തനിയെ ~ ഭാഗം 10, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“എത്രനേരമായെടീ ഞാനവിടെ വന്നിരിക്കുന്നു. ചോറെടുത്തു വെക്കാതെ നീയിവിടെയിരുന്നു കുത്തിക്കേറ്റുവാ അല്ലേടി നാ* യിന്റെ മോ ളേ “

പ്രസാദ് കയ്യോങ്ങിക്കൊണ്ട് വേണിക്ക് നേരെ കുതിച്ചു വന്നു.

ഉച്ചക്ക് ഊണുകഴിക്കാൻ വന്നതായിരുന്നു അവൻ.പതിവുപോലെ മേശപ്പുറത്ത് ഭക്ഷണമൊന്നും കാണാത്ത ദേഷ്യത്തിൽ അടുക്കളയിലേക്ക് പാഞ്ഞു ചെന്നു.
വേണി അവിടെയിരുന്നു ചോറുണ്ണുകയായിരുന്നു.അവനെ കണ്ടെങ്കിലും കണ്ടതായി ഭാവിക്കാതെ.

അവളുടെ കൂസലില്ലായ്മ അവന്റെ ദേഷ്യം വർധിപ്പിച്ചു. അവൻ വീണ്ടും അവൾക്ക് നേരെ കയ്യുയർത്തി.

“തൊട്ടുപോകരുതവളെ. നീ വല്ലതും വാങ്ങി തന്നിരുന്നോ വരുമ്പോഴേക്കും വെച്ചു കാലമാക്കി വിളമ്പി തരാൻ.”

മുത്തശ്ശി, കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അടുക്കളസ്ലാബിൽ വെച്ച്,അവന് നേരെമുന്നിൽ കയറി നിന്നു.

അവനത് പ്രതീക്ഷിച്ചില്ല. അമ്പരപ്പ് മറയ്ക്കാൻ ,പെട്ടെന്നെടുത്തണിഞ്ഞ പുച്ഛഭാവത്തോടെ അവരെ നോക്കി മുണ്ട് മാടിക്കുത്തി എളിക്ക് കയ്യൂന്നി നിന്നു.

“ങേ… നിങ്ങളും നാവുയർത്തി തുടങ്ങിയോ. ഇന്നലെവരെ ഞാനിവിടുന്നല്ലേ ഉണ്ടോണ്ടിരുന്നേ.?

“അത് ഞങ്ങൾക്ക് പറ്റിയ മണ്ടത്തരം. കൈകഴുകി വന്നിരിക്കുമ്പോഴേക്കും വിളമ്പി വെച്ച് തന്നത്. നീ പണിയെടുക്കുന്നത് കള്ളു കുടിച്ചും കണ്ട പെണ്ണുങ്ങൾക്കു കൊണ്ടു കൊടുത്തും അർമാദിക്കുവല്ലേ. ഇനിമുതൽ നിനക്കവിടെ ചോറില്ല. അവള് പണിയെടുത്തു കൊണ്ടു വരുന്നതാ ഇവിടെ വെച്ചുണ്ടാക്കുന്നെ. അതിൽ പങ്കുപറ്റാൻ നീയിങ്ങോട്ട് വരണ്ട. ഇറങ്ങിക്കോ എന്റെ കുടുമ്മത്ത്ന്ന്.”

“ഓഹോ..ഇപ്പോ നിങ്ങളും ഇവളുടെ കാൽക്കീഴിലായിരിക്കും അല്ലെ.

ഞാൻ ആരുടേയും കാൽക്കീഴിൽ കിടക്കുന്നില്ല. എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാൻ പറയും. പ്രവർത്തിക്കും. അവള് നയിച്ചു കൊണ്ടു വരുന്നത് അവൾക്കും ആ വയറ്റിൽ കിടക്കുന്ന കുഞ്ഞിനും വേണ്ടിയാ. അല്ലാതെ നിനക്ക് ചിലവിനു തരേണ്ട യാതൊരു ബാധ്യതയുമില്ല അവൾക്ക്. ഇറങ്ങി പൊയ്ക്കോ. അതാ നിനക്ക് നല്ലത്

ഞാനങ്ങനെ ഇറങ്ങിപ്പോകുമെന്നൊന്നും നിങ്ങൾ വിചാരിക്കണ്ട. എന്റെയമ്മക്ക് ഇവിടെ അവകാശമുണ്ടെങ്കിൽ ഞാനും ഇവിടെ തന്നെ താമസിക്കും. അല്ലാതെ ഇക്കണ്ട സ്വത്തൊക്കെ കണ്ടവന്റെ കൊച്ചിന് കൊടുക്കാമെന്ന വിചാരം മനസ്സിലുണ്ടെങ്കിൽ അതിപ്പോഴേ നുള്ളിക്കളഞ്ഞോ.സമ്മതിക്കില്ല ഞാ….

പ്രസാദ് പറഞ്ഞു മുഴുവനാക്കും മുൻപേ മുത്തശ്ശിയുടെ എച്ചിൽപുരണ്ട കൈ അവന്റെ കവിളിൽ ആഞ്ഞു പതിച്ചു.

“നട്ടാൽ കുരുക്കാത്ത കുറെ നുണകൾ പറഞ്ഞും മുതലക്കണ്ണീര് കാട്ടിയും ഒരു പെണ്ണിന്റെ ജീവിതം നാനാവിധമാക്കി. അവൾക്കൊരു കൊച്ചിനേം ഉണ്ടാക്കി കൊടുത്തു. എന്നിട്ട് നിന്ന് കുരക്കുന്നോടാ നായേ . കണ്ടവന്റെ കൊച്ചാത്രേ.ഇനി നീയാ വാക്ക് ഉച്ചരിച്ചു പോകരുത്. എന്റെ മോളാ ഇവള്. അവളുടെ കുഞ്ഞ് എന്റെയും കൂടിയാ. അതിവിടെ തന്നെ വളരും. കൊടുക്കേണ്ടതൊക്കെ ഞാൻ കൊടുക്കേം ചെയ്യും. തടയാമെങ്കിൽ തടഞ്ഞോടാ.

മുത്തശിയിൽ നിന്നും അങ്ങനെയൊരു പ്രതികരണം വേണിയും പ്രതീക്ഷിച്ചില്ല.മനസ്സിൽ സന്തോഷം തോന്നിയെങ്കിലും വീണ്ടും അവന് നേരെ ഓങ്ങിയ കൈ അവൾ തടഞ്ഞു

“ഇത് എന്റെ മാത്രം കുഞ്ഞാ മുത്തശ്ശി. കെട്ടിയവന് കഴിവില്ലാത്തത് കൊണ്ട് ഞാൻ സ്വന്തമായി സമ്പാദിച്ച എന്റെ കുഞ്ഞ്. അച്ഛാന്ന് വിളിക്കാൻ ഇങ്ങനെയൊരുത്തനെ എന്റെ കുഞ്ഞിന് വേണ്ട. മുത്തശ്ശി ഇവനെപ്പോലൊരു ചെറ്റയെ തല്ലി വെറുതെ കൈ നോവിക്കണ്ട.

പിന്നെയവൾ പ്രസാദിന് നേരെ തിരിഞ്ഞു,

“നാലു വർഷങ്ങൾ കാത്തിരുന്നിട്ട് കിട്ടിയ കുഞ്ഞാ. അതുവരെ എന്നെ വേദനിപ്പിച്ചതെല്ലാം മറന്ന്‌ ഓടിച്ചെന്നപ്പോ ചോദിച്ചത് എന്റെ കൊച്ച് തന്നെയാണോ എന്നാ അന്നെന്റെ മനസ്സിൽ നിങ്ങൾ മരിച്ചു. ഇനിയൊരിക്കലും ജീവിക്കാത്ത വിധം. ഇപ്പോഴും നിങ്ങൾ തരുന്ന ഓരോ സങ്കടങ്ങൾക്കും പകരം നിങ്ങളുടെ ജീവനറ്റ ശരീരം കുത്തിക്കീറി ഞാൻ രസിക്കുന്നുണ്ട്. നൂറുവട്ടമെങ്കിലും ആ മുഖത്തു ഞാൻ കാർക്കിച്ചു തുപ്പുന്നുമുണ്ട്.

“ഓ… ഞാനന്ന് വെറുതെയൊരു തമാശക്ക് ചോദിച്ചതാ. അതിന് നീ പറഞ്ഞ മറുപടി എന്തായിരുന്നു.ഒരുതവണയെങ്കിലും നീ എന്നോട് പറഞ്ഞോ ഇത് നമ്മുടെ കുഞ്ഞാണെന്ന്.നീയൊന്ന് താണ് തന്നിരുന്നെങ്കിൽ പിന്നെ ഞാനത് പറയില്ലായിരുന്നു.

“ഹഹഹ… നല്ല ന്യായം. അല്ലേ മുത്തശ്ശി.ഉത്തരം മുട്ടിയപ്പോ കൊഞ്ഞനംകാട്ടുന്ന ന്യായം.നാണമില്ലല്ലോ നിങ്ങൾക്ക് എന്റെ മുന്നിൽനിന്ന് ഇത് പറയാൻ. എന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണായിരുന്നെങ്കിൽ നിങ്ങളുടെ കരണം പുകച്ച് ഇറങ്ങിപ്പോയേനെ അവൾ.താണു കൊടുത്തില്ലത്രേ.. ത്ഫൂ…

അല്ല ഞാനൊന്നു ചോദിച്ചോട്ടെ. നിങ്ങൾ എന്തിനാ എന്റെ കഴുത്തിൽ ഈ താലി കെട്ടിയെ. നിങ്ങളോട് ഞാൻ എന്ത് തെറ്റ് ചെയ്തു. ഒന്ന് പറഞ്ഞു തരോ.അതിനും ഇതുപോലെ എന്തെങ്കിലുമൊരു ന്യായം ഉണ്ടോന്ന് അറിണമല്ലോ.

“നിന്റെ അഹങ്കാരം തീർത്തു തരാൻ..”

അവൻ അവൾക്കരുകിലേക്ക് ചേർന്ന് നിന്ന് പല്ലിറുമ്മി

നിന്നോട് ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞപ്പോൾ നിന്റെ മറുപടി എന്തായിരുന്നു ഓർമ്മയുണ്ടോനിനക്ക്.. ഇല്ലെങ്കിൽ ഞാൻ പറഞ്ഞു തരാം. ആളും തരവും നോക്കാതെ ഐ ലവ് യുവും കൊണ്ട് വന്നാൽ അടിച്ചു പല്ല് ഞാൻ താഴെയിടും ന്ന്. അന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചതായിരുന്നെടി നിന്നെയെന്റെ കാൽച്ചോട്ടിലിട്ട് ചവിട്ടിയരക്കണം ന്ന് . ആ വാശി നേടിയെടുക്കാൻ നിന്റെ മുന്നിൽ നല്ലപോലെയങ്ങു അഭിനയിച്ചു.അതിലെനിക്ക് യാതൊരു കുറ്റബോധവുമില്ല. പെണ്ണുങ്ങൾക്ക് ഇത്ര അഹങ്കാരം പാടില്ല. മനസ്സിലാക്കിക്കോ.

വേണി സ്തബ്ദയായി നിൽക്കുകയായിരുന്നു.അവനിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാക്കുകൾ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പ്രണയം നിരസിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് ഒരു പെണ്ണിന്റെ ജീവിതം ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ എറിഞ്ഞു കളഞ്ഞിട്ട് വിജയഭേരി മുഴക്കുന്നു. പ്രാണനെപ്പോലെ സ്നേഹിച്ചു കൂടെ വന്നവൾക്ക് നേരെ.

കടന്ന് പോ എന്റെ മുന്നിൽ നിന്ന്. ഇല്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്തു പോകും. പ്ലീസ്..

ഞെട്ടലിൽ നിന്നും മോചിതയായപ്പോൾ ഭ്രാന്തമായി കരഞ്ഞുകൊണ്ട് അവളവന്റെ നേരെ കൈകൾ കൂപ്പി.

നീ ഇറങ്ങിപ്പോടി. എന്റെ ജീവിതത്തിൽ ഇനി നിനക്കൊരു സ്ഥാനവുമില്ല. എനിക്കിനിയും ഒരുപാട് പെണ്ണുങ്ങളെ കിട്ടും.

അവൻ പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

വേണി അതൊന്നും കേട്ടില്ല.മുത്തശ്ശിയുടെ തോളിലേക്ക് മുഖം പൂഴ്ത്തി. കേട്ടോ മുത്തശ്ശി… പക തീർക്കാൻ അവനെന്റെ ലൈഫ്… എന്റെ ലൈഫ്…അവൾ ഏങ്ങലടിച്ചു

മുത്തശ്ശിയും ആകെ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.

പ്രസാദ് പടിയിറങ്ങി പോകുമ്പോൾ അവരവനെ ശപിച്ചു പോയി, കുരുത്തം കെട്ടവൻ നശിച്ചുപോട്ടേ..

*******************

“ഇവള് അച്ഛന്റെ തനിസ്വരൂപമാണല്ലോ വേണി.

വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞു ദേഹത്ത് തലോടി മുത്തശ്ശിയത് പറയുമ്പോൾ വേണിയും അത് ശരി വെക്കും പോലെ അവരെ നോക്കി ചിരിച്ചു.

“ദൈവത്തിന്റെ ഒരു തമാശ നോക്കണേ. സ്വന്തം ചോരയെ തിരിച്ചറിയാൻ അവന് കാട്ടികൊടുത്ത അടയാളം തന്നെ.

പ്രസവം കഴിഞ്ഞു ഡോക്ടർ കുഞ്ഞിനെയെടുത്തു കാണിച്ചപ്പോൾ വേണിയുടെ നെഞ്ചിൽ ഒരിടിവെട്ടി. പ്രസാദിന്റെ ഒരു കുഞ്ഞു മുഖം. ശ്ശെ… ഇതിനെയാണോ താൻ കാത്തുകാത്തിരുന്നതെന്ന് മനസ്സിൽ വെറുപ്പോടെ ചിന്തിച്ചു പോയി.

അവളുടെ മനസ്സിലെ വെറുപ്പ് തിരിച്ചറിഞ്ഞ കുഞ്ഞ് പാല് കുടിക്കാൻ കൂട്ടാക്കിയില്ല. വായിലേക്ക് തിരുകിവെക്കുന്ന മുലകണ്ണുകളെ കുഞ്ഞുനാവുകൊണ്ട് പുറത്തേക്കു തള്ളി അവൾ പ്രതിഷേധിച്ചുകൊണ്ടിരുന്നു.

“വേണി കുഞ്ഞിനെ നോവിച്ചിട്ടുണ്ടെന്നു തോന്നുന്നു. മനസ്സുകൊണ്ട് “

കുഞ്ഞിന്റെ അലറിക്കരച്ചിൽ കണ്ട ഡോക്ടർ അവളെ നോക്കി പരിഭവം പറഞ്ഞു.

ശരിയാണ് ഡോക്ടർ. ഞാനെന്റെ മോൾടെ മുഖം കണ്ട് ഒരു നിമിഷം എന്തൊക്കെയോ ഓർത്തു പോയി. എന്നോട് ക്ഷമിക്ക്. വേണി കരഞ്ഞു കൊണ്ട് ഡോക്ടറെ ചുറ്റിപ്പിടിച്ചു

ക്ഷമിക്കേണ്ടത് ഞാനല്ല. തന്റെ മോളാ. അവളോട് പറഞ്ഞേക്ക് മാപ്പ്.

വേണി കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ച് ആ കുഞ്ഞിക്കവിളിലും നെറ്റിയിലുമെല്ലാം ചുണ്ടുകൾ ചേർത്തു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ, പൊന്നുമോളെ അമ്മയോട് ക്ഷമിക്കെടി എന്ന വിലാപവുമായി.

കുറച്ചു കഴിഞ്ഞ് അവൾ പാല് വലിച്ചു കുടിക്കാൻ തുടങ്ങിയപ്പോഴാണ് വേണിയുടെ നെഞ്ചിലെ തീയണഞ്ഞത്.

“അതേ.. പണ്ടുള്ളവരു പറയും, ഗർഭകാലത്ത് നമ്മൾ ഏറ്റവുമധികം വെറുക്കുന്നതാരെയാണോ അവരുടെ മുഖമായിരിക്കും പിറക്കാൻ പോകുന്ന കുഞ്ഞിനെന്ന്. ഉള്ളതാണോന്ന് ആർക്കറിയാം.”

മുത്തശ്ശി ചിരിയോടെ കുഞ്ഞിന്റെ കൈകളിൽ ഉമ്മ വെച്ചു.

“പ്രസാദ് വന്നില്ലേ മുത്തശ്ശി.?

“ആ.. ഞാൻ കണ്ടില്ല മോളെ. ഇന്നലെ മുതൽ വീട്ടിൽ വന്നിട്ടുമില്ല. എവിടെപോയെന്ന് എന്നോടൊട്ട് പറഞ്ഞുമില്ല.

“ഉം… അവൾ വെറുതെ മൂളി.

നെഞ്ചിൽ ഒരു നെരിപ്പോട് എരിഞ്ഞു തുടങ്ങുന്നത് അവളറിഞ്ഞു. ഒടുക്കത്തെ നിസ്സഹായാവസ്‌ഥ. ഏതൊരു പെണ്ണും തന്റെ പുരുഷന്റെ സാമീപ്യം അത്രയേറെ ആഗ്രഹിക്കുന്ന നിമിഷങ്ങളാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഒരു തലോടൽ, ഒരു മൃദു സ്പർശം, നെറുകയിൽ ഒരു സ്നേഹചുംബനം.എല്ലാം കൊതിച്ചു പോകുന്ന നിമിഷങ്ങൾ.. എന്നിട്ടും അനാഥയെപ്പോലെ..എന്ത് തെറ്റ് ചെയ്തിട്ട്… എന്തിനെന്നെയിങ്ങനെ ശിക്ഷിക്കുന്നു…

തികട്ടി വന്ന തേങ്ങൽ ഒതുക്കാൻ ശ്രമിച്ചെങ്കിലും, ഹൃദയം പിളർന്നുകൊണ്ടൊരു ആർത്തനാദം പുറത്തേക്കലയടിച്ചു.

“സാരമില്ല കുട്ടീ… വിഷമിക്കാതിരിക്ക്. അവളുടെ മനസ്സറിഞ്ഞ മുത്തശ്ശി വേദനയോടെ,ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ നിറഞ്ഞു തൂവുന്ന മിഴികൾ തുടച്ച് അവളുടെ നിറുകയിൽ തലോടിക്കൊണ്ടിരുന്നു.

തുടരും