തനിയെ ~ ഭാഗം 09, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

“മുത്തശ്ശി, ഞാൻ കുറച്ചു ദിവസം വീട്ടിൽപോയി നിന്നാലോ. രണ്ടു ദിവസമായി ഒന്നിനും പറ്റണില്യ. എപ്പോഴും ഒരു തളർച്ചയാ.”

വേണിയുടെ മുടി വിതർത്തി എണ്ണ തേച്ചു കൊടുക്കുകയായിരുന്നു ജാനകിയമ്മ.

“അതൊന്നും സാരല്യ കുട്ടീ. പ്രസവം അടുക്കാറാകുമ്പോ ഇതൊക്കെ പതിവാ . പ്രസവത്തിനു അങ്ങോട്ട് കൊണ്ടോവാൻ ഇനി കുറച്ച് ദിവസല്ലേയുള്ളൂ. ആ ചടങ്ങും കൂടി കഴിയട്ടെ. ഇപ്പോഴേ പോണ്ട.

“അമ്മ വരുമോ മുത്തശ്ശി ഞാൻ പോകുന്ന ദിവസം.”

“ആർക്കറിയാം. അവള് വന്നാലും എന്താ കാര്യം. ഇവൻ അതിന്റെ കയ്യിലുള്ളതും കൂടി പിടിച്ചു പറിക്കാൻ ചെല്ലും. അവനോടുള്ള ദേഷ്യം അവള് മോളോടും തീർക്കും. നല്ലൊരു ദിവസമായിട്ടു മോള് കരഞ്ഞോണ്ട് ഇറങ്ങി പോവേണ്ടി വരും.

ഒന്നോർത്താ അതിന്റെ ജീവിതം എവിടെയെങ്കിലും എങ്ങനേലും ജീവിച്ചു തീർത്തോട്ടെ. അതാ നല്ലത്. ഇവിടെ അതിനൊരു സന്തോഷമുണ്ടോ. പ്രസാദിന് അവളെ കണ്ണെടുത്താ കണ്ടൂടാ. അവന്റെ ജീവിതം നശിപ്പിച്ചു എന്നാ പറച്ചിൽ. കേട്ട് കേട്ട് സഹി കെട്ടിട്ടാ അവളിറങ്ങി പോയെ. കണ്ടവന്റെ അടുക്കളയിൽ കിടന്നു എരിഞ്ഞു തീരാനായിരുന്നു അതിന്റെ തലവിധി. പറഞ്ഞിട്ട് കാര്യമില്ല.എന്തോരം പ്രതീക്ഷയിലാ അവളുടെ കല്യാണം നടത്തി കൊടുത്തത്.മൂത്തവർ രണ്ടും നല്ല നിലയിലായി.ഏറ്റവും ഇളയതായതുകൊണ്ട് ഒരുപാട് ലാളിച്ചു വളർത്തിക്കൊണ്ട് വന്നതാ. എന്നിട്ടിപ്പോ അതിനെപ്രതി കണ്ണീര് കുടിക്കാനാ എന്റെ വിധി.

അവൾക്കൊരു ആലോചന വന്നപ്പോൾ ഒരുപാട് സന്തോഷിച്ചു. വല്യ തറവാട്ടുകാരാ. ഇഷ്ടംപോലെ സ്വത്ത്‌. താലി കഴുത്തിൽ വീണുകഴിഞ്ഞാ അറിയുന്നേ ലോകം മുഴുക്കെ തെണ്ടി നടന്ന് കുടിയായിരുന്നു അവനെന്ന്.

സത്യം പറഞ്ഞാൽ അവനിവിടെ വരുമ്പോൾ പേടിയാ എനിക്ക്. കുടിച്ചു കുടിച്ച് കണ്ണൊക്കെ ചുവന്നിട്ടുണ്ടാകും. അവളും പേടിച്ചു മുട്ട് വിറച്ചു നിൽക്കും. പിന്നെപ്പിന്നെ അവളും തറുതല പറയാൻ തുടങ്ങി.ചെറിയ വഴക്കുകൾ വലുതാകാൻ താമസമുണ്ടായില്ല പിന്നെ. ഒരിക്കൽ മുത്തശ്ശനവനെ ചവിട്ടിപ്പുറത്താക്കി. പിന്നെയവന്റെ വിവരമൊന്നുമുണ്ടായില്ല കുറെ കാലത്തേക്ക്.

പ്രസാദിന് മൂന്ന് വയസുള്ളപ്പോ ഒരിക്കൽ വീണ്ടും ഇവിടെ കയറി വന്നു. അപ്പൊഴേക്കും അവള് ജോലിക്കെന്നും പറഞ്ഞ് ഊരുചുറ്റി തുടങ്ങിയിരുന്നു.

നിങ്ങള് കാരണം എനിക്കെന്റെ അച്ഛനെ നഷ്ടമായില്ലേ എന്നൊക്കെയാ അവളോട് മോന്റെ ചോദ്യം. എത്രയൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചിട്ടും അവന് അവളുടെ സങ്കടം മനസ്സിലാകുന്നില്ല. അതേപ്പിന്നെ ഇങ്ങോട്ടുള്ള വരവും കുറഞ്ഞു. വരുമ്പോഴൊക്കെ അവന്റെ വായിലിരിക്കുന്നത് കേട്ട് മനസ്സു നൊന്താ അവളിറങ്ങിപ്പോകാറ്.

“പാവം അമ്മ…. സത്യമറിയാതെ ഞാനും അമ്മയെ ശപിച്ചിട്ടുണ്ട്. അവർ നല്ലപോലെ നോക്കി വളർത്തിയിരുന്നെങ്കിൽ പ്രസാദ് ഇങ്ങനെയൊന്നുമാകില്ലായിരുന്നു എന്ന് അമർഷം കൊണ്ടിട്ടുണ്. പക്ഷേ ഇപ്പൊ പാവം തോന്നുന്നു അമ്മയോട്.മുത്തശ്ശികൂടി ഇല്ലായിരുന്നെങ്കിൽ ഞാനും ഈ വീടുപേക്ഷിച്ചേനെ.

“മുത്തശ്ശൻ ഇതിലും കഷ്ടായിരുന്നു മോളെ. പണ്ട് ഒരുപാട് നിലവും കൃഷിയുമൊക്കെയുണ്ടായിരുന്നു. പണിക്ക് വരുന്ന പെണ്ണുങ്ങളെ രാത്രിക്കൂട്ടിനും വിളിച്ചോണ്ട് വരും. ഒരുപാട് അനുഭവിച്ചതാ ഈ ഞാനും.അതോണ്ട് എന്റെ മോൾടെ സങ്കടം നല്ലോണം മനസ്സിലാക്കിയിട്ടുണ്ട് ഞാൻ.

“എനിക്കെന്തോ, പ്രസാദിനെ കാണുമ്പോ ദേഹം വിറക്കുവാ.ഭ്രാന്ത് പിടിക്കുന്ന പോലെ.എന്റെ മാനസികാവസ്ഥ കുഞ്ഞിനെ ബാധിക്കുമോ എന്നാ പേടി.”

“എനിക്കും അങ്ങനെതന്നെയായിരുന്നു. അപ്പോഴൊക്കെ അമ്പലത്തിൽ പോയിരുന്നു പ്രാർത്ഥിക്കും.മൂന്നു പെൺകുട്ടികളാ വളർന്നു വരുന്നേ. അവർക്ക് ഞാനില്ലെങ്കിൽ വേറെയാരുമില്ല. എല്ലാം സഹിക്കാനുള്ള കരുത്തുതരണേയെന്ന് കണ്ണീരോടെ ഭഗവാന്റെ കാൽക്കൽ വീഴും.അങ്ങനെ നേടിയെടുത്ത കരുത്തിലായിരുന്നു പിന്നെയങ്ങോട്ടുള്ള ജീവിതം.

ചെയ്തു കൂട്ടിയതിന് കുറെയൊക്കെ അനുഭവിച്ചു അങ്ങേര്. ഇപ്പോഴും കിടന്നു നരകിക്കുവല്ലേ.എനിക്കയാളുടെ നിസ്സഹായാവസ്ഥ കാണുമ്പോൾ ചിരിയാ വരിക. ഇന്നു വരെയും അങ്ങേരെയോർത്തു ഒരു തുള്ളി കണ്ണീർ പൊഴിച്ചിട്ടില്ല ഞാൻ.

കിടക്കട്ടെ അവിടെ. പണ്ടത്തെ വീരസാഹസങ്ങളൊക്കെ അയവിറക്കി….ഹഹഹ

മുത്തശ്ശി നിന്ദയോടെ ചിരിച്ചു.

ഓർമ്മകൾ നഷ്ടപ്പെട്ട്, ജീവൻമാത്രം ബാക്കിയായി കിടക്കയിൽ വീണുപോയ മുത്തശ്ശനോട് ഇതുവരെയും അവൾക്ക് സഹതാപമായിരുന്നു. പക്ഷേ ഇപ്പോ മുത്തശ്ശിയെക്കാൾ ഇരട്ടിയായി അയാളെ വെറുത്തു തുടങ്ങി അവളുടെ മനസ്സും.

നീയിനി അവനെ ശ്രദ്ധിക്കാനേ പോണ്ട. നിനക്കിനി ഭർത്താവില്ല. അത്രേം കരുതിയാ മതി. ഞാനും മുത്തശ്ശനും മരിക്കുന്ന കാലം വരെ നിനക്കും കുഞ്ഞിനും ഇവിടെ താമസിക്കാം. ഇതെല്ലാം നിനക്കുള്ളതാ. ഞങ്ങളുടെ കാലം കഴിഞ്ഞാ ഇതൊക്കെ എന്താ വേണ്ടേന്ന് വെച്ചാ നിന്റെയിഷ്ടം പോലെ ചെയ്യാം. അവനെ ഇതിലൊന്നും തൊടീക്കരുത്.

പെണ്ണിന്റെ ജീവിതം ചവിട്ടിയരക്കാൻവേണ്ടി ദൈവം സൃഷ്ടിച്ച കുറെ അഥമ ജന്മങ്ങൾ. ഇവർക്കൊന്നും നമ്മുടെ ജീവിതത്തിൽ ഒരു സ്ഥാനവും കൊടുക്കേണ്ടതില്ല.

“എന്നാലും മുത്തശ്ശി… സുരേഷേട്ടൻ പറഞ്ഞ കഥകൾ കേട്ട് മനസ്സ് മരവിച്ചു പോയി. ഇത്രയും വൃത്തികെട്ടവനാവാൻ പ്രസാദിന് എങ്ങനെ കഴിഞ്ഞു എന്നോർക്കുമ്പോൾ…

വേണി വാക്കുകൾക്കായി പരതി.

ആ ഒരുമ്പെട്ടോളെ എനിക്കൊന്ന് കാട്ടിത്തരാൻ പറഞ്ഞിട്ട് നീ കേട്ടോ.?

അവളെ രണ്ടു തെറിവിളിക്കാതെ എനിക്ക് സമാധാനമുണ്ടാകില്ല. നൊന്തുപെറ്റ രണ്ടുകുഞ്ഞുങ്ങളെ ഒരു ദുഷ്ടന്റെ കയ്യിൽ ഇട്ടു കൊടുത്ത് അവൾ സ്വന്തം സുഖം തേടിഇറങ്ങിയെക്കുന്നു. അവനേം പോരാഞ്ഞ് ഇപ്പൊ വേറൊരുത്തനേം കൂടി കക്ഷത്തിലാക്കി.ഇവളെയൊക്കെ പെണ്ണെന്ന് വിളിക്കാൻ തന്നെ നാവ് വഴങ്ങില്ല.

നീയിങ്ങനെ നിറവയറുമായിട്ടിരിക്കുമ്പോ ആ ഒ രു മ്പെ ട്ടോള് അവനെപ്പറഞ്ഞു മയക്കി ബാംഗ്ലൂർക്ക് ടൂറ് പോയേക്കുന്നു. കൊ *ല്ലണ്ടേ അവളെ.

“എന്തിനാ മുത്തശ്ശി അവളെ പറയുന്നേ. പ്രസാദ് എല്ലാറ്റിനും കൂട്ട് നിന്നിട്ടല്ലേ. ബസിൽ പണിയുണ്ട് എന്ന് കള്ളവും പറഞ്ഞ് എന്റെ കയ്യിൽ കിടന്ന വളയും ഊരിയെടുത്തു ഇറങ്ങി പോയതല്ലേ. അവനോളം ദുഷ്ടതയൊന്നും അവള് ചെയ്യുന്നില്ല എന്നോട്.

സാരമില്ല കുട്ടീ. എല്ലാം സഹിക്കാനുള്ള കരുത്തു തരാൻ ഭഗവാനോട് പ്രാർത്ഥിച്ചോളു. അല്ലാതെ മറ്റുവഴികളൊന്നുമില്ല.

രാത്രി പ്രസാദ് വന്നു കയറുമ്പോൾ വീട് ഇരുളിൽ മുങ്ങികിടക്കുകയായിരുന്നു.വാതിലുകൾ അടഞ്ഞും.

ഇവിടെയുള്ളോരൊക്കെ ചത്തോ. ലൈറ്റ്പോലുമിടാതെ എവിടെ പോയി എല്ലാം.

പ്രസാദിന്റെ കുഴഞ്ഞ ശബ്ദം വേണി അകത്തു കിടന്നു കേട്ടു

മുത്തശ്ശി അവളെ അമർത്തിപ്പിടിച്ചു. എഴുന്നേൽക്കണ്ട. അവനവിടെക്കിടന്നു പറഞ്ഞോട്ടെ. ഇന്നുമുതൽ തുള്ളിവെള്ളം പോലും കൊടുത്തു പോകരുതവന്. കേട്ടല്ലോ.

“പ്രോമിസ് “

അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ച് അമർത്തിയ ചിരിയോടെ ആ കാതിൽ മൂളി.

തുടരും..