പ്രണയ പർവങ്ങൾ – ഭാഗം 14, എഴുത്ത്: അമ്മു സന്തോഷ്

മനസമ്മതം ക്ഷണിക്കപ്പെട്ടവരെല്ലാം പള്ളിയിൽ എത്തിചേർന്നു. ചടങ്ങ് തുടങ്ങി

അതിസുന്ദരിയായി ഒരുങ്ങി വന്ന അന്നയെ കണ്ടപ്പോ അന്നാമ്മയുടെ മനസ്സ് അല്പം ഒന്ന് തണുത്തു. ബാക്കി എല്ലാവരും പോയെങ്കിലും അവർ അവളെ കാണാൻ പോയില്ലായിരുന്നു പെണ്ണ് കൊള്ളാം

അവർ ഓർത്തു

ആൽബി നിരാശനായിരുന്നു എങ്കിലും പുറമെയ്ക്ക് സന്തോഷം ഭാവിച്ചു. സത്യത്തിൽ കർത്താവു ചുമന്നതിനേക്കാൾ വലിയ കുരിശ് ആണ് താൻ ഇന്ന് മുതൽ വഹിക്കാൻ പോകുന്നതെന്ന് അവനു തോന്നി

സാറ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി. കുരിശുങ്കൽ സ്റ്റാൻലിയും ഷേർലിയും ഉണ്ട്. ചാർലി വന്നിട്ടില്ല. അവളുടെ കണ്ണുകൾ ഒരു തവണ കൂടി എല്ലായിടത്തും കറങ്ങി. പിന്നെ നേരെ നിന്നു. വന്നില്ല, വരില്ലായിരിക്കും

അവനു പുച്ഛം ആയിരുന്നു. അത് ആദ്യം മുതലുള്ള വെറുപ്പാണ്. ചേച്ചി അ- ബോർഷൻ ചെയ്തു എന്നറിഞ്ഞ നിമിഷം ആ മുഖം കാണണമായിരുന്നു

അറപ്പും വെറുപ്പും നിറഞ്ഞ മുഖം. പിന്നെ എന്തോ സംസാരിച്ചിട്ടുണ്ട്. അതൊക്ക താൻ അങ്ങോട്ട് മിണ്ടിയപ്പോ മറുപടി പറഞ്ഞതാണ്. അവൾക്ക് പ്രാർത്ഥനയിൽ ശ്രദ്ധ കിട്ടിയില്ല

വരില്ലേ?

വന്നില്ലെങ്കിൽ. എന്താ?

വരണ്ട

എന്നിട്ടും പ്രാർത്ഥന തീർന്നപ്പോൾ അവൾ വീണ്ടും ചുറ്റും നോക്കി. പെട്ടെന്ന് അവൾ കണ്ടു ജീപ്പിൽ ചാരി ചാർലി. പള്ളിക്ക് പുറത്ത്. അവളുടെ മുഖം വിടർന്നു

ചാർളിയും അവളെ കണ്ടു കഴിഞ്ഞു. അവൻ അവൾ നോക്കുന്നത് കാണുന്നുണ്ടായിരുന്നു. കടും മറൂൺ നിറത്തിൽ നെറ്റിന്റെ ഒരു ഉടുപ്പായിരുന്നു അവളുടെ വേഷം. തലയിൽ അതെ നിറത്തിലുള്ള സ്കാർഫ്. പതിവില്ലാതെ കണ്ണുകൾ എഴുതി പൊട്ട് വെച്ചിട്ടുണ്ട്. തീ പോലെ ജ്വലിക്കുന്ന സൗന്ദര്യം

അവൾ ഓടി അടുത്ത് വന്ന് നിന്നു

“ഇതെവിടെയായിരുന്നു. ഞാൻ അകത്തൊക്കെ നോക്കി
കണ്ടില്ലല്ലോ “

വളരെ അടുപ്പം ഉള്ള ഒരാളോട് പറയും പോലെയായിരുന്നു അത്

ചാർലി ഒന്ന് ചുറ്റും നോക്കി. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നാണ് അവൻ നോക്കിയത്

“പള്ളിക്ക് അകത്തോട്ടു വന്നില്ലേ?,

“ഇല്ല”

“അതെന്നാ വരാഞ്ഞേ?”

നിഷ്കളങ്കമായ മുഖം, ചോദ്യം

“ഒന്നുമില്ല വന്നില്ല. പോയിട്ട് കുറച്ചു തിരക്കുണ്ട് ഞാൻ പോവാണ് “

“അയ്യോ പോകല്ലേ, ഭക്ഷണം കഴിഞ്ഞു പോകാം.,”

“ഇല്ല അതിനു സമയം ഇല്ല പോകണം.”
അവനു പോകണമായിരുന്നു

തോട്ടത്തിൽ പോകണം വിളവെടുപ്പ് നടക്കുകയാണെന്ന് അപ്പ പറഞ്ഞു ഏൽപ്പിച്ചിട്ടാണ് പള്ളിയിലോട്ട് പോയത്
ഞങ്ങൾ രണ്ടു പേരും പോകുന്നുണ്ട് നീ വരണ്ട എന്നും പറഞ്ഞു. അതൊന്നും പക്ഷെ അവൻ അവളോട് പറഞ്ഞില്ല

“പ്ലീസ് എന്തെങ്കിലും കഴിച്ചിട്ട് പൊ. അതോ ഞങ്ങൾ പാവങ്ങളായത് കൊണ്ടാണോ കഴിക്കാത്തത്?”

“അത്യാവശ്യം ഉണ്ട് കൊച്ചേ. ഞാൻ വന്നില്ലേ അത് പോരെ?”

സാറയുടെ മുഖം ചെറുതായി ചുവക്കുന്നത് അവൻ കണ്ടു

അവൾ മെല്ലെ ചിരിച്ചപ്പോൾ നുണക്കുഴി വിരിഞ്ഞു. അവളുടെ ചിരി അവൻ ആദ്യം കാണുകയായിരുന്നു

“എന്നാ ഒരു സെക്കന്റ്‌ നിൽക്ക് “

അവൾ അകത്തോട്ടു ഓടി പോയിട്ട് വേഗം തിരിച്ചു വന്നു. ടിഷ്യു പേപ്പറിൽ പൊതിഞ്ഞ ഒരു കഷ്ണം കേക്ക്. അത് അവൾ നീട്ടി

“ഇതെങ്കിലും കഴിക്ക്. വന്നിട്ട് ഒന്നും കഴിക്കാതെ പോകരുത് “

അവൻ അത് വാങ്ങി. ആൾക്കാർ ഇറങ്ങി തുടങ്ങി

അവനത് കയ്യിൽ വെച്ചു “ഞാൻ കഴിച്ചോളാം “

“ഇപ്പൊ കഴിക്ക്. അല്ലെങ്കിൽ പോകുന്ന വഴി എറിഞ്ഞു കളയും “

അവൾ പെട്ടെന്ന് പറഞ്ഞു

അവൻ അത് പകുതി വായിലിട്ടു ചവച്ചു. ബാക്കി അവളുടെ കയ്യിൽ തന്നെ തിരിച്ചു കൊടുത്തു

“പോരെ?”

സാറ ചിരിച്ചു കൊണ്ട് തലയാട്ടി. പിന്നെ ജീപ്പിൽ കയറി

“ഇനിയെന്നാ കൊച്ചിക്ക് പോവാ?”

അവൻ അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചില്ല

“ഉടനെ ഇല്ല “

അവൾ തലയാട്ടി

“ശരി അപ്പൊ “

സാറ അവൻ പോകുന്നത് നോക്കി നിന്നു. ജീപ്പ് അകന്നു പോയപ്പോ അവൾ തിരിഞ്ഞു. നിമ്മി തൊട്ട് മുന്നിൽ. സാറ പെട്ടെന്ന് പതറി

“ചാർളിച്ചയാനല്ലേ അത്?”

നുണ പറയാനും പറ്റില്ല

“ആ “

അലസമായി അത് അങ്ങനെ ഉഴപ്പി പറഞ്ഞിട്ട് അവൾ മുന്നോട്ട് നടക്കാൻ തുടങ്ങി

“എടി എടി അവിടെ നിന്നെ “

നിമ്മി അവളുടെ കയ്യിൽ പിടിച്ചു നിർത്തി

“അങ്ങേരെന്താ പള്ളിയിൽ?”

“എൻഗേജ്മെന്റ്ന് വന്നതാ പപ്പാ വീട്ടിൽ പോയി ക്ഷണിച്ചാരുന്നു “

“അത് ഓക്കേ. പക്ഷെ എൻഗേജ്മെന്റ്ന് അങ്ങേര് വന്നത്…അങ്ങേര് അങ്ങനെ കല്യാണങ്ങൾക്ക് ഒന്നും പോകാത്ത ആളാണല്ലോ,

“ഇത് കല്യാണം അല്ലല്ലോ മനസമ്മതം അല്ലെ അതാവും “

“അയ്യടാ ചളി. നീ എന്തുവാ ചെന്ന്  വർത്താനം പറഞ്ഞോണ്ടിരുന്നത് “

“വന്നത് കണ്ട കൊണ്ട് മിണ്ടിയതാ “

അവൾ പറഞ്ഞു

“അതല്ല എന്താ മിണ്ടിയത്?”

“കഴിക്കാൻ പറഞ്ഞതാ “

“ആഹാ മോള് അങ്ങേരോട് ഭക്ഷണം കഴിക്കാൻ പറയുവായിരുന്നോ?”

നിമ്മി അവളെ ഒന്നാക്കി സംസാരിക്കുകയാണെന്ന് സാറയ്ക്ക് മനസിലായി

“പോടീ “

“ദേ കൊച്ചേ അടുപ്പം ഒന്നും വേണ്ട കേട്ടോ. അങ്ങേര് ഇവിടെ ഇടക്കാല താമസത്തിനു വരുന്ന ഒരാളെ പോലെയാ. കൊച്ചിയിൽ അങ്ങേർക്കു പെണ്ണ് ഉണ്ടെന്നാ ജനസംസാരം. അത് കൊണ്ട് വലിയ അടുപ്പം ഒന്നും വേണ്ട.”

സാറ വിളറിപോയി

“അയ്യേ നീ എന്തൊക്കെയാ ഈ പറയുന്നത്? ക്ഷണിക്കപ്പെട്ടു വന്നു അത് കണ്ടു രണ്ട് വാക്ക് മിണ്ടി. അത്രേ ഉള്ളു “

“അതെ പാടുള്ളു. അത് ചാർളിയാ. കുരിശുങ്കൽ ചാർലി. മനസ്സിൽ ഒന്നും പാടില്ല. ഒന്നും. ആകാശത്തെ നക്ഷത്രങ്ങളെ ഭൂമിയിൽ നിന്നു നോക്കാം നമുക്ക്. കിട്ടാൻ ആഗ്രഹിക്കരുത്. നിന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാ കുറെ പെണ്ണുങ്ങൾ ഇങ്ങനെ മിണ്ടിയും പറഞ്ഞും പിന്നാലെ നടന്നിട്ടുള്ളതുമാ. അയാൾക്ക്. അങ്ങനെ ഉള്ള ഫീലിംഗ്സ് ഒന്നുമില്ല. അത് കൊണ്ട എല്ലാരും പറയുന്നേ അയാൾക്ക് കൊച്ചിയിൽ ഏതോ റിലേഷൻ ഉണ്ടെന്ന്. നമ്മുടെ മനസ്സ് കലക്കുന്നത് എന്തിനാ “

സാറ മിണ്ടിയില്ല. അവളുടെ മനസ്സ് വാടി പോയി

നിമ്മി അവളെ ശ്രദ്ധിച്ചു. ആ ഉത്സാഹം പോയി

നിമ്മി പറഞ്ഞതൊക്കെ അവൾ വീട്ടിൽ നിന്നു കേട്ട കാര്യങ്ങൾ ആയിരുന്നു. സാറയെ വലിയ ഇഷ്ടം ആണ് നിമ്മിക്ക്. സാറ ഒരു പരിശുദ്ധമായ ലില്ലിപ്പൂവ് പോലെയാണ്. അത്രയും നന്മയും വിശുദ്ധിയുമുള്ള മറ്റൊരാളെ നിമ്മി കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ അവളുടെ ചേട്ടൻ നിഖിലിനെ കൊണ്ട് സാറയെ വിവാഹം കഴിപ്പിക്കണമെന്ന് അവൾക്ക് ആഗ്രഹവും ഉണ്ടായിരുന്നു. അങ്ങനെ ആണെങ്കിൽ. അവളെന്നും തന്നോടൊപ്പം ഉണ്ടാകുമെന്ന് അവൾ കണക്ക് കൂട്ടി

പിന്നെ ബന്ധുക്കൾക്കൊപ്പം നിൽക്കുമ്പോളും സംസാരിക്കുമ്പോളും ഒക്കെ സാറയുടെ ഉത്സാഹമൊക്കെ കെട്ടു പോയി

എങ്കിലും ഇടയ്ക്ക് അവൾ ചിന്തിക്കും നീ. എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്. നിമ്മി പറഞ്ഞത് സത്യം അല്ലെ. നക്ഷത്രങ്ങളുടെ രാജകുമാരൻ ആണ് ചാർലി. താനോ ഭൂമിയിൽ നിൽക്കുന്ന ഒരു പുൽക്കൊടി. മനസ്സിൽ ഒരു ചിന്തയും വരരുത്. ചേച്ചിയുടെ കാര്യം കൊണ്ട് തന്നെ പപ്പയും അമ്മയും ഒത്തിരി വിഷമം അനുഭവിക്കുന്നുണ്ട്. ഇനി താൻ കൂടി പാവങ്ങൾക്ക് ഒന്നും കൊടുക്കണ്ട. അല്ലെങ്കിലും നിമ്മി പറഞ്ഞത് പോലെ ചാർളിക്ക് ഒന്നുമില്ല. താൻ വിളിച്ചത് കൊണ്ട് വന്ന്. മുറ്റത്തു നിന്നു ഭക്ഷണം പോലും കഴിക്കാൻ നിൽക്കാതെ പോകുകയും ചെയ്തു

താൻ ഓടി ചെന്നു ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി തന്നു. അയാൾ വിചാരിച്ചു കാണും താനും ചേച്ചിയെ പോലെ

ചിന്തകൾ അവിടെ വരെ എത്തിയപ്പോ എന്തിനെന്നു അറിയാതെ സാറയുടെ കണ്ണ് നിറഞ്ഞു. അവൾ പിന്നെ സ്വാഭാവികം ആയി പെരുമാറാൻ ശ്രമിച്ചു

ചാർളിയുടെ വായിൽ അവൾ കൊടുത്ത കേക്കിന്റെ മധുരം ഉണ്ടായിരുന്നു

“ഇനിയെന്നാ കൊച്ചിക്ക് പോവാ?” ആ ചോദ്യം അവന്റെ കാതിൽ മുഴങ്ങി

അതെന്തിനാവും അവൾ അങ്ങനെ ചോദിച്ചത്. വെറുതെ ചോദിച്ചതാവുമോ?

ഒരു കുശലം

കഴിക്കുന്നില്ല എന്ന് പറഞ്ഞപ്പോ ഒരു മുയൽ കുഞ്ഞിനെ പോലെ ഓടി പോയി ഒരു കഷ്ണം കേക്ക് എടുത്തു കൊണ്ട് വന്ന് തന്നു. നല്ല കൊച്ചാണ്. വളരെ നല്ല കൊച്ച്. അവൻ തനിയെ ഒന്ന് ചിരിച്ചു

പിന്നാലെ നടന്നിട്ടുള്ള പെണ്ണുങ്ങൾ ഒരു പാടുണ്ട്. കുരിശുങ്കൽ ചാർളിയെ ഇഷ്ടം ഉള്ളവർ. പ്രേമം ഉള്ളവർ. ആരാധന ഉള്ളവർ. ജയിലിൽ പോയിട്ട് വന്നപ്പോൾ അത് കുറച്ചു കൂടിയോ എന്നെ സംശയം ഉള്ളു

കുടുംബവാർഷികത്തിനു ചെല്ലുമ്പോ കാണാം പെണ്ണുങ്ങളുടെ ഇളക്കം. നോട്ടം ചിരി കുഴയൽ. ചിലപ്പോ വെറുപ്പ് തോന്നും. ഇവർ എന്ത് കണ്ടിട്ടാണ് തന്നോട്…ഇത് വരെ പെണ്ണിനോട് ഒരു ആകർഷണം തോന്നിയില്ല. ചിലപ്പോ  കിച്ചു ചോദിക്കും

“നീ ഇനി വല്ല ഗേ ആണോടാ ഉവ്വേ “

ദൈവമേ അവനെ കുറിച്ച് ഓർത്തതെയില്ല. ജയിലിൽ നിന്ന് ഇറങ്ങിയിട്ട് വിളിച്ചു ഒരിക്കൽ. അവൻ പിണങ്ങിയാണെന്ന് തോന്നി. ചാർലി ഫോണിൽ നിന്ന് അവന്റെ നമ്പർ എടുത്തു വിളിച്ചു

“ഞാൻ ചത്തിട്ടില്ല ” എടുത്തതും ഡയലോഗ്

“അത് നന്നായി. ഇല്ലെങ്കിൽ തീർക്കാമെന്ന് കരുതിയാ. ചത്തേങ്കിൽ പതിനാറ് എന്നാണ് എന്നും കൂടി അറിയാനായിരുന്നു “

“പോടാ നാ-റി. അവൻ ഇറങ്ങിയിട്ട് ദിവസം എത്ര ആയി? ഒന്നുല്ലങ്കിൽ ജയിലിൽ മുടങ്ങാതെ വന്ന് കണ്ടു കൊണ്ടിരുന്നവനല്ലേ ഇറങ്ങിയപ്പോൾ ഒന്ന് വിളിക്കുക. എന്നെ പറഞ്ഞ മതി. അവള് പണ്ടേ പറഞ്ഞതാ നിന്നെ പോലുള്ള അവരോടൊന്നും കൂട്ട് കൂടരുത് സ്നേഹം ഇല്ലാത്തവന്മാരാ എന്ന്. എന്റെ തെറ്റാ. നീ. ഫോൺ വെച്ചേ എനിക്ക് ജോലി. ഉണ്ട് “

“ടാ ടാ വെയ്ക്കല്ലേ..നിന്റെ ഭാര്യയ്ക്ക് ഉള്ള മറുപടി ഞാൻ നേരിട്ട് കൊടുക്കുന്നുണ്ട് ഇപ്പൊ നീ എന്നോട് പിണങ്ങാതെ പ്ലീസ്. എന്റെ മനസ്സ് നിനക്ക് അറിഞ്ഞൂടെ കിച്ചു?”

കിച്ചു എന്ന കൃഷ്ണൻ മിണ്ടാത് നിന്നു

“ഞാൻ വന്നേനെ. തീർച്ചയായും വന്നേനെ “

ചാർലി വീണ്ടും പറഞ്ഞു. കിച്ചു ഒന്ന് മൂളി

“നീ ഇപ്പൊ വീട്ടിൽ ഉണ്ടോ? ഞാൻ വരാം “

ചാർലി ചോദിച്ചു

“ഇല്ലടാ ഗുരുവായൂർ ആണ്. തൊഴുതു ഇറങ്ങി വെളിയിൽ പായസം മേടിക്കാൻ പോയിരിക്കുകയാ അവള്. ദേ വന്ന്
കൊടുക്കട്ടെ “

ചാർലി ഒന്നു മൂളി

കൃഷ്ണനും രുക്മിണിയും ചാർളിയും സ്കൂളിൽ ഒരേ ക്ലാസ്സിൽ പഠിച്ചവരാണ്

സുഹൃത്ത്‌ക്കൾ

രുക്കു എന്ന അവന്റെ ഭാര്യയെ സത്യത്തിൽ അവനു പേടിയാണ്

കാന്താരി മുളക് പോലെ എരിവുള്ള ഒരു സാധനം

“ചാർളിയാണോ?” രുക്കുവിന്റെ ശബ്ദം

“എന്റെ പോന്നു രുക്കു നി എന്നെ തെറി വിളിക്കരുത് ഞാൻ വീട്ടിൽ വന്നോളാം. നിയിപ്പോ ഗുരുവായൂർ ആണ്. അതോർമ്മ വേണം ഭക്തി മാത്രമെ മനസിലുണ്ടാകാവുള്ളു. പ്ലീസ് പ്ലീസ്.”

രുക്കുവിന് ചിരി വന്ന് പോയി. മുൻ‌കൂർ ജാമ്യം

“നി എന്ന് വരും?”അവൾ ചോദിച്ചു

“നിങ്ങൾ നാട്ടിൽ വന്ന ഉടനെ “

“വരുമ്പോൾ എനിക്കു എന്തോ കൊണ്ട് തരും?”

“എടി അതിനു ഞാൻ ദുബായ് പോയതല്ല ജയിലിൽ ആയിരുന്നു “

രുക്കു പൊട്ടിച്ചിരിച്ചു

“നി വായോ ” അവൾ ഫോൺ വെച്ചു

ചാർലി തന്നെ ഒന്ന് ചിരിച്ചു. ചില ബന്ധങ്ങൾ ഉണ്ട്. ഓർക്കുമ്പോ തന്നെ ചുണ്ടിൽ ഒരു ചിരി വന്ന് നിറയും

മനസ്സിൽ മധുരവും

കൃഷ്ണനും രുക്‌മിണിയും അങ്ങനെ ഉള്ളവരായിരുന്നു

തുടരും…..