഞാൻ എൻ്റെ  മുന്നിൽ കണ്ടൂ, അമ്മായിയമ്മയെ അല്ല, അമ്മയെ…