നീ ഫോൺ എടുത്തപ്പോ മനസ്സ് ശൂന്യമായി, അതാ ഒന്നും മിണ്ടാതിരുന്നത്….

കാദംബരി

Story written by Jishnu Ramesan

===================

രാത്രിയിൽ ഓഫീസിലെ വർക്കുകൾ ലാപിൽ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മോളുടെ കയ്യിലിരുന്ന ഫോണിൽ ഒരു സ്ത്രീ ശബ്ദം…ചാടി എഴുന്നേറ്റ് ഫോൺ പിടിച്ചു വാങ്ങി നോക്കിയപ്പോ വാട്ട്സ്ആപ്പിൽ വന്നൊരു വോയ്സ് മെസ്സേജ് ആയിരുന്നു…

ഒരു നിമിഷം കണ്ണുകളിൽ ഇരുട്ട് കയറി..സോണിയ കിച്ചണിൽ ആയത് നന്നായി, ഇല്ലായിരുന്നെങ്കിൽ അവളുടെ ചോദ്യത്തിന് ഉത്തരം കിട്ടാതെ ഉറഞ്ഞു നിന്നേനെ ഞാൻ…

ഫോൺ പിന്നെ മോൾക്ക് കാർട്ടൂൺ കാണാൻ കൊടുത്തില്ല..ലാപ്ടോപ് ഓഫ് ചെയ്ത്, സോണിയോട് ഇപ്പൊ വരാമെന്നും പറഞ്ഞ് ബൈക്കും എടുത്ത് പുറത്തേക്കിറങ്ങി..കനാലിന് അടുത്തുള്ള തട്ടുകടയിൽ നിന്നും ഒരു ചായയും വാങ്ങി പാലത്തിന്റെ കൈവരിയിൽ ചെന്നിരുന്ന് വാട്ട്സ്ആപ് തുറന്നു…

പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നുള്ള വോയ്സ് മെസേജ് ആണ്..പക്ഷേ ആ ശബ്ദം ഞാൻ ഒരിക്കലും മറക്കില്ല…ഞാൻ മെസ്സേജ് ഒന്നുകൂടി കേട്ടു..

” ജിജോ, എന്താടാ എന്നെ മറവിയിലേക്ക് വലിച്ചെറിഞ്ഞോ നീ…! എന്തോ ഒരു പുണ്യം ചെയ്തത് പോലെയല്ലേ നീയെന്നെ വിട്ടകന്നു പോയത്…! പിന്നേ, മറുപടി തരാൻ ബുദ്ധിമുട്ടേണ്ട ഇൗ നമ്പറിൽ വിളിച്ചാലും മെസ്സേജ് അയച്ചാലും ഇനി കിട്ടില്ല….!ഞാൻ വിളിക്കും ഒരു ദിവസം…!”

കുറച്ച് നേരത്തെ അവളുടെ ശ്വാസത്തിന്റെ ഇരപ്പിന് ശേഷം ആ വോയ്സ് മെസേജ് നിന്നു.. ജീവിതത്തിൽ ഇതു വരെ അനുഭവിക്കാത്ത ഒരു തരം ഭയം ഉള്ളിൽ കയറിക്കൂടി…തിരികെ വീട്ടിലെത്തി കഴിക്കാതെ തന്നെ കേറി കിടന്നു…അവള് വിളിക്കും എന്നാണ് പറഞ്ഞത്, എപ്പോ എങ്ങനെ എന്നൊന്നും അറിയില്ല, ഇത്രയും വർഷങ്ങൾക്ക് ശേഷം ഇപ്പൊ എന്തിനാണ് അവൾ…! കഴിഞ്ഞതൊക്കെ ഇന്നലെ നടന്നത് പോലെ കണ്മുന്നിൽ മിന്നിമറഞ്ഞു…

***********

” കാദംബരി” അവളുടെ പേര് മനസ്സിൽ ആവർത്തിക്കുംതോറും ഭയം എന്നെ ചുറ്റി വരിയുന്ന പോലെ…!

പാലക്കാട്ട് നിന്ന് തൃശൂർ കാർഷിക കോളജിലേക്ക് പ്രോജക്ടിനായി അവള് വന്ന ദിവസം ഇന്നലെയെന്ന പോലെ എന്റെ ഉള്ളിലുണ്ട്… വിദ്യാഭ്യാസത്തിലെ പരിമിതി മൂലം അവിടെ കാർഷിക സർവകലാശാലയില് ഒരു ചെറിയ ജോലിയുണ്ടയിരുന്നൂ..അവരു പ്രോജക്ടിനായി വന്ന ഗ്രൂപ്പിന്റെ കോളജിലെ മേൽനോട്ട ചുമതല വഹിച്ചത് ഞാനായിരുന്നു…

പാലക്കാട്ടെ കല്പാത്തിയിൽ നിന്ന് വന്ന കാദംബരിയെന്ന പട്ടര് പെണ്ണിനെ ആ ഗ്രൂപ്പിൽ നിന്ന് വേർതിരിച്ച് കാണാൻ അധിക സമയമൊന്നും വേണ്ടിവന്നില്ല… യൂണിവേ്സിറ്റി ഹോസ്റ്റലിൽ തന്നെ അഞ്ച് ദിവസം താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നു അവര്‌ പതിനഞ്ച് പേർക്ക്…

ആ അഞ്ചു ദിവസം കൊണ്ട് മുമ്പെങ്ങോ കണ്ടിട്ടുള്ളത് പോലെയൊരു തോന്നൽ മനസ്സിൽ കയറിക്കൂടി…ഒന്നോ രണ്ടോ പ്രാവശ്യം സംസാരിച്ചതല്ലാതെ വേറൊന്നും ചോദിക്കാൻ കഴിഞ്ഞില്ല… പ്രോജക്ട് കാലാവധി കഴിഞ്ഞ് തിരികെ പോകാൻ നേരം സ്വന്തമായ എന്തോ വിട്ടകന്നു പോകുന്ന അവസ്ഥയായിരുന്നു… രണ്ടു പ്രാവശ്യം തിരിഞ്ഞു നോക്കി കാദംബരിയും ആ ഒരു അവസ്ഥ അനുഭവിച്ചത് പോലെ തോന്നിപ്പിച്ചു…!

അവളുടെ അഡ്രസ്സ് കണ്ടെത്തുക എന്നത് ഒരു ബുദ്ധിമുട്ടല്ലായിരുന്നു…കേട്ടുകേൾവി മാത്രമുള്ള കൽപ്പാത്തി രഥോത്സവ ദിവസം കാദംബരിയെ കാണണമെന്നുള്ള ഉദ്ദേശത്തോടെ തന്നെ അങ്ങോട്ടേക്ക് തിരിച്ചു…

ആധുനിക യുഗത്തിന്റെ കടന്നു കയറ്റത്തോടെ നിറം മങ്ങി പോയെന്ന് കരുതിയ എല്ലാം തന്നെ പുരാതന കാലത്തേത് പോലെ തന്നെ ഉണ്ടായിരുന്നു അവിടെ..കണ്ടറിഞ്ഞു കൽപ്പാത്തി രഥോത്സവം…എങ്ങും കല്ലിൽ അരച്ചെടുത്ത ചന്ദനത്തിന്റെ സുഗന്ധമാണ്…

ആൾത്തിരക്കുകൾക്കിടയിൽ നോട്ട്പാഡിൽ ടൈപ്പ് ചെയ്തു വെച്ചിരുന്ന അവളുടെ അഡ്രസ്സിൽ ഉള്ള വീടിനു മുന്നിൽ ഒരു അങ്കലാപ്പോടെ നിന്നു… ഉയരം കുറഞ്ഞ പടിവാതിലിൽ കൂടി കാദംബരി ഇറങ്ങി വരുന്നത് ഞാൻ കണ്ടിരുന്നു… പുറകെ അവളുടെ അനിയത്തി ആണെന്ന് തോന്നുന്നു ഒരു പട്ടുപാവാടകാരിയും ഉണ്ടായിരുന്നു…

ഘോഷയാത്ര പോകുന്നതിന്റെ ഇടയിൽ നിന്ന് വീടിനടുത്തേക്ക്‌ ഞാൻ വരുന്നത് കണ്ടിട്ടാവണം അവൾ ഒന്ന് പകച്ചു നിന്നു… പക്ഷെ അത്ഭുത സാദൃശ്യമുള്ള ആ കണ്ണുകളിൽ ഒരു മാസത്തെ ഇടവേള കഴിഞ്ഞു കാണുന്ന പരിചയക്കുറവ് ഇല്ലായിരുന്നു…

അപ്പോഴാണ് അവളുടെ അച്ഛൻ വീട്ടിലേക്ക് കയറി വരുന്നത്…ഞാൻ പുറത്ത് നിൽക്കുന്നത് കണ്ടിട്ടെന്ന പോലെ എന്നോട് ചോദിച്ചു,

“ആരാ…! എന്ത് വേണം…? ഇവിടുത്തേക്കാണോ..?”

എന്നെ ഞെട്ടിച്ചു കൊണ്ട് എന്നോട് ചോദിച്ചതിനുള്ള മറുപടി പറഞ്ഞത് അവളായിരുന്നു..

“അപ്പാ ഇതെന്റെ പുതിയ സാറാണ്…; തൃശൂർകാരനാണ് സാറ്, രഥോത്സവം കാണാൻ വരുമെന്ന് പറഞ്ഞിരുന്നു…”

‘ ആണോ, എന്നിട്ടെന്താ മോളെ പുറത്ത് നിർത്തിയിരിക്കുന്നത്…! അമ്മയെവിടെ, സാറിനെ അകത്തേക്ക് വിളിച്ചൂടെ കുട്ടീ…!’

“വരൂ മാഷേ” എന്ന് പറഞ്ഞു കൊണ്ട് അവള് അരികിലേക്ക് മാറി നിന്നു…ഒരു നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ വേണോ വേണ്ടയോ എന്ന ചിന്തയോടെ അകത്തേക്ക് കയറി…

പ്രോജക്ടിന് വന്ന ദിവസം എന്നിലെ അവളിലേക്കുള്ള കണ്ണുകളുടെ ചലനം പ്രണയത്തെ സൂചിപ്പിച്ചത് ഏതൊരു പെൺകുട്ടിയെയും പോലെ അവളും മനസ്സിലാക്കി..പക്ഷേ ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്നത് പ്രണയം മാത്രമല്ല ഇക്കാലത്ത്… അത് കൊണ്ട് അവളും പതിവ് രീതിയിൽ അന്ന് മുഖം തിരിച്ചിരുന്നു…

വീട്ടിലെ ഇടത് വശത്തെ മുറി അവളുടെ പുരസ്കാരം വെയ്ക്കുവാൻ മാത്രമുള്ളതാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി…ഒരു നിലവിളക്കിന് താഴെ തിളങ്ങി നിൽക്കുന്ന കാദംബരിയുടെ ചിലങ്ക കണ്ടിരുന്നു…

കൽപ്പാത്തി അഗ്രഹാരത്തിൽ എപ്പോ പോയാലും കിട്ടുന്ന ഒരു ഭക്ഷണമാണ് ഇഡ്ഡലിയും സാമ്പാറും എന്ന് മനസ്സിലായി, അസാധ്യ രുചിയായിരുന്നു…

കഴിച്ചതിനു ശേഷം അവള് തന്നെ തനിക്ക് കിട്ടിയ സമ്മാനങ്ങളും മറ്റും എടുത്ത് കാണിച്ചു തന്നു..അതിനിടക്ക് മുഖത്തേക്ക് നോക്കാതെ തന്നെ അവള് ചോദിച്ചു,

” ഒരു മാസം മുൻപ് വെറും അഞ്ച് ദിവസത്തെ പരിചയം കൊണ്ട്…..; ഇല്ല പരിചയം എന്നൊന്നും പറയുന്നില്ല തമ്മിൽ രണ്ടു പ്രാവശ്യമല്ലെ സംസാരിച്ചുള്ളൂ.. എന്നിട്ടും രഥോത്സവം കാണാൻ വന്നതാണെന്ന് പറഞ്ഞാല് ഞാൻ വിശ്വസിക്കില്ല..കാരണം കൃത്യമായി ഇൗ വീടിന് മുന്നിൽ തന്നെ വന്നു നിന്നത് കണ്ടപ്പോ മനസ്സിലായി….!”

അതിനു മറുപടിയെന്നോണം ഒന്ന് ചിരിക്കുക മാത്രമാണ് ഞാൻ ചെയ്തത്…

“അതേ, ചിരിയൊക്കെ മതീട്ടോ…; മാഷ് അന്യ മതക്കാരൻ ആണെന്ന് ആരും അറിയണ്ട… പിന്നെ എനിക്കും അപ്പാക്കും അമ്മയ്ക്കും കുഴപ്പില്യ..പക്ഷേ എന്റെ ബന്ധുക്കളും അയൽക്കാരും ആണ് പ്രശ്നം…അറിയാലോ…!”

‘ അതൊക്കെ അറിയാം, അതാണല്ലോ നല്ലൊരു കരയുള്ള മുണ്ടും ഷർട്ടും ഇട്ടു നല്ല ബ്രാഹ്മണ വേഷത്തിൽ വന്നത്…’

“മനസ്സ് നന്നായാൽ മതി മാഷേ, എന്തിനാ ജാതിയും മതവും…! എന്റെ അപ്പ പറയും ജനനം കൊണ്ട് ആർക്കും ഒരു മതത്തിലും ചേരാൻ കഴിയില്ല, കർമം കൊണ്ട് കഴിയും നല്ലൊരു മനുഷ്യനാകാൻ… അതു കൊണ്ട് അപ്പാക്ക്‌ കുഴപ്പില്യ മാഷ് ഇവിടെ വന്നത് കൊണ്ട്…ന്നാലും പറയണ്ട ഇതൊന്നും…”

ആ വീട്ടിലെ ഓരോ ആചാരങ്ങളും വിശ്വാസങ്ങളും ഒരു വിദ്യാർത്ഥിയോടെന്ന പോലെ എനിക്ക് കാദംബരി വിവരിച്ച് തന്നിരുന്നു…പ്രണയമെന്ന പാലത്തിലൂടെയാണ് ഞാൻ അവളിലേക്ക് വരുന്നതെന്ന് അറിയാമായിരുന്നിട്ടും നാണം കൊണ്ടോ അതോ വാശി കൊണ്ടോ എന്നറിയില്ല, ഒരു മറ അവളിൽ ഉണ്ടായിരുന്നു…

അന്ന് വൈകീട്ട് അവിടുന്ന് തിരിക്കും നേരം എന്റെ നമ്പർ സേവ് ചെയ്യാനായി എടുത്ത അവളുടെ ഫോൺ എന്നെ അത്ഭുതപ്പെടുത്തി… വാട്ട്സ്ആപ്പും ഫേസ്ബുക്കും ഉള്ള ഈയൊരു കാലത്ത് ഒരു സാധാരണ ഫോൺ ആയിരുന്നു കാദംബരി ഉപയോഗിച്ചിരുന്നത്…

ഭക്ഷണ രീതി കൊണ്ടും ജീവിത ശൈലി കൊണ്ടും മാത്രമല്ല അവളും കുടുംബവും പഴമ നിലനിർത്തിയത്, ആധുനിക ശൈലി തേടി പോകാതെ ചിട്ടയുള്ള ജീവിതം അതായിരുന്നു മറ്റുള്ളവരിൽ നിന്നും അവളെ വേറിട്ട് നിർത്തുന്നത്..

പക്ഷേ അവളിലേക്കുള്ള എന്റെ വരവോടെ അതിനൊരു ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്..

തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ മനസ്സ് മുഴുവനും ആ ഒരു ദിവസത്തെ ഓർമകളായിരുന്നു…അടുത്ത പ്രോജക്ട് ബാച്ചിനുള്ള ക്ലാസിനായി കുറച്ച് ദിവസം കാത്തിരിക്കേണ്ടി വന്നു..അതിനിടയിൽ അവളെ വിളിക്കണോ എന്ന് ചിന്തിച്ച് രണ്ടു ദിവസം പോയിക്കിട്ടി…

അവളെന്റെ ശബ്ദത്തിന് വേണ്ടി കാത്തിരിക്കുന്നത് പോലൊരു തോന്നൽ…!കാദംബരിയുടെ നമ്പർ ഡയൽ ചെയ്യുമ്പോ നേരിട്ട് കാണാൻ പോയതിനേക്കാൾ നെഞ്ചിടിപ്പായിരുന്നു..

“ഹലോ” എന്ന പതിവ് സംഭാഷണ ശൈലി മാറ്റിവെച്ച് അവൾ കോൾ എടുത്ത ശേഷം ഞാൻ നിശബ്ദനായി നിന്നു…മാഷായി അവളുടെ വീട്ടിൽ അഭിനയിച്ച എന്റെ കഥാപാത്രം അവളിൽ നിന്ന് മായാതെ കിടക്കുന്നത് പോലെയാണ് കാദംബരി എന്നോട് സംസാരിച്ചത്…

“മാഷേ, എന്താ വിളിച്ചിട്ട് മിണ്ടാതെ നിൽക്കുന്നത്..?”

ശ്വാസം ഒന്ന് വലിച്ച് വിട്ടതിനു ശേഷം ഞാൻ പറഞ്ഞു, ‘ ആഹാ, ഞാനാണെന്ന് എങ്ങനെ മനസ്സിലായി…? നീ ഫോൺ എടുത്തപ്പോ മനസ്സ് ശൂന്യമായി, അതാ ഒന്നും മിണ്ടാതിരുന്നത്…!’

” അതു പിന്നെ, എന്റെ അപ്പാക്കും എന്റെ കുറച്ച് ബന്ധുക്കൾക്കും മാത്രേ എന്റെ ഈ നമ്പർ അറിയൂ, പിന്നെ മാഷിന്റെ ശ്വാസമെടുക്കാനുള്ള കിതപ്പ് ഇവിടെ കേൾക്കാമായിരുന്നു..പിന്നെ ഊഹിക്കാലോ ഇത് ജിജോ മാഷാണെന്ന്…”

കുറച്ച് സെക്കന്റുകൾ കഴിഞ്ഞ് ഞാൻ ചോദിച്ചു, ‘ എന്നാ ഞാൻ ഫോൺ വെക്കട്ടെ…!’

” മ്മ് ശരി” എന്നൊരു പതിഞ്ഞ സ്വരത്തിൽ അവളുടെ മറുപടിയും വന്നു…

പിന്നീട് പലപ്പോഴായി അഗ്രഹാരത്തിലെ വിശേഷങ്ങളും അവളുടെ ഡാൻസ് ക്ലാസിനെക്കുറിച്ചും എസ് എം എസുകളായി ദൈർഘ്യമേറിയ വിശേഷങ്ങൾ അയക്കാറുണ്ട്…

പരസ്പരം ഉള്ളിലുള്ള ഇഷ്ടം അറിയാമെങ്കിലും ആ ഒരു ഇഷ്ടം എങ്ങനെയുള്ളതാണെന്ന് പലപ്പോഴും സംശയമായിരുന്നു…പിന്നീട് ഒരു മിനിറ്റിൽ സംസാരിച്ചിരുന്ന ഫോൺ കോളുകൾ ദൈർഘ്യമേറിയതായി…

നീണ്ടു പോയികൊണ്ടിരിക്കുന്ന ആ പ്രണയ ദിനങ്ങൾക്കിടയിൽ ഞങ്ങളുടെ സന്തോഷത്തിന് കോട്ടം വരുത്തിയ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ.. ‘ ഒന്നിച്ചൊരു ജീവിതത്തിന് തുടക്കം കുറിക്കുന്ന വിവാഹമെന്ന കടമ്പ…’

കാദംബരി താമസിക്കുന്ന കല്പ്പാത്തി അഗ്രഹാരത്തിൽ ചെന്ന് ഒരു അന്യ മതസ്ഥൻ അവിടുത്തെ പെൺകുട്ടിയെ വിവാഹം ആലോചിക്കുന്നത് വലിയൊരു പ്രശ്നത്തിന് തുടക്കമാവും…

അവളുടെ അപ്പാക്കും അമ്മയ്ക്കും എതിർപ്പില്ല എങ്കിലും ചുറ്റുമുള്ള അയൽക്കാരും ബന്ധുക്കളും അവരെ ഒറ്റപ്പെടുത്തലിൽ എത്തിക്കുമെന്ന് ഉറപ്പായിരുന്നു…

അതിനു മുമ്പ് എന്തായാലും ഞങ്ങൾ തമ്മിലുള്ള ഇഷ്ടം അവളുടെ വീട്ടിൽ ചെന്ന് പറയണം.. കാദംബരി പറഞ്ഞിട്ടുണ്ട്, ഇക്കാര്യം അപ്പ അറിഞ്ഞാലും തല്ലും വഴക്കും ഒന്നും ഉണ്ടാക്കില്ല എന്ന്…കാരണം, തെറ്റാണെങ്കിൽ പോലും അപ്പയോട് പറയാതെ അവള് ഒന്നും ചെയ്യില്ല എന്നത് തന്നെ…!

“സാഹചര്യങ്ങൾ കൊണ്ട് ചിലപ്പോ ഒന്നിക്കാൻ കഴിയാതെ വന്നേക്കാം” എന്ന വിധിയുടെ ആമുഖം പലപ്പോഴും അവളോട് ചോദിച്ചിട്ടുണ്ട്…

” ഒന്നിച്ചല്ലേ പറ്റൂ, ഇൗ ജിജോ മാഷ് ആഴത്തിൽ പതിഞ്ഞു പോയി കാദംബരിയുടെ മനസ്സിൽ…”

അവളുടെ ഇൗ മറുപടി മുൻപെപ്പോഴോ വായിച്ചൊരു പുസ്തകം ഓർമയിൽ വന്നു…

“ചില പ്രണയം ഭ്രാന്തമായ ഒന്നിനെ ഉള്ളം കയ്യിൽ അടക്കി പിടിക്കുന്നത് പോലെയാണ്..അടർത്തി മാറ്റിയാലും ആ തഴമ്പ് അവിടെത്തന്നെ കാണും..”

“ഈയൊരു കൂടിക്കാഴ്ചയും ഇഷ്ടവും വേണമായിരുന്നോ…!” എന്ന ഇടയ്ക്കുള്ള ചിന്ത എന്റെയോ അവളുടെയോ ഒരു കോളോ മെസ്സേജോ വരുന്ന സന്ദർഭത്തിന് മായക്കാൻ കഴിഞ്ഞിരുന്നു…

ഈ ഒന്നര വർഷത്തെ കാലാവധിയിൽ ഏഴോ എട്ടോ പ്രാവശ്യം മാത്രമേ പരസ്പരം കണ്ടിട്ടുള്ളൂ…കണ്ടറിഞ്ഞുള്ള പ്രണയത്തേക്കാൾ വീര്യം കൂടും കാണാമറയത്തുള്ള പ്രണയത്തിന്… പ്രണയം വാക്കുകൾ കൊണ്ട് പൈങ്കിളി ആയിരിക്കാം.. പക്ഷേ അത് അനുഭവിച്ചവർക്ക് വ്യത്യസ്തമാണ്…

ഒരു ദിവസം മുഴവൻ ഇടവിട്ടുള്ള ഞങ്ങളുടെ സംസാരത്തിനൊടുവിൽ അവളുടെ അപ്പായെ കാണാൻ ഞാൻ തീരുമാനിച്ചു…

വീട്ടിൽ എന്റെ അമ്മച്ചിയോട് ഞാൻ കാര്യം അവതരിപ്പിച്ചു…എല്ലാം കേട്ട് കഴിഞ്ഞ് ഒരു ചിരി മാത്രമായിരുന്നു അമ്മച്ചിയുടെ മറുപടി…കൂടെ നാളെ കല്പാത്തിയിലേക്ക്‌ പോകണം എന്നർത്ഥത്തിൽ ഒരു സമ്മതം മൂളലും…

പിറ്റേന്ന് പാലക്കാട്ടേക്ക് തിരിക്കാനായി നേരത്തെ എണീറ്റ എന്നോട് അമ്മച്ചി ഒന്നേ പറഞ്ഞുള്ളൂ,

” ജിജോ, മോൻ പോയിട്ട് വാ, ഞാൻ വരുന്നില്ല…നിന്റെ കണ്ണു നിറയരുത് എന്നൊരു പ്രാർത്ഥനയെ ഉള്ളൂ എനിക്ക്…”

ബസിൽ ആയിരുന്നു അവിടേക്കുള്ള യാത്ര..ബസിറങ്ങി അവളുടെ വീട്ടിലേക്ക് നടക്കുന്ന വഴിക്ക് ഒരു മിസ്ഡ് കോൾ ചെയ്തു അവൾക്ക്…

ദൂരേ നിന്ന് കണ്ടു കാദംബരി ആ കൊച്ചു വീടിനു മുന്നിലെ പടിയിൽ ചാരി ഇരിക്കുന്നത്… അടുത്ത് ചെന്നപ്പോ അവളുടെ മുഖത്ത് കണ്ട ചിരി പ്രതീക്ഷയാണോ, അതോ നഷ്ടപ്പെടലിന്റെ തുടക്കമാണോ എന്നറിയില്ലായിരുന്നു….!

ഞാൻ അവളുടെ വീടിന് മുന്നിൽ ചെന്ന് നിന്നു….

വീടിനു മുന്നിലെത്തിയ എന്റെ കണ്ണുകൾ അവളിലേക്ക് തന്നെയായിരുന്നു…

അപ്പ അകത്തുണ്ടെന്ന മട്ടിൽ കാദംബരി അകത്തേക്കൊന്ന് നോക്കിയിട്ട് വിളിച്ചു പറഞ്ഞു,

“അപ്പാ ഇതാരാ വന്നിരിക്കുന്നതെന്ന് നോക്ക്…!”

അവളുടെ അച്ഛൻ പുറത്തേക്ക് വന്നു നോക്കിയിട്ട് പറഞ്ഞു, ‘ മോനേ എവിടെയോ കണ്ടിട്ടുണ്ടല്ലോ…! മാഷല്ലെ, മോൾടെ…! എന്താ അവിടെ തന്നെ നിന്നത്…? കയറി വരാ…!’

ഞാൻ അകത്തേക്ക് കയറി, വലതു വശത്തുള്ള മുറിയിൽ വയ്യാതെ കിടക്കുന്ന കാദംബരിയുടെ അമ്മയ്ക്ക് അവളുടെ അനിയത്തി കഷായം കൊടുക്കുന്ന തിരക്കിലാണ്…തടിയുടെ കസേര വലിച്ചിട്ട് എന്നോട് ഇരിക്കാൻ പറഞ്ഞു അവളുടെ അപ്പ…

‘ മോളെ മാഷിന് സംഭാരം എടുത്തിട്ട് വരാ, ഇതൊക്കെ നിന്നോട് പറയണോ കുട്ടീ…! അല്ലാ മാഷ് എന്താ ഈ വഴിക്ക്…? എന്തെങ്കിലും വിശേഷം ഉണ്ടോ, മാഷിന്റെ പേര് എന്താണെന്നാ അന്ന് പറഞ്ഞത്…? ഓർമ കിട്ടണില്യ…’

” എന്റെ പേര് ജിജോ എന്നാണ്…!”

പെട്ടന്ന് മുഖത്തെ ചിരി മറച്ചു കൊണ്ട് അദ്ദേഹം എന്നോട് ചോദിച്ചു,

‘ അല്ലാ ജിജോ എന്ന് പറയുമ്പോ…! അന്ന് വേറെന്തോ പേരല്ലെ പറഞ്ഞത്…!’

” അതേ വേറെ പേരാണ് പറഞ്ഞത്… ഞാനൊരു അന്യ മതസ്ഥൻ ആണെന്ന് അറിയാതിരിക്കാനാണ് അങ്ങനെ പേര് മാറ്റി പറഞ്ഞത്..”

‘ മോൻ പറഞ്ഞു വരുന്നത് മനസ്സിലാവണില്യ..!’

അപ്പോഴേക്കും കാദംബരി സംഭാരവുമായി വന്നു..അവളെ നിർത്തിക്കൊണ്ട്, പ്രോജക്ടിനായി അവള് അവിടെ വന്നത് മുതൽ തമ്മിൽ അടുത്തതും ഇഷ്ടപ്പെട്ടതും അങ്ങനെ എല്ലാം അവളുടെ അപ്പയോട് തുറന്നു പറഞ്ഞു…

മുറിയിലിരിക്കുന്ന അമ്മയും അനിയത്തിയും പറഞ്ഞതൊക്കെ കേട്ടിരുന്നു. അവളുടെ അപ്പ അവരെയൊന്നു നോക്കിയിട്ട് കാദംബരിയോട് പറഞ്ഞു,

‘ മോള് അമ്മേടെ അടുത്തേക്ക് ചെല്ല്‌, ഞാൻ മോനോടൊന്ന് സംസാരിക്കട്ടെ…!’

മുഖത്തൊരു ചിരി വരുത്തി കൊണ്ട് അവള് മുറിയിലേക്ക് പോയി… അദ്ദേഹം എന്നേയും കൂട്ടികൊണ്ട് പുറത്തേക്കിറങ്ങി…

കുറച്ച് മാറി ഒരു കിണറിന്റെ അരികിൽ ചെന്നിട്ട് എന്നോട് പറഞ്ഞു,

” മോനേ, ഞാനും അവളുടെ അമ്മയും സ്നേഹിച്ച് തന്നെയാണ് വേളി കഴിച്ചത്…ദേ ഈ കിണറ്റിൻ കരയിലാണ് ഞങ്ങള് ആദ്യം കണ്ടത്…ഒരേ തരക്കാരും ജാതിയും ആയിരുന്നിട്ട്‌ പോലും അന്ന് കുറേയധികം വഴക്ക് ഉണ്ടായി…

ഇന്നിപ്പോ എനിക്ക് എന്റെ മകളുടെ ആഗ്രഹം നടത്തി കൊടുക്കാൻ നൂറു വട്ടം സമ്മതമാണ്…പക്ഷേ ഒരു ഒളിച്ചോട്ടമല്ലാതെ നല്ല രീതിക്ക് സമാധാനമായി ഒരു വിവാഹം നടക്കില്ല…ഒരച്ഛൻ മകളോട് ഒളിച്ചോടി പോകുവാൻ പറയുന്നതല്ല…

അങ്ങനെ ജിജോയുടെ കൂടെ എന്റെ മകളു വന്നാലും സന്തോഷമായൊരു ജീവിതം ഉണ്ടാകില്ല… അവളുടെ മാമനും മറ്റു ബന്ധുക്കളും അയൽക്കാരും വലിയ പ്രശ്നമുണ്ടാക്കും… ഇവിടെ ഞങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല… ഈ അഗ്രഹാരത്തിൽ കിടന്നു മരിക്കണമെന്നാണ് എന്റെ ആഗ്രഹം…ജാതിയും മതവും എനിക്കും മോൾക്കും പ്രശ്നമല്ല…പക്ഷേ മുന്നോട്ടുള്ള ജീവിതം…! പിന്നീട് ഉണ്ടാവാൻ പോകുന്ന പ്രശ്നങ്ങൾ…! ഇവൾക്ക് താഴെ ഉള്ളതിന്റെ കാര്യം..!

ഇവൾക്ക് താഴെ ഒരു അനിയത്തി ഉണ്ട്, സുഖമില്ലാതെ കിടക്കുന്ന ഇവരുടെ അമ്മയുടെ ആഗ്രഹമാണ് കാദംബരിയുടെ വിവാഹം…! ഈയൊരു അവസ്ഥയിൽ ഇതു കൂടി അറിഞ്ഞാൽ ഇവർക്ക് പിന്നെ അമ്മയില്ലാതെയായെന്ന് വരും…

ഒരു തെറ്റിലേക്കും പോകാതെ എന്നോട് ഇവിടെ വന്ന് എല്ലാം തുറന്നു പറയാൻ കാണിച്ച മോന്റെ നല്ല മനസ്സ് കണ്ടില്ലെന്നു നടിക്കില്ല ഞാൻ…എനിക്ക് സന്തോഷമേ ഉള്ളൂ എന്റെ മകൾ ജിജോയുടെ കൂടെ ജീവിക്കുന്നത്… പക്ഷേ, പിന്നീടുള്ള ജീവിതം ആലോചിക്കുമ്പോ, ഇവളുടെ അനിയത്തി കനിയുടെ ജീവിതം…!ആയുസ് അവസാനിക്കാറായ ഒരു പിതാവിന്റെ അപേക്ഷയാണ്…

ഒരാഴ്ച മുമ്പാണ് ഇവളുടെ മാമന്റെ ഒരു ബന്ധുവിൽ നിന്ന് മോൾക്കൊരു ആലോചന വന്നത്… ദാ ആ കാണുന്നതാണ് ചെക്കന്റെ വീട്.. അവരിവിടെ ഇല്ല, തിരുവനന്തപുരത്ത് എവിടെയോ ആണ് അവന് ജോലി, അമ്മ മാത്രേ ഉള്ളൂ അവന്… മോളോട് പറഞ്ഞിട്ടില്ല ആലോചന വന്നത്…

അത്രയും പറഞ്ഞ് അവളുടെ അപ്പ എന്റെ കയ്യിൽ പിടിച്ച് പൊട്ടിക്കരഞ്ഞു…തൊഴു കയ്യോടെ നിന്ന അദ്ദേഹത്തോട് എന്ത് പറയണമെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു…

‘ അപ്പാ, എന്റെ സ്വപ്നത്തിന് വേണ്ടി ഒരു കുടുംബം തകർക്കാൻ ഞാൻ ഒരുക്കമല്ല… അവള് മനസ്സിൽ പതിഞ്ഞു പോയി… അവളുടെ ശാപം ഈ ജന്മം എന്റെ കൂടെ ഉണ്ടാകും…എങ്ങനെ അവളെ പറഞ്ഞ് തിരുത്തും എന്നൊന്നും എനിക്കറിയില്ല…’

അത്രയും പറഞ്ഞപ്പോ നെഞ്ചിലോരു വിങ്ങൽ…! പറഞ്ഞു മുഴുവിക്കാനാവാതെ ഞാൻ നടന്നു… പുറത്തു പോയ എന്നെയും അപ്പയെയും കാത്ത് കാദംബരി വീടിന് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു… അവളുടെ മുന്നിൽ ചെന്നതിന് ശേഷം ക്ഷമ പോലും ചോദിക്കാൻ കഴിയാതെ ഒരു ചതിയനെ പോലെ കുറച്ച് കണ്ണീരു വീഴ്ത്തി കൊണ്ട് ഞാൻ നടന്നകന്നു…

വീട്ടിൽ ചെന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും അവളെന്നെ വിളിക്കുക പോലും ഉണ്ടായില്ല. അപ്പ എല്ലാം അവളോട് പറഞ്ഞിട്ടുണ്ട് എന്നെനിക്ക് ഉറപ്പായിരുന്നു…

വിളിക്കാൻ ഫോൺ എടുക്കുമ്പോ കൈകൾക്ക് വിറയായിരുന്നു, ഒരു ഭയമായിരുന്നു…അവളുടെ പകയുടെ ശാപം എന്റെ പുറകെ ഉള്ളത് പോലൊരു ഭയം…

രണ്ടു മാസങ്ങൾക്ക് ശേഷം, ഫോൺ സ്ക്രീനിൽ കാദംബരി എന്ന് തെളിഞ്ഞു കൊണ്ട് അവളുടെ കോൾ…

” ഹലോ മാഷേ, നാളെ എന്റെ വിവാഹമാണ്… ഒരു പിതാവിന്റെ സ്വപ്നങ്ങളും ഒരു പാവം കുടുംബത്തിന്റെ തകർച്ചയും ഒഴിവാക്കാൻ വേണ്ടി സ്വന്തം ഇഷ്ടം വേണ്ടെന്ന് വെച്ച ജിജോ മാഷിന്റെ കാദംബരിയുടെ വിവാഹം…”

അവളത് പറഞ്ഞപ്പോ എന്തോ ഒരു തരം വിറയലായിരുന്നു അനുഭവപ്പെട്ടത്…അവളോട് ഒന്നും തന്നെ പറയാൻ നാവിന് ശേഷി ഇല്ലായിരുന്നു… ചതിയനാണ് ഞാൻ, പ്രാക്ക്‌ കിട്ടുന്ന ചതിയല്ലെ ഞാൻ ചെയ്തത്…പക്ഷേ മറുപുറം ചിന്തിച്ചാൽ…!

” മാഷേ, എനിക്ക് മാത്രമല്ല മാഷിനും ഒരു ജീവിതം വേണം..ഇനി നമ്മൾ ഒരിക്കലും കാണില്ല, ഒരു അപേക്ഷയായി പറയുകയാണ്, എന്റെ നമ്പർ ഡിലീറ്റ് ചെയ്യൂ..”

അത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്തു അവള്…ഒരു പെണ്ണിന്റെ ഇടറിയ പകയുള്ള സ്വരമായിരുന്നു ആ നിമിഷം അവളുടേതെന്ന് തോന്നിപ്പോയി…

പിന്നീട് കുറച്ച് മാസങ്ങൾക്ക് ശേഷം ഇടക്ക് എടുത്തു നോക്കുമായിരുന്ന അവളുടെ നമ്പർ ഡിലീറ്റ് ഓപ്ഷനിൽ എത്തിയിരുന്നു…ഞാനൊരു ചതിയനാണ് എന്നൊരു തോന്നൽ ഇന്നും മനസ്സിലുണ്ട്….കാലങ്ങളുടെ ദൈർഘ്യം എന്നേയും പ്രേരിപ്പിച്ചു പുതിയൊരു ജീവിതം തിരഞ്ഞെടുക്കാൻ…പ്രണയമെന്ന തഴമ്പിനു മറവി ബാധിച്ചിരുന്നു അപ്പോഴേക്കും…

*******************************

“ജിജോ, ജിജോ ഏണീക്ക്‌ ഇന്നെന്താ ഓഫീസിൽ പോകുന്നില്ലേ…?” എന്ന എന്റെ ഭാര്യ സോണിയയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…

‘ ഇല്ല, ഇന്ന് പോകുന്നില്ല വൈകുന്നേരം ഒരു മീറ്റിംഗ് ഉണ്ട്…’

സോണിയ അത് കേട്ടതും മോളെയും വിളിച്ചുണർത്തി സ്കൂളിൽ പോകാൻ ഒരുക്കാൻ പോയി…

ഞാൻ പെട്ടന്ന് ഫോൺ എടുത്ത് വാട്ട്സ്ആപ്പ് തുറന്നു…ഇന്നലെ കാദംബരി അയച്ച വോയ്സ് മെസ്സേജ് ആവർത്തിച്ചു കേട്ടു…മാഷേ എന്നുള്ള അവളുടെ വിളിയിൽ നിന്നും ജിജോ എന്നുള്ള മാറ്റം എന്നെ വല്ലാതെ പേടിപ്പിച്ചു…ഇനിയും വിളിക്കും എന്നാണ് പറഞ്ഞത്…

ഫോൺ താഴെ വെയ്ക്കാതെ രണ്ടു ദിവസത്തോളം കൊണ്ട് നടന്നു…പിന്നീട് വിളിച്ചാൽ കിട്ടില്ല എന്ന് അവളുടെ മെസ്സേജിൽ ഉണ്ടായിരുന്നത് കൊണ്ട് വിളിച്ചിട്ടും ഓഫ് ആയിരുന്നു…

ഒരു ദിവസം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം പതിവില്ലാതെ ഒരു കോൾ വന്നു…ഒരു ലാൻഡ് നമ്പർ ആണ്… കാദംബരി ആണെന്ന് ഉറപ്പിച്ചു കൊണ്ടാണ് കോൾ എടുത്തത്…

” ഹലോ മാഷേ, കാദംബരിയാണ് സംസാരിക്കുന്നത്, ഒരു നരക ജീവിതത്തിൽ നിന്ന് സ്വർഗത്തിലേക്ക് വിളിച്ചൊരു അനുഭൂതിയാണ് ഇപ്പൊ മനസ്സ് മുഴുവനും… ഭർത്താവും അമ്മയും പുറത്ത് പോയ സമയത്താണ് ഞാൻ വിളിക്കുന്നത്..അതും വീട്ടിൽ നിന്നല്ല, പുറത്തുള്ള ബൂത്തിൽ നിന്നാണ്..”

‘ കാദംബരീ ഞാൻ, ഇത്രയും വർഷത്തിനു ശേഷം നീ…! എന്റെ നമ്പർ ഇപ്പോഴും നിന്റെ കയ്യിൽ…?’

” എന്റെ നമ്പർ മാഷ് കളഞ്ഞു എന്നെനിക്ക് തോന്നി…പക്ഷേ മാഷ് നമ്പർ മാറുമോ എന്നായിരുന്നു പേടി… അന്ന് മെസ്സേജ് അയച്ച നമ്പർ ഇനിയില്ല…എന്റെ പേരിലുള്ള സിം ഒന്നുമല്ല അത്..”

‘ നിനക്ക് സുഖമാണോ കാദംബരി…?’

” ഏയ് അങ്ങനെയുള്ള മുഖവുര ചോദ്യമൊന്നും വേണ്ട… മാഷ് അന്ന് എന്റെ കുടുംബത്തിന് വേണ്ടി ചെയ്ത പുണ്യമാണല്ലോ എന്നെ വേണ്ടെന്ന് വെച്ചത്… എന്റെ അപ്പയും മാഷും കൂടി എന്നെ പറഞ്ഞു വിട്ടത് നശിച്ചൊരു ജീവിതത്തിലേക്കായിരുന്നു…ഇന്ന് ഇൗ നിമിഷം വരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല ഞാൻ…

മാഷിനോടൊപ്പമുള്ള സുന്ദരമായ ദിവസങ്ങൾ ഇവിടുത്തെ കഷ്ടതകൾക്കിടയിൽ മറന്നു കഴിഞ്ഞു…എന്റെ ഭർത്താവെന്ന നീചനും അയാളുടെ അമ്മയും കൂടി എന്നെ കൊല്ലാൻ വരെ ശ്രമിച്ചു ഒരിക്കൽ…

ഇവർക്ക് ഒരു ഭര്യയേയോ മരുമകളോ അല്ല വേണ്ടത്, പണവും പിന്നെ ഒരു വേലക്കാരിയും ആയിരുന്നു…അപ്പാക്ക്‌ എന്റെ കാര്യത്തിൽ തെറ്റ് പറ്റി, തിരുത്താൻ കഴിയാത്ത തെറ്റ്… അപ്പോഴും ഒരു തീരുമാനമെടുക്കാമായിരുന്ന മാഷിനും തെറ്റ് പറ്റി… പക്ഷേ അത് എന്നെ പാടെ അവഗണിച്ചു കൊണ്ടുള്ള ചതിയായിരുന്നു എന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ…!

പിന്നെ എന്റെ അമ്മ മൂന്നു വർഷം മുൻപ് മരിച്ചു…അനിയത്തിയുടെ വിവാഹം കഴിഞ്ഞു..എന്നെ വിവാഹത്തിന് പങ്കെടുക്കാൻ പോലും ഇവര് അനുവദിച്ചില്ല…ഇവിടെ തിരുവനന്തപുരത്ത് ആണ് താമസം ഞങ്ങൾ..അപ്പ ഒരു ബന്ധു വീട്ടിലാണ് ഇപ്പൊ താമസം… അയാളും അമ്മയും വരാൻ സമയമായി, ഞാൻ പോകുന്നു…”

അത്രയും പറഞ്ഞ് അവള് ഫോൺ വെച്ചിരുന്നു…മനസ്സ് മരവിച്ചത് പോലെ തോന്നുന്നു…ഇനിയൊരു കോൾ വരുമോ എന്നൊരു ഭയം നിറഞ്ഞ ആകാംഷയായിരുന്നു മനസ്സ് നിറയെ..

ഞാൻ കാരണം അവളിപ്പോ…! പക്ഷേ അപ്പോഴത്തെ അവസ്ഥ, അവളുടെ അപ്പയുടെ വാക്കുകൾ, ഒരു നിമിഷം എല്ലാം മനസ്സിലൂടെ കടന്നുപോയി…അവള് പറഞ്ഞത് പോലെ ഒരിക്കലും തിരുത്താൻ കഴിയാത്ത തെറ്റ് പറ്റിപ്പോയി…

അവളുടെ അപ്പയെ പോയൊന്ന് കാണണം എന്നുണ്ട്, പക്ഷേ ഈയൊരു അവസ്ഥയിൽ ആ മുഖത്ത് നോക്കാൻ കഴിയില്ല…അവളെ തിരിക്കി പോകണം എന്ന് മനസ്സിൽ ആരോ നിർബന്ധിക്കുന്നത് പോലെ…!

രണ്ടു ദിവസങ്ങൾക്ക് ശേഷം വെളുപ്പിന് വീണ്ടും അതേ ബൂത്തിലെ നമ്പറിൽ നിന്നൊരു കോൾ വീണ്ടും….!

സോണിയ ഉണരാതെ ഞാൻ ഫോണും എടുത്ത് മുറിക്ക് പുറത്തിറങ്ങി, കോൾ എടുത്ത് ഹലോ പറയും മുമ്പേ കിതച്ചു കൊണ്ട് അവളുടെ ശബ്ദം എന്നിലേക്ക് എത്തി…

” മാഷേ അയാളും അമ്മയും അറിയാതെ ആണ് ഇപ്പൊ പുറത്ത് വന്നത്…വീടിന് തൊട്ടടുത്താണ് ബൂത്ത്… കോയിൻ ബൂത്താണ്, മൂന്ന് രൂപയെ ഉള്ളൂ… എന്റെ ജീവിതത്തിൽ ചിലപ്പോ അവസാനത്തെ കോൾ ആയിരിക്കും ഇത്…ഒരിക്കലും മാഷിനെ തെറ്റ് പറയില്ല ഞാൻ, എനിക്ക് വിധിച്ചത് ഇങ്ങനെയൊരു ജീവിതമാകാം…ഇനി ഞാൻ വിളിച്ചെന്ന് വരില്ല… എനിക്ക്, എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടായിരുന്നു മാഷേ…!”

അത്രയും പറഞ്ഞ് എന്റെ മനസ്സിലൊരു കല്ല് പാകിക്കൊണ്ട് അവളുടെ കോൾ കട്ടായതും കരയാൻ പോലും അർഹതയില്ലാതെ സ്തംഭിച്ചു നിന്നു പോയി…

ആ നമ്പറിൽ തിരിച്ചു വിളിച്ചു നോക്കിയെങ്കിലും റിസീവർ എടുത്തു മാറ്റി വെച്ച ശബ്ദമായിരുന്നു കേൾക്കാൻ കഴിഞ്ഞത്…പകൽ ഓഫീസിൽ ഇരുന്നത് കണ്ണിൽ ഇരുട്ടു നിറഞ്ഞ അവസ്ഥയിൽ ആയിരുന്നു…അന്നത്തെ രാത്രി ഒരു തരം ഭയമായിരുന്നു മനസ്സ് നിറയെ…

രണ്ടു ദിവസത്തിനു ശേഷം രാവിലെ ഓഫീസിൽ പോകാനായി ഇറങ്ങാൻ നേരമാണ് സോഫയിൽ കിടന്ന പത്രം കണ്ണിൽ പെട്ടത്… അതിലെ ഫോട്ടോ കണ്ടതും നിലത്തിരുന്നു പോയി…

” യുവതി ആ ത്മ ഹ ത്യ ചെയ്തു, ഭർത്താവും അമ്മയും അറസ്റ്റിൽ…”

ആ വാർത്താ തലക്കെട്ടിനടിയിൽ കാദംബരിയുടെ ഫോട്ടോ കണ്ടതും ഹൃദയം നിന്നത് പോലെ തോന്നിച്ചു …

അപ്പോഴേക്കും സോണിയ വന്നു പേപ്പർ എടുത്തതും ഭാര്യയ്ക്ക് മുഖം കൊടുക്കാതെ യാത്ര പറഞ്ഞിറങ്ങി ഓഫീസിലേക്ക്…അവളുടെ ശാപം ഇരട്ടി ശക്തിയിൽ ഇനി കൂടെയുണ്ടാവും…പൊട്ടിക്കരയാൻ വിതുമ്പുന്നുണ്ട്, പക്ഷേ അവളെ ചതിച്ചവനാ ഞാൻ എനിക്ക് അതിനു അർഹതയില്ല…

അവളുടെ മരണത്തിന് ഒരു തരത്തിൽ, ” അല്ല ഞാൻ തന്നെയല്ലേ കാരണം..”

കണ്ണിലെ കൃഷ്ണമണിയിൽ വീണൊരു മുറിവ് പോലെ കാദംബരിയുടെ മാഷേ എന്ന് വിളിച്ചു കൊണ്ടുള്ള ചിരിച്ച മുഖം ഇന്ന് മുതൽ മനസ്സിലുണ്ടാവും….

~ജിഷ്ണു രമേശൻ