ഒരിക്കൽ രാത്രി തന്റെ പുതപ്പിനുള്ളിൽ നുഴഞ്ഞു കയറിയ അവനെ അവൾ തൊഴിച്ചെറിഞ്ഞൂ….

ഡ്രാക്കുളയുടെ പ്രേതം

എഴുത്ത്: സലീന സലാവുദീൻ

===============

ശാലിനി അന്ന് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയമാണ്. സ്കൂളിൽ കൂട്ടുകാരിൽ ആരെങ്കിലും കൊണ്ടു വരുന്ന ബാലരമ, പൂമ്പാറ്റ , അമർചിത്ര കഥകൾ എന്നിവ വാങ്ങിച്ചു വായിച്ചിട്ട് ആവശ്യാനുസരണം പരസ്പരം കൂട്ടുകാർക്ക് വായിക്കാൻ കൊടുക്കുന്ന സമ്പ്രദായം അന്നുണ്ടായിരുന്നു.

അക്കാലത്ത് ശാലീനി കൂട്ടുകാരിൽ നിന്ന് കഥാപുസ്തകങ്ങൾ വാങ്ങി കൊണ്ട് വന്ന് വീട്ടിൽ പാഠപുസ്തകത്തിനകത്ത് വച്ചു വായിക്കും.

അവൾ പഠിക്കുന്നുണ്ടോ ഉറങ്ങുന്നൊ എന്ന് ഇടയ്ക്കിടെ അവളുടെ മമ്മി വന്ന് നോക്കുമ്പോൾ പേജ് മറിച്ച് നല്ല വായന അഭിനയിക്കും. പിന്നെയും അവൾ കഥ വായിച്ച് രസിക്കും.

ആയിടക്കാണ് എയർഫോഴ്സിൽ ജോലിയുള്ള അവളുടെ ഡാഡി അവധിക്ക് നാട്ടിൽ വന്നത്. അത്യാവശ്യം വായിക്കുകയും വരക്കുകയും ചെയ്യുന്ന ഡാഡിയുടെ പെട്ടിയിൽ ഇരിക്കുന്ന ഒരു ബുക്ക് അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ അതെടുത്ത് മറിച്ചു നോക്കി. പേര് വായിച്ചു നോക്കി പെട്ടെന്ന് തിരികെ വച്ചു.

ബുക്കിന്റെ പേര് ‘ ഡ്രാക്കുള’.  അതു തന്നെ ‘ബ്രാം സ്റ്റോക്കർ’ എഴുതിയ ഡ്രാക്കുളയെന്ന ഭീകര നോവൽ. അതിന്റെ കവർ പേജ് കണ്ടപ്പോൾ പേടി തോന്നി തിരിച്ചു വച്ചതാണ്.

പക്ഷെ ശാലിനിയുടെ മനസ്സിൽ അത് വായിക്കാനൂള്ള അഭിവാഞ്ഛ കൂടി വന്നു.

ഒരു ദിവസം ആരും അറിയാതെ ബുക്ക് കൈക്കലാക്കി രാത്രി പാഠപുസ്തകം പോലെ വായിച്ചു നോക്കി. കുറച്ചു വായിച്ചു തിരികെ വച്ചു.

രാത്രി കിടന്നുറങ്ങിയെങ്കിലും അവളുടെ മനസ്സിൽ ഡ്രാക്കുള പ്രഭു നിറഞ്ഞു നിന്നു…

പിന്നെയും പല ദിവസങ്ങളിലായി രാത്രി കാലങ്ങളിൽ ഡ്രാക്കുള വായിക്കുന്ന പതിവ് അവൾ തുടർന്നു.

ഒരിക്കൽ രാത്രി മുറിയിൽ ഒറ്റക്ക് കിടക്കുന്ന അവളെ തേടി ഡ്രാക്കുള പ്രഭു വന്നു.

പകൽ സമയം മുഴുവൻ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളിൽ കഴിയുകയും അന്ത്യ യാമങ്ങളിൽ ശവപ്പെട്ടിക്കുള്ളിൽ നിന്നും തനിയെ പുറത്തിറങ്ങി യുവതികളുടെ രക്തം കു* ടിക്കുകയും ചെയ്യുന്ന ഡ്രാക്കുള അവളേയും തേടി വന്നിരിക്കുന്നു.

അവൾ ഞെട്ടി കണ്ണ് തുറന്നു. അടുത്ത് ആരൊ ഉണ്ട്. രണ്ട് കണ്ണുകൾ കത്തുന്ന പ്രകാശം മാത്രം കാണാം. ആ പ്രകാശം അടുത്തേക്ക് വരുന്നു.

ഉച്ചത്തീൽ വിളിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല. പെട്ടെന്ന് ആ വെളിച്ചം അണഞ്ഞു. അവൾ പിന്നെയും കണ്ണടച്ചു മൂടി പുതച്ചു കിടന്നുറങ്ങി.

രാവിലെ മമ്മി വിളിക്കുന്നത് കേട്ട് ശാലിനി ഉറക്കമുണർന്നു. എഴുന്നേൽക്കാൻ പറ്റുന്നില്ല. ആരൊ അവളെ വലിക്കുന്നു. തിരിഞ്ഞു പുതപ്പിനുള്ളിലേക്ക് നോക്കിയ ശാലീനി ഞെട്ടി….

തന്റെ ചൈതന്യം നിലനിർത്തുവാനായാണ് ഡ്രാക്കുള പ്രഭു യുവതികളുടെ രക്തം കു* ടിക്കുന്നത്.

രക്തം നഷ്ടപ്പെടുന്ന ഈ യുവതികൾ യക്ഷികളായി മാറി വിഹരിക്കുന്ന ഡ്രക്കുള കോട്ടയിലേക്ക് പ്രഭുവിനെക്കുറിച്ച് കേട്ടറിഞ്ഞ ജോനാതൻ എന്ന അഭിഭാഷകൻ ദുർഘടമായ യാത്രകളിലൂടെ കുതിര വണ്ടിയിൽ കൊട്ടാരത്തിൽ എത്തിച്ചേരുന്നു.

നഗരത്തെക്കുറിച്ച് ജോനാതനിൽ നിന്നും മനസ്സിലാക്കിയ പ്രഭു അവിടെ ഒരു ഭവനം വാങ്ങുവാനുള്ള ആഗ്രഹം ജോനാതനോട് ഉണർത്തിച്ചു.

തിരക്കാർന്ന നഗരത്തിലെ യാമങ്ങളിൽ തന്റെ രക്തപാനം വർദ്ധിതമായി നടത്താമെന്നായിരുന്നു പ്രഭുവിന്റെ കണക്കുകൂട്ടൽ.

തന്റെ ലക്ഷ്യ സാക്ഷാത്കാരത്തിനായി പ്രഭു ജോനാതനോടൊപ്പം നഗരത്തിലെത്തുന്നു.

നഗരത്തിലെത്തിയ പ്രഭു ജോനാതന്റെ വേണ്ടപ്പെട്ടവരിൽ തന്നെ ആദ്യം തന്റെ ശ്രമങ്ങൾ ആരംഭിക്കുന്നതാണ് ഡ്രാക്കുള നോവലിന്റെ ഇതിവൃത്തം.

അത്തരം ചിന്തകളിലൂടെ കടന്നു പോയ ശാലിനിയുടെ മനസ്സിലും ഭയാശങ്കകൾ തുടങ്ങി. ഏതു നിമിഷവും തന്നെ  തേടി ഡ്രാക്കുള പ്രഭു എത്തും.

അന്ന് രാത്രിയിലാണ് അത് സംഭവിച്ചത്. രാവിലെ എഴുന്നേൽക്കുമ്പോൾ കാണുന്നത് തന്റെ കൂടെ തലേ ദിവസം പ്രേതമായി വന്ന കറുത്തിരുണ്ട വെള്ളാരം കണ്ണുള്ള പാണ്ടൻ പൂച്ചയായിരുന്നു.

ആ വീട്ടിലെ ഏകാന്തതയിൽ തന്റെ ഒരേ ഒരു കൂട്ടുകാരൻ അവനായിരുന്നു. അന്ന് രാത്രി  എന്തിനായിരിക്കും അസമയത്ത് തനിക്ക് കൂട്ടിനായി അവൻ വന്നത്.

പിന്നീടും പല ദിവസങ്ങളിലും അവൻ തനിക്ക് കൂട്ടിനു വന്നു. ഒരിക്കൽ രാത്രി തന്റെ പുതപ്പിനുള്ളിൽ നുഴഞ്ഞു കയറിയ അവനെ അവൾ തൊഴിച്ചെറിഞ്ഞൂ.

ആ വലിയൊരു വീട്ടിൽ താനും മമ്മിയും മാത്രമാണുള്ളത്. കുറേ കാലത്തെ പഞ്ചാബിലെ വാസത്തിന് ശേഷം മമ്മിയും താനും നാട്ടിലേക്ക് വന്ന് താമസമാക്കുകയായിരുന്നു.

ഇന്ത്യാ പാക് യുദ്ധം നടന്ന സമയത്ത് അലാറം മുഴങ്ങുമ്പോൾ കുഞ്ഞായ തന്നേയുമെടുത്ത് വലിയ കിടങ്ങുകളിൽ അഭയം പ്രാപിച്ച കഥയൊക്കെ മമ്മി പറഞ്ഞു കേട്ടിട്ടുണ്ട്.

അങ്ങനെ രണ്ട് തവണ യുദ്ധമുഖത്ത് നിന്നും ഓടി രക്ഷപ്പെട്ടത് കൊണ്ട് തനിക്ക് ഡ്രാക്കുളയെ നേരിടാനുള്ള ധൈര്യമുണ്ടെന്നാണ് ശാലിനിയുടെ വിശ്വാസം.

കൂടാതെ പിതാശ്രീ പകർന്നു നൽകിയ ധൈര്യവും മുതൽക്കൂട്ടായി തന്നോടൊപ്പമുണ്ടെന്ന് അവൾ വീശ്വസിക്കുന്നു.

പിതാശ്രീ ശരിക്കും ഒരു കലാകാരനായിരുന്നു. പാട്ടും എഴുത്തും വായനയും ചിത്രകലയും നല്ല വശമായിരുന്നു.

പിതാശ്രീ അവധി കഴിഞ്ഞു പോകുമ്പോൾ ആ വലിയ വീട്ടിലെ ഏകാന്തതയിലെ കടുത്ത ശൂന്യതയിൽ നിശയുടെ അന്ത്യ യാമങ്ങളിൽ വീണ്ടും ഡ്രാക്കുള പ്രഭുവിനെ സ്വപ്നം കാണാൻ തുടങ്ങി.

അങ്ങനെ ഒരു ദിവസം ജോനാതനോടൊപ്പം സിറ്റിയിലെ ബംഗ്ലാവിലേക്ക് താമസമായ ഡ്രാക്കുള പ്രഭുവിനെ കാണാൻ ശാലിനി ഒറ്റക്ക് യാത്ര തിരിച്ചു.

പകൽ നട്ടുച്ചക്ക് പോയ തന്നെ കാണാൻ അയാൾ കൂട്ടാക്കിയില്ല. പകൽ സമയങ്ങളിൽ സദാ ഉറങ്ങുന്ന ഡ്രാക്കുളയെ തേടി ആരും കാണാൻ ചെല്ലുന്ന ചരിത്രമില്ലായിരുന്നു.

താൻ കുറച്ചു നേരം ജോനാഥനോടൊപ്പം സംസാരിച്ചിരുന്നു. അപ്പോൾ വെളുത്ത വസ്ത്രം ധരിച്ച ഒരു സുന്ദരിയായ യുവതി എനിക്ക് കുടിക്കാൻ ഒരു കുപ്പിയിൽ ചുവന്ന നിറമുള്ള പാനീയവും രണ്ട് ഗ്ലാസ്സും കൊണ്ട് വന്ന് വച്ചിട്ട് യുവതി തിരികെ പോയീ.

യുവതിയുടെ വെളുത്ത ഗൌൺ നിലത്ത് കിടന്ന് ഇഴയുന്ന രീതിയിൽ ഫാഷൻ പരേഡ് നടത്തുകയാണെന്നേ തോന്നൂ. കാൽ പാദങ്ങൾ കാണാനാവില്ല. കൈയ്യിൽ വെളുത്ത കൈയ്യുറകളും ധരിച്ചിരുന്നു.

യുവതി പോയപ്പോൾ ജോനാതൻ പാനീയം ഗ്ലാസ്സിലേക്ക് പകർന്നു. ചുവന്ന രക്തം പോലെ തോന്നിപ്പിക്കുന്ന ആ പാനീയം കണ്ട് തനിക്ക് ഓർക്കാനം വന്നു.

താൻ ജോനാതനോട് പറഞ്ഞു, തനിക്ക് കുടിക്കാൻ വേണ്ട.

ഇത് നല്ല ഒന്നാന്തരം റെഡ് വൈനാണ്. ലേശം രുചിച്ചു നോക്കൂ എന്ന് ജോനാതൻ പറഞ്ഞു.

നല്ലത് പോലെ വിളഞ്ഞു പഴുത്ത ബ്ലാക്ക് കളറുള്ള മുന്തിരി പുളിപ്പിച്ചുണ്ടാക്കുന്ന ഈ വൈൻ വർഷങ്ങളോളം സൂക്ഷിച്ചു വയ്ക്കാറുണ്ട്.

പഴകുന്തോറും വീര്യം കൂടുന്ന ഈ വൈൻ ഒരിക്കൽ കുടിച്ചാൽ താങ്കൾ ഇവിടത്തെ നിത്യ സന്ദർശക ആയിരിക്കുമെന്ന് ജോനാതൻ തന്നോട് പറഞ്ഞു.

താങ്കൾ ഇതെന്നെ കുടിപ്പിക്കാൻ നോക്കണ്ട, ഇത് കാണുമ്പോൾ തന്നെ ഓർക്കാനം വരുന്നു.

യുവതികളുടെ ര*ക്തം കു*ടിക്കുന്ന ഡ്രാക്കുള അയാളുടെ ആവശ്യത്തിന് സൂക്ഷിച്ചു വച്ചിരിക്കുന്ന ഈ രക്തം താങ്കൾ തന്നെ കുടിക്കൂ, എനിക്ക് വേണ്ട.

ഡ്രാക്കുള കോട്ടയുടേതിന് സമാനമായ ആ കൂറ്റൻ ബംഗ്ലാവിന് ചുറ്റും ഉയരം കൂടിയ മതിലുകളായിരുന്നു.

സിറ്റിയിലാണെങ്കിലും ഏകദേശം അഞ്ചേക്കറോളം ഭൂമിയുടെ നടുവിൽ പ്രത്യേകം പണികഴിപ്പിച്ച ആ ബംഗ്ലാവിന് ചുറ്റും നട്ടു പിടിപ്പിച്ച പൈൻ മരങ്ങളെല്ലാം വളർന്നു മതിലിനേക്കാൾ ഉയരത്തിലായി.

പുറമെ നിന്നും ആരും അകത്തു കടക്കാതിരിക്കാൻ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ സെൻസർ ഘടിപ്പിച്ച ഗേറ്റും, ചുറ്റിനും സദാ നിരീക്ഷിക്കുന്ന ക്യാമറകളും ഉണ്ട്.

പുറത്ത് നിന്നും വരുന്നവരുടെ ആഗമനോദ്ദേശ്യം ക്യാമറയിൽ കൂടി സംസാരിച്ച് ഉറപ്പാക്കിയതിന് ശേഷമേ ഗേറ്റിനുള്ളിൽ പ്രവേശിപ്പിക്കൂ. അകത്ത് പ്രവേശിച്ചാൽ താനെ ഗേറ്റ് അടയും.

പേടിപ്പെടുത്തുന്ന അന്തരീക്ഷത്തിൽ നിന്ന് പുറത്തു കടക്കണമെങ്കിൽ പ്രയാസമാണെന്ന് ശാലിനിക്ക് മനസ്സിലായി.

അവൾ ശാന്തമായി ജോനാതനോട് ചോദിച്ചു, താങ്കളുടെ കുടുംബം ഇവിടെ അടുത്താണോ?

തീരെ പ്രതീക്ഷിക്കാത്ത ആ ചോദ്യം കേട്ട് അയാൾ ചുറ്റും നോക്കിയിട്ട് പറഞ്ഞു, ആവശ്യമില്ലാത്ത ചോദ്യം ഇങ്ങോട്ട് വേണ്ട.

ഈ പാനീയം കുടിച്ചിട്ട് നിങ്ങൾക്കായി തയ്യാറാക്കിയ മുറിയിൽ പോയി വിശ്രമിക്കൂ എന്ന് ജോനാതൻ പറഞ്ഞു.

ഞാൻ വിശ്രമിക്കാനല്ല വന്നത്. നിങ്ങളുടെ പ്രഭുവിനെ വിളിക്കൂ. ഞാൻ ദേഷ്യത്തീൽ അല്പം ശബ്ദം ഉയർത്തി സംസാരിച്ചു.

പെട്ടെന്ന് അയാൾ ചാടി എണീറ്റിട്ട് ഇവിടെ ആരും പകൽ സമയങ്ങളിൽ സംസാരിക്കാറില്ല, ശബ്ദമുണ്ടാക്കി പ്രഭുവിനെ ഉണർത്താനും നോക്കണ്ട.

രാത്രികാലങ്ങളിൽ മാത്രമേ പ്രഭുവുമായി കൂടിക്കാഴ്ച അനുവദിക്കൂ. അതുവരെ കാത്തിരിക്കുക.

എനിക്ക് വീട്ടിൽ പോകണം, താങ്കൾ ഗേറ്റ് തുറക്കൂ.

ഇവിടെ വന്നവരാരും പ്രഭുവിനെ കാണാതെ തിരിച്ചു പോയ ചരിത്രമില്ല. അതുകൊണ്ട് രാത്രി വരെ കാത്തിരിക്കുക.

താങ്കളുടെ പേടിത്തൊണ്ടൻ പ്രഭുവിനെ കണ്ട് രണ്ട് വാക്ക് പറയാനാണ് ഞാൻ ഈ നട്ടുച്ചയ്ക്ക് വന്നത്.

അയാളോട് താൻ ചെന്ന് പറയു ഏക്കറുകൾ നീണ്ടു കിടക്കുന്ന ഡ്രാക്കുളയുടെ ഭീമാകാരമായ  ട്രാൻസിൽവാനിയയിലെ ഡ്രാക്കുള കോട്ടയിലെ പോലെ ഈ നാട്ടിലെ സിറ്റിയിൽ അയാളുടെ കള്ളക്കളി നടക്കാൻ പോകുന്നില്ലന്ന്.

ഇരുപത്തിരണ്ടു ഏക്കറോളം പരന്നു കിടക്കുന്ന എഴുപതിലധികം മുറികളുള്ള ഡ്രാക്കുള കോട്ടയല്ല ഇതെന്ന് ഓർക്കുന്നത് നന്നായിരിക്കും.

പെണ്ണിനെ വശത്താക്കി ര*തിയുടെ ഒടുവിൽ അവളുടെ തൊണ്ടക്കുഴിയിൽ ഞരമ്പിലേയ്ക്ക് പല്ലുകൾ ആഴ്ത്തി ഉടലിലെ അവസാന തുള്ളി രക്തവും വലിച്ചെടുത്തു അവളെ സ്വന്തം ഡ്രാക്കുള സേനയിലെ ഒരു അംഗമാക്കി മാറ്റിയെടുക്കുന്ന വിദ്യ ഈ നാട്ടിൽ നടക്കൂല്ല.

ഇവിടെ ഡ്രാക്കുളയായി നിങ്ങളുടെ തോന്ന്യാസം നടക്കത്തില്ല. ഈ നാട്ടിലെ ഗന്ധർവ്വന്മാർ നിങ്ങളെ അതിന് അനുവദിക്കില്ല.

ഈ നാട്ടിൽ പെൺകുട്ടികളെ പ്രണയിച്ചു മനസ്സും ശരീരവും കവർന്നെടുത്ത് രാത്രിയുടെ ഏഴാം യാമത്തിൽ കാറ്റിനൊപ്പം മറഞ്ഞു പോകുന്ന ഗന്ധർവ്വൻമാർ ആവശ്യം പോലെയുണ്ട്..

ഗന്ധർവ്വൻ മടങ്ങുന്നതോടെ ഓർമ്മകൾ നഷ്ടപ്പെട്ട പെണ്ണ് മുഖമില്ലാത്ത ഗന്ധർവ്വനെ കാത്തിരുന്നു ജീവിതം തള്ളി നീക്കുകയാണ് ഇവിടെ സാധാരണ പതിവ്.

അതുകൊണ്ട് നാളെ തന്നെ റൊമാനിയയിലെ ബ്രാനിലേക്ക് ഇവിടന്ന് ട്രെയിനിൻ കയറി സ്ഥലം വിടാൻ അയാളോട് പറഞ്ഞേക്ക്…

രാത്രി കാലങ്ങളിൽ ഇവിടെ കുതിര പുറത്ത് കറങ്ങി നടന്ന് ശബ്ദമുണ്ടാക്കാൻ നോക്കണ്ടന്ന് അയാളോട് പറഞ്ഞേക്ക്.

ഞാൻ പോകുന്നു എന്ന് പറഞ്ഞു എണീറ്റതും പിന്നാലെ ഒരു ആർത്തനാദവും അട്ടഹാസവും കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോൾ സാക്ഷാൽ ഡ്രാക്കുള പ്രഭു മുന്നിൽ നിൽക്കുന്നു.

പെട്ടെന്ന് തന്നെ അയാളുടെ ബലിഷ്ഠമായ കൈകൾ കൊണ്ട് എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു ഉയർത്തി.

ശ്വാസം കിട്ടാതെ പിടഞ്ഞ ഞാൻ പെട്ടെന്ന് തന്നെ സർവ്വ ശക്തിയുമെടൂത്ത് അയാളുടെ നാഭിയിൽ ആഞ്ഞു ചവിട്ടി. അയാൾ ദൂരേക്ക് തെറിച്ചു വീണപ്പോൾ നിലവിളിച്ചു കൊണ്ട് ഞാനും ഓടി.

നിലവിളി കേട്ട് പെട്ടെന്ന് തന്നെ കണ്ണു തുറന്ന് നോക്കിയ ഞാൻ കണ്ടത് ഞാൻ ആഞ്ഞു ചവിട്ടിയെറിഞ്ഞ കണ്ടൻപൂച്ച നിലവിളിച്ചു കൊണ്ട് ഇരുട്ടത്ത് ഓടുന്ന കാഴ്ച്ചയാണ്.

പിന്നീടൊരിക്കലും കണ്ടൻപൂച്ചയെ ആ പരിസരത്ത് എവിടെയും കാണാൻ
കഴീഞ്ഞില്ല.

ഡ്രാക്കുളയുടെ പ്രേതമായി വന്ന പൂച്ചയും പേടിപ്പെടുത്തുന്ന ദുസ്വപ്നങ്ങളും പിന്നീടൊരിക്കലും കാണാനിടയായതുമില്ല.

~സലീന സലാവുദീൻ✍️