അടുക്കളയിൽ തിരക്കിട്ട പണിക്കിടയിലും സീരിയലിലെ ഡയലോഗുകൾ കേൾക്കുന്നത് ഒരാശ്വാസമാണ്…

എൻ്റെ മരുമകൾ…

Story written by Suja Anup

=============

“എൻ്റെ ഈശോയെ, എൻ്റെ കണ്ണുനീർ കണ്ടിട്ട് നിനക്ക് മതിയായില്ലേ. എന്നെങ്കിലും ഈ സന്നിധിയിൽ വന്നു ഞാൻ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ. എൻ്റെ ഏട്ടൻ എവിടെ ആണെങ്കിലും ആ ആത്മാവിന് ശാന്തി നീ കൊടുക്കണേ…..”

“രാവിലെ തന്നെ മുതലക്കണ്ണീർ ഒലിപ്പിച്ചും കൊണ്ട് നിൽപ്പുണ്ടല്ലോ. എന്താ ഉദ്ദേശ്യം? ഇനിയും ആരെ എങ്കിലും കഷ്ടപ്പാട് കാണിച്ചു മയക്കാനാണോ…വലതു കാൽ വച്ച് കയറിയാതെ എൻ്റെ കുലം മുടിപ്പിച്ചൂ. ശകുനം കെ ട്ടവൾ….”

“അമ്മ, ഇങ്ങോട്ടു വരുന്നുണ്ടോ..ആരെങ്കിലും കേൾക്കും..?”

നാത്തൂൻ അമ്മായിയമ്മയെ വിളിച്ചു കൊണ്ട് പോയി…………

“എൻ്റെ അവസ്ഥ നീ കൺകുളിർക്കെ കാണൂ..നീ കുരിശിൽ അനുഭവിച്ചതൊക്കെ ഞാൻ ഇവിടെ അനുഭവിക്കുന്നുണ്ട്. നിൻ്റെ തലയിൽ ഉള്ളതിനേക്കാൾ കൂടുതൽ മുള്ളുകൾ എൻ്റെ ഹൃദയത്തിൽ തറച്ചിരിപ്പുണ്ട്….”

*****************

“മിനി, എനിക്ക് നിന്നെ ഇഷ്ടമാണ്. നീ ഇതുവരെ മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ വീട്ടിൽ വന്നു പെണ്ണ് ചോദിക്കട്ടെ. സമ്മതമല്ലെങ്കിൽ ഇപ്പോഴേ പറഞ്ഞേക്കൂ…..”

സ്കൂളിൽ നിന്നും വരുന്ന വഴിയാണ്. ടീച്ചറിനെ വഴിയിൽ തടഞ്ഞു നിർത്തിയിരിക്കുന്നത് കണ്ടാൽ മതി കുട്ടികൾ പ്രശ്‌നം ഉണ്ടാക്കുവാൻ.

“സാജന് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ. സാജനെ പോലെ ഒരു പണച്ചാക്കിനെ വിവാഹം കഴിക്കുവാൻ എനിക്ക് ആവില്ല. വെറുതെ എന്തിനാണ് എനിക്ക് ചീത്തപേരുണ്ടാക്കുന്നത്…”

“അപ്പോൾ ഇഷ്ടക്കുറവില്ല. പണക്കാരനായതാണ് പ്രശ്‌നം. അപ്പോൾ ഇനി മനസമ്മതത്തിനു കാണാം…”

സാജൻ എൻ്റെ സീനിയർ ആയിരുന്നൂ സ്കൂളിൽ. എത്ര പറഞ്ഞാലും മനസ്സിലാവില്ല. പത്താം തരത്തിൽ പഠിക്കുമ്പോൾ മുതൽ പുറകെ നടക്കുന്നൂ. ഈയിടെ ആയിട്ട് വഴിയിൽ തടഞ്ഞു നിർത്തലും തുടങ്ങിയിരിക്കുന്നൂ. ദുബായിൽ ജോലി കിട്ടിയതിൽ പിന്നെ ഇങ്ങനെയാണ്. എണ്ണ കമ്പനിയിൽ റിഗ്ഗിലാണ് ജോലി. നാല് മാസ്സം കൂടുമ്പോൾ ഒരു മാസത്തെ ലീവിന് വരും. പിന്നെ എല്ലാ ദിവസ്സവും ഓരോന്ന് പറഞ്ഞു വഴിയിൽ കാത്തു നില്ക്കും”

******************

ഏതായാലും അവസാനം സാജൻ ജയിച്ചു. വീട്ടുകാരുടെ എതിർപ്പുകളെ വക വയ്ക്കാതെ സാജൻ എന്നെ അങ്ങു കെട്ടി. ഒരു മാസം കൂടെ കഴിഞ്ഞിട്ട് സാജൻ അങ്ങു പോയി. ഇനി നാല് മാസം കാത്തിരിക്കണം ഒന്ന് കാണുവാൻ…

സാജൻ പോയതിൽ പിന്നെ എൻ്റെ കാര്യം കഷ്ടത്തിലായി. തൊട്ടതിനും പിടിച്ചതിനും അമ്മായിഅമ്മയ്ക്ക് കുറ്റം പറയാനേ നേരമുള്ളൂ. കെട്ടിച്ചു വിട്ട സാജൻ്റെ ഒരേ ഒരു പെങ്ങൾ പൊറുതി ഇവിടെ തന്നെയാണ്. കുറ്റം പറച്ചിലിന് ചുക്കാൻ പിടിക്കുവാൻ അവളുണ്ടാവും മുൻപിൽ…..

“എനിക്ക് അതിലൊന്നും വിഷമമില്ല. സാജൻ അത്ര മാത്രം എന്നെ സ്നേഹിക്കുന്നൂ..”

******************

“ഇന്ന് തമ്പുരാട്ടി നേരത്തെ വന്നോ..വേഗം പോയി രാത്രിയിലേക്കുള്ള ഭക്ഷണം ഒരുക്കൂ. ബാബു (അളിയൻ) ഇന്ന് ഇവിടെ ഉണ്ടാവും. ചിക്കനും കൂടെ ശരിയാക്കണം..”

അമ്മായി അമ്മയും നാത്തൂനും സീരിയൽ കാണുന്നൂ. അടുക്കളയിൽ കയറി ഒരു സഹായം പോലും ചെയ്യില്ല. ഉച്ചയ്ക്ക് അവർ കഴിച്ച എച്ചിൽ പത്രം വരെ വൈകിട്ട് ജോലി കഴിഞ്ഞു വന്നു ഞാൻ കഴുകണം. അതിരാവിലെ എഴുന്നേറ്റു രാവിലത്തേയ്ക്കും ഉച്ചക്കത്തേയ്ക്കും ഉള്ളത് ഉണ്ടാക്കി വച്ചിട്ടാണ് ഞാൻ പോകുന്നത്.

ഓരോന്ന് ആലോചിച്ചിരുന്നു സമയം പോയി. അടുക്കളയിൽ തിരക്കിട്ട പണിക്കിടയിലും സീരിയലിലെ ഡയലോഗുകൾ കേൾക്കുന്നത് ഒരാശ്വാസമാണ്. സമയം പോകുന്നത് അറിയില്ല.

പരസ്യം തുടങ്ങി എന്ന് തോന്നുന്നൂ. നാത്തൂൻ ചാനൽ മാറ്റി. ഭാഗ്യം വാർത്ത ചാനലാണ്.

“ഇപ്പോൾ കിട്ടിയ വാർത്ത, ദുബായിൽ റിഗ്ഗിൽ വച്ചുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരണപെട്ടൂ. സാജൻ ജോസെപ്പും ചെറിയാനും..”

ഓടി എത്തിയ ഞാൻ അവരുടെ ഫോട്ടോ കണ്ടു. ഒന്നേ നോക്കിയുള്ളൂ…

ബോധം വന്നപ്പോൾ വീട് നിറയെ ആളുകൾ ഉണ്ടായിരുന്നൂ. കേട്ടതൊന്നും സത്യമാകരുതേ അതെൻ്റെ ഏട്ടൻ ആകരുതേ എന്ന് മാത്രമേ ഞാൻ പ്രാർത്ഥിച്ചുള്ളൂ.

വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. ഒരുമിച്ചു ജീവിച്ചു കൊതി തീർന്നിട്ടില്ല. അടുത്ത മാസം ലീവിൽ വരുവാൻ ഇരിക്കുമ്പോഴാണ് വിധി ഏട്ടനെ എന്നിൽ നിന്നും അകറ്റുന്നത്.

ആരോ പറയുന്നത് കേട്ടൂ…

“ശവശ രീരം വരില്ല. കുറച്ചു ചാരം മാത്രമേ അവശേഷിച്ചുള്ളൂ. അഞ്ചു പേരാണ് മരിച്ചത്. നാളെ പള്ളിയിൽ ഒരു കുർബാനയും ഒപ്പീസും ഉണ്ടാവും. അത് മതി.”

****************

പിറ്റേന്ന് പള്ളിയിൽ ഞാൻ ചെന്നൂ. ഏട്ടനെ അവസാനമായി കാണുവാൻ പോലും ഭാഗ്യമില്ലാത്തവൾ. നെറ്റിയിലെ സിന്ദൂരം മാഞ്ഞവൾ. എല്ലാവരും സഹതാപത്തോടെ എന്നെ നോക്കി…

“ഈശോയെ…എന്നാലും എനിക്കെന്തേ നീ ഈ വിധി തന്നൂ. കരയുവാൻ വേണ്ടി മാത്രമാണോ നീ എന്നെ ഭൂമിയിലേയ്ക്ക് അയച്ചത്. മൂന്ന് പെണ്മക്കൾ ഉള്ള വീട്ടിൽ മൂത്തവളായി ജനിച്ചൂ. അപ്പനില്ലാതെ വളർന്നൂ. കല്യാണം വരെ ഒരു നല്ല വസ്ത്രം പോലും അണിഞ്ഞിട്ടില്ല. നിനക്ക് എന്നെ കൂടെ വിളിക്കാമായിരുന്നില്ലേ. ഞാൻ വന്നേനെ സന്തോഷത്തോടെ എൻ്റെ സാജൻ്റെ അടുത്തേയ്ക്കു…”

***************

സാജൻ മ രിച്ചിട്ടു ഇന്നേയ്ക്കു ഏഴു ദിവസ്സം ആയി. ഏഴാം ദിനാചരണം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു….

അമ്മയും അനിയത്തിമാരും മുറിയിൽ ഉണ്ടായിരുന്നൂ.

അമ്മായിയമ്മയും നാത്തൂനും മുറിയിലേയ്ക്കു കടന്നു വന്നൂ..

“എൻ്റെ മകനെ കൊന്ന നീ ഇനി ഒരു നിമിഷം ഈ വീട്ടിൽ നിൽക്കരുത്. എല്ലാം കെട്ടി പെറുക്കി ഇറങ്ങിക്കോ. നാശം പിടിച്ചവൾ. ഇനി എന്നെയും കൂടി കൊലയ്ക്കു കൊടുക്കും.”

എൻ്റെ വസ്ത്രങ്ങൾ അലമാരയിൽ നിന്നും അമ്മായിഅമ്മ വാരി നിലത്തിട്ടൂ. സാജൻ വാങ്ങി തന്ന സാരികൾ നാത്തൂൻ എടുത്തൂ. കഴുത്തിൽ കിടന്ന സാജൻ കെട്ടിയ താലി അവർ ഊരിയെടുത്തൂ. എന്നെ അവർ പുറത്തേയ്ക്കിറക്കി വിട്ടൂ.

“സാജൻ കെട്ടിയ താലി പിടിച്ചൂരി എടുക്കുമ്പോൾ പറിഞ്ഞു കൂടെ പോയത് എൻ്റെ ഹൃദയം ആയിരുന്നൂ. സാജൻ്റെ മുറിയിൽ നിന്നും ഇറങ്ങുബോൾ ഞാൻ മനസ്സ് കൊണ്ട് മരിച്ചിരുന്നൂ. അവൻ്റെ ഓർമ്മകൾ നിറഞ്ഞ ആ മുറിയിൽ അവൻ്റെ തലയിണയെ കെട്ടി പിടിച്ചാണ് ഞാൻ എന്നും ഉറങ്ങിയിരുന്നത്.

“അവൻ്റെ വിധവയായി അവിടെ കഴിയാനുള്ള അവകാശം പോലുമെനിക്കില്ലാതെ പോയി”

അമ്മ എന്നെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് വന്നൂ…

*******************

ഇന്നിപ്പോൾ സാജൻ പോയിട്ട് വർഷം അഞ്ചാകുന്നൂ. നാളിതു വരെ എന്നെ എവിടെ വച്ച് കണ്ടാലും അമ്മായിഅമ്മ ശാപവാക്കുകൾ ചൊരിയും. ആത്മാക്കാരുടെ ദിവസ്സം ആയതു കൊണ്ട് മാത്രമാണ് ഞാൻ പള്ളിയിലേയ്ക് പോയത്.

എൻ്റെ അമ്മ ഒന്നും പറയാറില്ലെങ്കിലും എനിക്കറിയാം അനിയത്തിമാർക്കും ഞാൻ ഒരു ബാധ്യതയാണ്. അവർ വിവാഹപ്രായമെത്തി നിൽക്കുന്നൂ. വിധവയായ ചേച്ചി അവർക്കു ഒരു തടസ്സമായി നിൽക്കുന്നൂ.

വീട്ടിൽ എത്തിയതും ഒന്നുറങ്ങുവാൻ തോന്നി. ഇന്ന് സ്കൂളിൽ അവധി പറഞ്ഞിട്ടുണ്ട്. സാജൻ മരിച്ചതിൽ പിന്നെ ഒരിക്കൽ പോലും ആത്മാക്കാരുടെ ദിവസ്സം (നവംബർ 2) ജോലിക്കു പോയിട്ടില്ല. അന്ന് മുഴുവൻ സാജന് വേണ്ടി ഉപവാസമെടുത്തു പ്രാർത്ഥിക്കും. അതാണ് ശീലം.

പെട്ടെന്നു അമ്മ മുറിയിലേയ്ക്കു കടന്നു വന്നൂ..

“മോളെ, നിന്നെ കാണുവാൻ നാളെ ഒരു കൂട്ടർ വരും. നീ മറുത്തൊന്നും പറയരുത്. നീ കാരണം നിൻ്റെ അനിയത്തിമാർക്കു വിവാഹം നടക്കുന്നില്ല. സ്ത്രീധനം കൊടുക്കുവാൻ ഇവിടെ ഒന്നുമില്ല. നീയായിട്ടു അവരുടെ ജീവിതത്തിനു തടസ്സം ആകരുത്.”

“അയാളുടെ രണ്ടാം വിവാഹമാണ്. ആദ്യഭാര്യ പ്രസവത്തിൽ മരിച്ചൂ. മകനിപ്പോൾ നാലു വയസ്സായി. അമ്മയ്ക്ക് പ്രായമായി.”

എനിക്ക് ഒന്നും കേൾക്കുവാൻ താല്പര്യം ഉണ്ടായിരുന്നില്ല….

പിറ്റേന്ന് അയാൾ വന്നൂ. ഞാൻ അയാളെ നോക്കിയതേയില്ല. അവിടെ വച്ച് തന്നെ വിവാഹം ഉറപ്പിച്ചു അവർ പോയി…

*****************

കഴുത്തിൽ താലി വീണതോ അയാളുടെ കൂടെ വലതു കാൽ വച്ച് ആ വീട്ടിലേയ്ക്കു കയറിയതോ ഞാൻ അറിഞ്ഞില്ല. എൻ്റെ വീട്ടിൽ നിന്നിറങ്ങുമ്പോഴും ഞാൻ കരഞ്ഞില്ല. ഒരു മരവിപ്പ് മാത്രമേ എന്നിൽ അവശേഷിച്ചിരുന്നുള്ളു.

ചെറിയ ഒരു ചടങ്ങു മാത്രമേ ഉണ്ടായിരുന്നുള്ളു. അദ്ധേഹത്തിൻ്റെ വീട്ടിലും ബന്ധുക്കൾ ഉണ്ടായിരുന്നില്ല.

അപ്പോഴും മനസ്സിൽ മൊത്തം സാജൻ ആയിരുന്നൂ…

അമ്മയാണ് അദ്ദേഹത്തിൻ്റെ മുറി എന്നെ കാണിച്ചു തന്നത് അദ്ധേഹത്തിൻ്റെ അമ്മയായിരുന്നു. കുളിമുറിയിൽ കയറി ദേഹം കഴുകി ഇറങ്ങി. ഇനി എന്ത് എന്നു ആലോചിച്ചു ആ കട്ടിലിൽ ഞാൻ ഇരുന്നൂ.

അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.

വാതിലിനിടയിലുള്ള വിടവിലൂടെ ഇടയ്ക്കിടയ്ക്ക് കൊച്ചു കണ്ണുകൾ എന്നെ ഒളിഞ്ഞു നോക്കുന്നൂ. ആദ്യം അത്ഭുതം തോന്നി. പിന്നെ ഞാൻ ആ കണ്ണുകളെ അടുത്തേയ്ക്കു വിളിച്ചൂ.

ആദ്യം മടിച്ചെങ്കിലും അത് പതിയെ എൻ്റെ അടുത്തേയ്ക്കു വന്നൂ..

അടുത്ത് വന്ന അവൻ എന്നെ പതിയെ തൊട്ടു നോക്കി. പിന്നെ ഒരു ചോദ്യം.

“പപ്പ, പറഞ്ഞിരുന്നൂ ഇന്ന് കടയിൽ നിന്നും പുതിയ അമ്മയെ വാങ്ങി തരാമെന്നു. മോന് അമ്മയില്ലല്ലോ. സ്കൂളിൽ എല്ലാവർക്കും അമ്മയുണ്ട്. ഞാൻ എത്ര നിർബന്ധിച്ചിട്ടാണെന്നോ പപ്പ അമ്മയെ വാങ്ങി തന്നത്. എല്ലാവരും അമ്മയെ പറ്റി പറയുമ്പോൾ എനിക്ക് സങ്കടം വരും. എനിക്ക് മാത്രം അച്ഛമ്മ..”

അവനെ ഞാൻ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു…

വാ തോരാതെ സംസാരിക്കുന്ന അവനെ കണ്ടപ്പോൾ എൻ്റെ സങ്കടം ഒക്കെ മാറി.

അവൻ എന്നെ റൂമിൽ നിന്നും വിളിച്ചിറക്കി, ഹാളിൽ കൊണ്ട് വന്നിരുത്തി. പിന്നെ പതിയെ കയറി എൻ്റെ മടിയിൽ ഇരുന്നൂ. അവനും ഞാനാണ് ഭക്ഷണം കൊടുത്തത്. എന്തൊക്കെയോ പറഞ്ഞിരുന്നു അവൻ എൻ്റെ മടിയിൽ കിടന്നു ഉറങ്ങി പോയി.

അദ്ദേഹം വന്നു അവനെ എടുക്കുവാൻ പോയെങ്കിലും അവൻ എന്നെ തന്നെ മുറുകെ പിടിച്ചിരുന്നൂ. എനിക്ക് എന്ത് തോന്നും എന്നത് അവരെ വിഷമിപ്പിക്കുന്നത് പോലെ തോന്നി.

ഞാൻ അമ്മയോടും അദ്ദേഹത്തോടും പറഞ്ഞു.

“അവൻ എൻ്റെ കൂടെ കിടന്നോട്ടെ, അവൻ്റെ അമ്മയായി തന്നെ എന്നെ കണ്ടാൽ മതി. അമ്മയ്ക്കൊരിക്കലും സ്വന്തം കുട്ടി ഒരു ഭാരമല്ല, അനുഗ്രഹം മാത്രമാണ്.”

അവനേയും എടുത്തു കൊണ്ട് ഞാൻ മുറിയിലേയ്ക്കു നടന്നൂ…

**************

പതിയെ പതിയെ ഞാൻ ആ വീടുമായി ഇണങ്ങി ചേർന്നൂ…

അദ്ദേഹത്തിൽ നല്ലൊരു ഭർത്താവിനെ ഞാൻ കണ്ടെത്തി. അദ്ദേഹത്തിൻ്റെ അമ്മ, അമ്മായിഅമ്മയെ പോലെ അല്ല അമ്മയെ പോലെയാണ് എന്നെ സ്നേഹിച്ചത്.

മോന് എന്തിനും ഏതിനും ഞാൻ തന്നെ വേണമെന്നായി. എൻ്റെ വീട്ടിൽ ഒരു ദിവസ്സം നിൽക്കുവാൻ പോയാൽ പോലും അവൻ കൂടെ വരും. അദ്ദേഹത്തെ പിരിഞ്ഞു അവൻ നിൽക്കുo. എന്നെ അവൻ പിരിഞ്ഞു നിൽക്കില്ല.

*****************

അവൻ്റെ സ്കൂളിൽ തന്നെ അദ്ദേഹം എനിക്ക് ഒരു ജോലി ശരിയാക്കി തന്നൂ.

ജോലി കഴിഞ്ഞു ഞാൻ മോനെയും കൂട്ടി വീട്ടിൽ വന്നപ്പോഴേയ്ക്കും  അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയുടെ അമ്മ മോനെ കാണുവാൻ വന്നിരുന്നൂ.

എന്നെ കണ്ടതും അവരുടെ മുഖം മങ്ങി. മോനെ വിളിച്ചു അവർ സമ്മാനങ്ങൾ നൽകി.

അവൻ കിട്ടിയ കളിപാട്ടങ്ങളുമായി അകത്തേയ്ക്കു പോയി.

പതിയെ അവർ അമ്മയോട് പറഞ്ഞു.

“പുത്തനച്ചി പുരപ്പുറം തുടയ്ക്കും, എത്രയായാലും രണ്ടാനമ്മയല്ലേ. എൻ്റെ കൊച്ചുമകനെ അവൾ എന്ത് ചെയ്യുമോ എന്തോ….”

എൻ്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു.

അത് കണ്ടിട്ടാവണം അമ്മ പറഞ്ഞു.

“ബന്ധുക്കൾ എന്ന രീതിയിൽ നിങ്ങൾക്കിവിടെ വരാം. പക്ഷേ.. എൻ്റെ മകളെ ഒന്നും പറയരുത്. അവൾ എങ്ങനെ വേണമെങ്കിലും ഇരുന്നോട്ടെ. പക്ഷേ..ഇതു അവളുടെ വീടാണ്. അവളെ ഇവിടെ വന്നു ആരും ഭരിക്കേണ്ട .”

“പ്രസവത്തിൽ അമ്മ മരിച്ചു പോയ ആ കുഞ്ഞിനെ ഒരു രാത്രിയിൽ നിങ്ങൾ നോക്കിയോ. ഞാനും മോനും എത്ര മാത്രം കഷ്ടപ്പെട്ടൂ. അവൻ ആശുപത്രിയിൽ കിടന്നപ്പോൾ ഒന്ന് നിങ്ങൾ വന്നു കണ്ടോ….ഇന്നിപ്പോൾ ഒരു വർഷമായി അവനു ഒരു പനിയോ തുമ്മലോ വന്നാൽ പോലും ഉറക്കം നിന്ന് കണ്ണിമ വെട്ടാതെ അവളാണ് അവനെ നോക്കുന്നത്. അവൻ്റെ സ്വന്തം അമ്മ പോലും അവനെ അങ്ങനെ സ്നേഹിക്കില്ല..”

“രക്ഷിക്കുന്നവർക്കേ ശിക്ഷിക്കുവാൻ അനുവാദം ഉള്ളൂ. എൻ്റെ കണ്ണടഞ്ഞാലും എൻ്റെ മകനും എൻ്റെ കൊച്ചു മകനും ഈ കൈകളിൽ സുരക്ഷിതരാണ്. ഇവൾ എൻ്റെ മരുമകളല്ല, മകളാണ്. ഇങ്ങനെ ഒരുത്തിയെ കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണം.”

……………..സുജ അനൂപ്