പതിയെ ഞാൻ അവിടെ നിന്നും ആരും കാണാതെ ഇറങ്ങി. ആങ്ങളയുടെ വീട്ടിൽ ചെന്നു കയറി…

നന്മമരം…

Story written by Suja Anup

==============

“എൻ്റെ രാധേ, എന്തൊരു വിധിയാണ് നിൻ്റെത്. അവസാനം കറിവേപ്പില പോലെ അവർ നിന്നെ വലിച്ചെറിഞ്ഞില്ലേ…”

കൺകോണിൽ വന്ന ഒരു തുള്ളി ഞാൻ തുടച്ചൂ. സീതയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നൂ. അവൾ എന്നെ ചേർത്തു പിടിച്ചൂ…

“എല്ലാം വിധിയാണ് എന്ന് ആശ്വസിക്കുവാൻ വയ്യ. എല്ലാം എൻ്റെ തെറ്റാണ്…”

****************

ചേച്ചിയുടെ വിവാഹം കഴിഞ്ഞതും വീട്ടിൽ എല്ലാവരും സന്തോഷിച്ചൂ. അന്നെനിക്ക് പതിമൂന്നു വയസ്സായിരുന്നൂ. എന്നാൽ ചേട്ടൻ ഒരു സംശയരോഗി ആയിരുന്നൂ. എല്ലാം ക്ഷമിച്ചു അവൾ കൂടെ നിന്നൂ. തിരിച്ചു വീട്ടിലേയ്ക്കു വന്നാൽ ആരും നോക്കുവാനില്ല എന്ന് അവൾക്ക് അറിയാമായിരുന്നൂ. രണ്ടു കുട്ടികളായിട്ടും അയാൾ അവളെ ഉപദ്രവിച്ചു കൊണ്ടിരുന്നൂ…

ഒരിക്കൽ അയാൾ അവളും കുട്ടികളും കഴിക്കുവാൻ വച്ചിരുന്ന ഭക്ഷണത്തിൽ വി ഷം ചേർത്തൂ. ഭക്ഷണം കഴിക്കുന്നതിനു മുൻപേ അവൾ അത് മനസ്സിലാക്കി. അങ്ങനെയാണ് അവൾ വീട്ടിലേയ്ക്കു വന്നതും ബന്ധം ഒഴിഞ്ഞതും.

അവൾ വന്നതോടെ ആങ്ങളയും ഭാര്യയും വീട്ടിൽ നിന്നും പോയി. ചെറുപ്പത്തിലേ തന്നെ നന്നായി തയ്‌ക്കുമായിരുന്ന ഞാൻ പഠനം നിറുത്തി അവൾക്കും കുട്ടികൾക്കും അമ്മയ്ക്കും വേണ്ടി രാപകലില്ലാതെ തയ്യൽ മെഷീൻ ചവിട്ടി.

കാലം കടന്നു പോയി. വിവാഹം കഴിക്കുവാൻ പോലും ഞാൻ മറന്നൂ…

മകനും മകളും (വിനുവും വീണയും) പഠിച്ചു ജോലിക്കാരായി…അവളുടെ മകളെ ഞാൻ വിവാഹം കഴിപ്പിച്ചു വിട്ടൂ.

*****************

വിനുവിന് നല്ല ആലോചനകളൊന്നും വരുന്നില്ല. അമ്മ ബന്ധം വേർപെടുത്തിയതാണ് എന്ന കുറ്റം കൂടെ ഉണ്ട്.

ഇടയ്ക്കൊക്കെ കോടനാട് വരെ ഞാൻ ഒന്ന് പോകും. അവിടെ എനിക്ക് ഒരു കൂട്ടുകാരി (സീത) ഉണ്ട്. തീരെ സങ്കടം വരുമ്പോൾ അവളുമായി എല്ലാം പങ്കുവയ്ക്കും.

ഇന്ന് തിരിച്ചു വരില്ല എന്നാണ് വീട്ടിൽ പറഞ്ഞത്. പിന്നെന്തോ വിനുവിനെ കാണാതെ മാറി നിൽക്കുവാൻ എനിക്ക് പ്രയാസമാണ്. പെറ്റിട്ടില്ല എന്നേ ഉള്ളൂ. ഞാനാണ് അവനെ വളർത്തിയത്.

വീട്ടിൽ എത്തിയപ്പോഴേയ്ക്കും വൈകി…

അകത്തു നിന്നും വിനുവിൻ്റെ സംസാരം കേട്ടൂ..

“അമ്മേ, എനിക്ക് അവളെ വിവാഹം കഴിച്ചാൽ മതി. അവളുടെ വീട്ടുകാർക്കും സമ്മതമാണ്. അമ്മായിയമ്മയുടെ അനിയത്തി കൂടെ ഉള്ളത് അവർക്കു ഇഷ്ടമല്ല. പ്രായമാകുമ്പോൾ അവരെ അവൾ നോക്കേണ്ടി വരില്ലേ എന്നാണവർ ചോദിക്കുന്നത്. അമ്മ തന്നെ ചിറ്റയോട് ആങ്ങളയുടെ അടുത്തേയ്ക്കു മാറി താമസിക്കുവാൻ പറയണം.”

വിനു തന്നെയാണോ ഇതെല്ലാം പറഞ്ഞത്.

“ഞാൻ വാരിക്കൊടുക്കാതെ ഉണ്ണാത്ത കുട്ടി. എൻ്റെ കൂടെ മാത്രം ഉറങ്ങുന്ന കുട്ടി. ചിറ്റ എന്ന് വിളിക്കാതെ പലപ്പോഴും അമ്മ എന്നെന്നെ വിളിച്ചിരുന്ന കുട്ടി…”

പതിയെ ഞാൻ അവിടെ നിന്നും ആരും കാണാതെ ഇറങ്ങി. ആങ്ങളയുടെ വീട്ടിൽ ചെന്നു കയറി. രണ്ടു ദിവസ്സം നിൽക്കുവാൻ വന്നതാണ് എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ..

പിറ്റേന്ന് വിനു എന്നെ വിളിച്ചൂ..

“ചിറ്റ എന്നാണ് വരുന്നത്..”

“കുറച്ചു ദിവസ്സം കഴിഞ്ഞിട്ട് വരാം എന്ന് പറഞ്ഞു..”

“വേഗം..വാ ചിറ്റേ” എന്നൊരു വാക്ക് അവൻ പറഞ്ഞില്ല…

***************

പിറ്റേന്ന് ഞാൻ സീതയെ കാണുവാൻ ചെന്നൂ. അവളോട് എൻ്റെ സങ്കടങ്ങൾ എല്ലാം പറഞ്ഞു.

“ഒരു വിവാഹം വേണമെന്ന് ഞാൻ എന്നും പറയുമായിരുന്നില്ലേ. ഇനിയും വൈകിയിട്ടില്ല. ഇനി നീ ഒന്നും പറയണ്ട. എന്താ വേണ്ടത് എന്ന് ഞാനും ചേട്ടനും തീരുമാനിച്ചിട്ടുണ്ട്..”

കുറച്ചു ദിവസ്സങ്ങൾ ഞാൻ ജീവിച്ച ആങ്ങളയുടെ വീട് എനിക്ക് ഒരു നരകമല്ല അതിനും മുകളിൽ ആയിരുന്നൂ. എന്നെ തേടി വിനുവോ ചേച്ചിയോ വന്നില്ല.

പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ സീതയും ഭർത്താവും വന്നു എന്നെ അവരുടെ വീട്ടിലേയ്ക്കു കൂട്ടി കൊണ്ട് വന്നൂ..

******************

എൻ്റെ സമ്മതം പോലും ചോദിക്കാതെ പിറ്റേന്ന് എന്നെ കാണുവാൻ ഒരാൾ വന്നൂ…

ബാബു എന്നാണത്രെ പേര്…

സീത പറഞ്ഞതനുസരിച്ചു ഞാൻ ബാബുവേട്ടനോട് സംസാരിച്ചൂ..

“ഭാര്യ മരിച്ചിട്ടും മറ്റൊരു വിവാഹം കഴിക്കാതെ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി, ഇന്നിപ്പോൾ ആ വലിയ വീട്ടിൽ ആരുമില്ല. മകനും മകളും വിദേശത്തു കുടുംബവുമായി കഴിയുന്നൂ. അങ്ങോട്ട് അച്ഛൻ ചെല്ലുന്നതു മരുമക്കൾക്കു ഇഷ്ടമില്ല. പരിഷ്‌കാരം പോരത്രേ…”

“ആവശ്യത്തിന് സ്വത്തുണ്ട്. ഒരു കൂട്ടില്ല. മക്കൾക്ക് ആവശ്യമുള്ളതെല്ലാം വീതിച്ചു കൊടുത്തൂ. ഇനി ഒരു കൂട്ടു വേണം. സീതയുടെ ഭർത്താവിനെ അറിയാം, മൂന്നാറിൽ ബാബുവേട്ടൻ്റെ തോട്ടത്തിൽ കുറച്ചു നാൾ ഉണ്ടായിരുന്നൂ. അങ്ങനെയുള്ള പരിചയം ആണ്…”

എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല…

അടുത്ത ശുഭ മുഹൂർത്തത്തിൽ ബാബുവേട്ടൻ എന്നെ വിവാഹം കഴിച്ചൂ. സാക്ഷിയായി എൻ്റെ സീതയും അവളുടെ കുടുംബവും. അത്രയും പേർ മാത്രം മതി എന്നുള്ളത് എൻ്റെ തീരുമാനം ആയിരുന്നൂ.

പാവപ്പെട്ട എന്നെ വേണ്ടാത്തവർക്കു വയസ്സാകുമ്പോൾ ഞാൻ ഒരു ഭാരം ആകും എന്ന് കരുതുന്നവർക്ക് പണക്കാരിയായ ഞാനുമായി ബന്ധം വേണ്ട. അന്നും ഇന്നും എനിക്ക് സീതയുണ്ട്. പണം നോക്കിയോ രക്ത ബന്ധം നോക്കിയോ അല്ലാതെ എനിക്ക് തുണയായവൾ….

കൂട്ടുകാരി എന്നതിനപ്പുറം എന്നെ ചേർത്ത് നിർത്തിയവൾ… എൻ്റെ നന്മമരം

………………സുജ അനൂപ്