ഹോട്ടലിനുള്ളിലേക്കും പുറത്തേക്കും പോകുന്നവർ ആ പയ്യനെ നോക്കുന്നുണ്ടെങ്കിലും എന്താണ് കാര്യമെന്നാരും തിരക്കുന്നുണ്ടായിരുന്നില്ല…

കുറ്റവും ശിക്ഷയും…

Story written in Sebin Boss J

==============

”എന്തിനാ  ചേട്ടാ അവനെ കെട്ടി ഇട്ടേക്കുന്നെ ?”

ടാറിംഗിനായി കൊണ്ട് വന്ന ടാർ വീപ്പകൾ ഇറക്കിയശേഷം അടുത്തുള്ള  ഹോട്ടലിലേക്ക് കഴിക്കുവാനായി കേറാനൊരുങ്ങുമ്പോഴാണ് വിശ്വൻ ഹോട്ടലിന്റെ  വെളിയിലെ തൂണിൽ പത്തുപന്ത്രണ്ടു വയസുള്ള ഒരു  ബാലനെ കൈകൾ ബന്ധിച്ചു  കെട്ടിയിട്ടിരിക്കുന്നത് കണ്ടത്

”അവൻ കള്ളനാ…” ക്യാഷിൽ  പൈസ വാങ്ങാൻ വന്ന ഒരു സപ്ലയറാണത് പറഞ്ഞത്

”എന്ത് കട്ടെന്ന് ? പൈസയോ? ” വിശ്വൻ അമ്പരപ്പോടെ ആ പയ്യനെ നോക്കി. പേടിച്ചരണ്ടുപോയ അവന്റെ മുഖം വെളുത്തുവിളറിയിരുന്നു

ഹോട്ടലിനുള്ളിലേക്കും പുറത്തേക്കും പോകുന്നവർ ആ പയ്യനെ നോക്കുന്നുണ്ടെങ്കിലും എന്താണ് കാര്യമെന്നാരും തിരക്കുന്നുണ്ടായിരുന്നില്ല

”അല്ല….ആപ്പിൾ. ” ക്യാഷ്  മേശയുടെ സൈഡിലായുള്ള ചെറിയ തട്ടുകളിൽ ബിസ്ക്കറ്റും സ്വീറ്റുകളും പുറത്തെ കൗണ്ടറിൽ പഴങ്ങളുമൊക്കെ നിരത്തി വെച്ചിരുന്നു നിരത്തിവെച്ചിരുന്നു

”വിശന്നിട്ടല്ലേ ചേട്ടാ..പാവം!! അതിന്റെ പൈസ ഞാൻ തന്നോളാം ‘ വിശ്വൻ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു

”അയ്യോ…മുതലാളിയാ അവനെ പിടിച്ചു വെച്ചേക്കുന്നേ…അഴിച്ചുവിട്ടാൽ വഴക്കു പറയും. ദേ സാറ് വരുന്നുണ്ട് . എന്താന്ന് വെച്ചാൽ നിങ്ങളായിക്കോ ” ഹോട്ടലിന് മുന്നിൽ ഒരു കാർ വന്നുനിന്നതും സപ്ലയർ ഒഴിവായി

”ചേട്ടാ… ഈ കുഞ്ഞിനെ ഇങ്ങനെ കെട്ടി ഇട്ടാൽ അവന്റെ പിഞ്ചുമനസ് വേദനിക്കില്ലേ ? ഒരു ആപ്പിളിന്റെ   കാര്യമല്ലേ..അത് ഞാൻ തന്നോളാം. അവനു വിശന്നിട്ടല്ലേ ? കെട്ടഴിച്ചു വിട്”

ഡ്രൈവിംഗ് സീറ്റിൽ നിന്നും ആളുടെ അടുത്തേക്ക് ചെന്ന് വിശ്വൻ പറഞ്ഞതും അയാൾ അവനെ ഒന്ന് നോക്കി

”അവൻ വേദനിക്കണം ”

”നിങ്ങളിങ്ങനെ ദുഷ്ടനാകരുത്. കാശുണ്ടെന്ന് പറഞ്ഞെന്തു അഹങ്കാരോം ആകാമെന്നാണോ ? അല്ലെങ്കിൽ പോലീസിൽ ഏൽപ്പിക്ക്. നാലാളുടെ ഇങ്ങനെ മുന്നിൽ നാണം കെടുത്താതെ” വിശ്വൻ ഹോട്ടലുടമയെ നോക്കി രോക്ഷം കൊണ്ടപ്പോൾ അയാൾ കാറിന്റെ പുറകിലെ ഡോർ തുറന്നു

”ഇറങ്ങി വാ….” അയാൾ ഡോർ തുറന്നു പറഞ്ഞപ്പോൾ കാറിനുള്ളിൽ നിന്നും ഏഴോ എട്ടോ വയസുള്ള ഒരു പെൺകുട്ടിയും മെലിഞ്ഞു വിളറിയ ഒരു സ്ത്രീയും ഇറങ്ങി

അവരുടെ നോട്ടം കെട്ടിയിട്ടിരുന്ന ആ പയ്യനിൽ പതിഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി

”അഴിച്ചുവിട്  സാറെ … ” ആ സ്ത്രീ തൊഴുകൈയ്യോടെ ഹോട്ടലുടമയെ നോക്കി പറഞ്ഞപ്പോൾ അത് ആ പയ്യന്റെ അമ്മയും സഹോദരിയുമാണെന്ന് വിശ്വന് തോന്നി

”ഇച്ചിരി കഴിയട്ടെ…നിങ്ങള്  അകത്തേക്ക് വാ ”

വിശ്വൻ അമ്പരന്നു നോക്കി നിൽക്കെ ഹോട്ടലുടമ അവരുടെ കൈ പിടിച്ചകത്തേക്ക് കയറ്റി

”പിള്ളചേട്ടാ…രണ്ട്  ബിരിയാണി…കൈ കഴുകി ഇരുന്നോ നിങ്ങള് ” ഹോട്ടലുടമ ക്യാഷ് കൗണ്ടറിന് മുന്നിലുള്ള ടേബിൾ കാണിച്ചുകൊടുത്തിട്ട് പറഞ്ഞു. അവിടെ ഇരുന്നാൽ അവർക്ക് ആ പയ്യനെയും പയ്യനവരെയും  കാണാമായിരുന്നു. പരസ്പരം നോട്ടമെത്തുമ്പോൾ അവർ മുഖം കുനിച്ചു

”ആ പയ്യന്റെ അമ്മയും  സഹോദരിയുമാണോ അത് ? അവർക്ക് നിങ്ങൾ ഭക്ഷണം കൊടുക്കുമ്പോൾ നിങ്ങളത്ര മനുഷ്യപ്പറ്റില്ലാത്തവൻ അല്ല. എന്നാൽ ആ ചെറുക്കനേം കൂടി അഴിച്ചു വിട്”

”വിടാം സുഹൃത്തേ…അവർ കഴിച്ചുകഴിയട്ടെ. അതുവരെ അവൻ അവിടെ കിടക്കണം”

”എന്തിന്…ആ കൊച്ചിനെയവിടെ കെട്ടിയിട്ടേക്കുമ്പോൾ അവർക്ക് ആഹാരമിറങ്ങുമെന്ന് തോന്നുന്നുണ്ടോ?”

”ഇറങ്ങരുത്….മോഷ്ടിക്കുന്നത് തെറ്റാണെന്ന് അവനും മോഷ്ടിച്ചത് കഴിക്കുന്നത് തെറ്റാണെന്ന് അവർക്കും മനസ്സിലാകണം ”

ക്യാഷിലിരുന്ന ഹോട്ടലുടമയെ വിശ്വൻ തറപ്പിച്ചു നോക്കി

”പത്തുമുപ്പത്തിയഞ്ചു വർഷം മുൻപ് അവന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നു സുഹൃത്തേ…പട്ടിണി കിടന്നപ്പോൾ ഗത്യന്തരമില്ലാതെ ഞാൻ രണ്ട് ചുവട് കപ്പ കട്ടു പറിച്ചു. അതുകൊണ്ട് വീട്ടിൽ ചെന്നപ്പോൾ അമ്മയാദ്യം തിരക്കിയത് എവിടുന്ന് കിട്ടിയതാണെന്ന് ആയിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ ഞാൻ ഉണ്ടായ കാര്യം  പറഞ്ഞു. അന്നത്തെ ദിവസം വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടില്ലായിരുന്നുവെങ്കിലും  അമ്മ  അനിയത്തിയേം ഒക്കത്ത് വെച്ചു ആ കപ്പയും കൊണ്ട് ആ സ്ഥലമുടമസ്ഥന്റെ  വീട്ടിലേക്ക് എന്നേം  കൂട്ടി നടന്നു ”

വിശ്വൻ ആകാംഷയോടെ  ഹോട്ടലുടമയെ നോക്കി.

”കാര്യങ്ങളറിഞ്ഞപ്പോൾ അയാൾ എന്നെ അടുത്തേക്ക് വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ ?ചോദിച്ചിരുന്നെങ്കിൽ ഞാൻ തരുമായിരുന്നല്ലോ…ഇനി മേലാൽ ആരുടെയും അനുവാദം കൂടാതെ ഒന്നും എടുക്കരുത്. അത് നല്ലതല്ല എന്ന്. പട്ടിണി കിടന്നിട്ടും ഒരുതുള്ളി കണ്ണീർ വരാത്ത ഞാനത് കേട്ട് കരഞ്ഞു. അടിയോ കുറ്റപ്പെടുത്തലോ കളിയാക്കലോ പ്രതീക്ഷിച്ചാണ് ഞാൻ അവിടെ നിന്നത്”

വിശ്വന്റെ മുഖം എന്തിനോ വിളറി

”അദ്ദേഹം പിന്നെ അവിടുന്ന് കുറച്ചരിയും സാധനങ്ങളും ഒക്കെ തന്നു വിട്ടു. എന്നെയും അനിയത്തിയുടെയും പഠിപ്പിനാവശ്യമായ കാര്യങ്ങൾ ചെയ്തു. അമ്മക്ക് ചെറിയൊരു ജോലി ഏർപ്പാടാക്കി. അതിൽ നിന്നാണ് ഞാൻ ഇവിടം വരെ എത്തിയത് ”

”എന്നിട്ടാണോ ആ പയ്യനെ നിങ്ങളവിടെ  കെട്ടിയിട്ടേക്കുന്നത് ? അതും വെറുമൊരു ആപ്പിളിന് വേണ്ടി ”

”സുഹൃത്തേ വിശക്കുന്നവന് വിവേകമില്ലന്നെനിക്ക് നന്നായി അറിയാം. ഒരാപ്പിൾ പോയതിനല്ല…അവന്റെ തെറ്റ് അവന്  മനസിലാകാൻ ആണത് ചെയ്തത്. അവൻ ഇതിന്  മുൻപും  ഇവിടുന്ന് മോഷ്ടിച്ചിട്ടുണ്ട്. ഒരു പാക്കറ്റ് ബ്രെഡ് ആണല്ലോ എന്ന്  കരുതി ഞാൻ കണ്ണടച്ചു. അന്ന് കണ്ണടച്ചതുകൊണ്ടാണ് അവൻ ഇന്ന് അതിലും  കൂടിയത്  എടുത്തത്. അവന്റെ അമ്മയാകട്ടെ മോനെന്ത് ചെയ്തിട്ടാണ് ഓരോ സാധനങ്ങൾ കൊണ്ട് വരുന്നതെന്ന് അന്വേഷിച്ചുപോലുമില്ല. നാളെ അവൻ കൂടുതൽ മോഷണം നടത്തിയാൽ പെരുംകള്ളെനെന്ന് കുറ്റം ചാർത്തി നടുത്തെരുവിൽ നിർത്തിയാൽ ആ അമ്മ സഹിക്കുമോ ?. ഇവിടെ മെയിൻ  റോഡിൽ നിന്നും ഉള്ളിലേക്ക് കേറിയായത് കൊണ്ട് കഴിക്കാൻ വരുന്നവര് മാത്രമേ അവനെ കാണൂ .”’

”അവന്റെ തെറ്റ് അവനു ബോധ്യപ്പെടണം. ആ സ്ത്രീ ആദ്യം തന്നെ അവനോട് എവിടുന്നാണ് കൊണ്ട് വരുന്ന സാധനങ്ങൾ എന്ന്  ചോദിക്കണമായിരുന്നു ” ഹോട്ടലുടമയുടെ വാക്കുകൾ കേട്ട  വിശ്വനും തൊട്ടുമുൻപിലെ  ഡൈനിംഗ്  ടേബിളിൽ ബിരിയാണിക്ക് മുൻപിലിരുന്ന സ്ത്രീയും ഒന്നും മിണ്ടിയില്ല

”ആ പയ്യനെ അഴിച്ചവിടെ കൊണ്ടിരുത്തു. ഒരു ബിരിയാണിയും  കൊടുക്ക്…” ഹോട്ടലുടമ ഒരു സപ്ലയറോട്  നിർദ്ദേശിച്ചു

”ഒരു നേരത്തെ ആഹാരം ചോദിച്ചാൽ ആരും ഇല്ലന്ന് പറയില്ല. കൊടുക്കും….അവൻ ഇവിടുന്ന് ആപ്പിൾ കൂടയോടെ എടുത്തുകൊണ്ട് പോയി അടുത്ത കടയിൽ വിൽക്കാനാണ്  ശ്രമിച്ചത്. അത് തെറ്റല്ലേ ? അത് അവന്റെ വീട്ട് ചിലവിനാണെങ്കിൽ പോലും ന്യായീകരിക്കാനാവില്ല. സർക്കാർ സംവിധാനങ്ങൾ ഒരുപാട് വളർന്നു. ബാലവേല നിരോധിച്ചു. പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കി. അവനും സഹോദരിക്കും പഠിക്കാം. അവർക്കുള്ള ആഹാരവും സ്‌കൂളിൽ ലഭിക്കും. ആ സ്ത്രീക്ക് എന്തെങ്കിലും ചെറിയ ജോലി ചെയ്യാം, തൊഴിലുറപ്പ് പണി ചെയ്യാം..ഭർത്താവില്ലങ്കിൽ വിധവാ പെൻഷൻ കിട്ടും ”

”പണ്ടത്തെ ഓർമ കൊണ്ടാവും എന്നും ഞാൻ ഒരു കിലോ അരിയുടെ ബിരിയാണി കൂടുതൽ വിശക്കുന്നവർക്കായി ഇടാൻ പറയാറുണ്ട്. അതറിഞ്ഞുവന്നു സ്ഥിരമായി കഴിക്കുന്നവരുമുണ്ട്. അവർ വയർ നിറച്ചുകഴിക്കട്ടെ. ആവശ്യത്തിൽ കൂടുതൽ ആഹാരമാരും കഴിക്കില്ല. കാശിന് കൈ നീട്ടുന്നവർക്ക് ആഹാരമെ കൊടുക്കാവൂ…അധ്വാനിച്ചുജീവിക്കണം…ഇരന്നു ജീവിക്കരുത്. പിച്ചക്കാർക്ക് പണമല്ലാതെ ഒരു നേരം ആഹാരം വാങ്ങിച്ചു മുൻപിലിരുത്തി കഴിപ്പിച്ചു  നോക്ക്. എത്ര പേര് മൊത്തം കഴിക്കുമെന്ന്  കാണാം. നാമാണ് അവരെ അലസരും മടിയരുമാക്കുന്നത്. തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. തെറ്റുകൾ തിരുത്തണം. അതിന്റെതായ രീതിയിൽ ”

അവരിരിക്കുന്ന ടേബിളിലേക്ക് നോക്കി

പയ്യനെ അടുത്തുകൊണ്ടിരുത്തി ബിരിയാണി കൊടുത്തിട്ടും ഇരുവരുമൊന്നും കഴിക്കുന്നിലായിരുന്നു. ആ പെൺകുട്ടി മാത്രം മറ്റൊന്നും ശ്രദ്ധിക്കാതെ ബിരിയാണി രുചിയോടെ വാരിക്കഴിക്കുന്നുണ്ട്

”അവർക്ക് ആഹാരമിറങ്ങില്ല സുഹൃത്തേ…അത് അവരുടെ തെറ്റ് മനസിലായത് കൊണ്ടാണ്….ശിവാ….അവരെ താമസസ്ഥലത്ത് കൊണ്ട് ചെന്നാക്ക്…ആ ബിരിയാണിയും പാർസൽ എടുത്തോ ” ഹോട്ടലുടമ  ഡ്രൈവറെ വിളിച്ചു നിർദ്ദേശിച്ചു

വിശ്വൻ കൈ കഴുകി ഇരുന്നെങ്കിലും അവന്റെ വിശപ്പ് കെട്ടിരുന്നു…അകവും മനവും ഒരുപോലെ നിറഞ്ഞ സംതൃപ്തിയോടെയാണവൻ ഹോട്ടലിൽ നിന്നും മടങ്ങിയതെങ്കിലും ശിക്ഷ അൽപം കടുത്തോയെന്ന ചിന്തയിലായിരുന്നു ഉള്ളിൽ.

-സെബിൻ ബോസ്