തനിയെ ~ ഭാഗം 18, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഇതെന്റെ അച്ഛനുണ്ടാക്കിയ വീടല്ലേ. ഇവിടെ താമസിക്കാൻ എനിക്കും അവകാശമുണ്ട്. സ്ത്രീധനം തന്നു എന്നതൊരു ന്യായമൊന്നുമല്ല. ഈ വീട്ടിൽ ഒരു ഷെയർ എനിക്കുമുണ്ട്.”

വേണി മോളെയും കൊണ്ട് കയറിച്ചെന്നപ്പോൾ തുടങ്ങിയ വഴക്കാണ് അമ്മ.വേണിയും വിട്ടുകൊടുക്കില്ല എന്ന വാശിയിൽ തന്നെ നിന്നു.

“ശാരിക്ക് സ്ത്രീധനമായി അധികമൊന്നും കൊടുക്കാനില്ല. ശ്രീജിത്ത്‌ ഒന്നും ചോദിച്ചിട്ടുമില്ല. എന്നാലും ഈ വീടും പറമ്പും അവന് കൊടുത്തേക്കാം എന്ന് വാക്ക് പറഞ്ഞിട്ടുള്ളതാ.”

“അമ്മയുടെ കാലശേഷമല്ലേ ഇതവന് സ്വന്തമാകുള്ളൂ. അതുവരെ അമ്മയുടെ വാക്കിനും ഇവിടെ വിലയുണ്ട്. എന്നെ ബലമായി ഇറക്കി വിടാം ന്ന് കരുതണ്ട. അങ്ങനെയാണ് തീരുമാനമെങ്കിൽ ഞാനും ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ നീതിയും നിയമവും വെറുതെയല്ല. പെണ്ണിന്റെ വാക്കിനു വില കല്പ്പിക്കുന്നവരാ ഇവിടുത്തെ നീതിപീഠം. ഞാനൊന്നു നോക്കട്ടെ എനിക്ക് നീതി കിട്ടുമോന്ന്.

“എന്നാപ്പിന്നെ ആദ്യം തന്നെ നീ നിന്റെ കെട്ട്യോനെതിരെ കേസ് കൊടുക്കെടി. അവന്റെ കയ്യീന്ന് കിട്ടാനുള്ളതൊക്കെ മേടിച്ചെടുക്ക്.എന്നിട്ട് എന്നെ കോടതി കേറ്റിച്ചാൽ മതി.അവൻ വിറ്റു തിന്ന സ്വർണ്ണമൊക്കെ തിരിച്ചു കിട്ടിയാൽ സ്വന്തമായൊരു വീടുണ്ടാക്കാം.

അമ്മയും വീറോടെ പറഞ്ഞു കൊണ്ടിരുന്നു.

“ഉവ്വ്… അതൊക്കെ വേണ്ടത് പോലെ ചെയ്യാൻതന്നെ തീരുമാനിച്ചുറപ്പിച്ചാ വേണി അവിടുന്ന് ഇറങ്ങി പോന്നത്. എല്ലാം ഒരു തീരുമാനമാകുംവരെ ഞാനും മോളും ഇവിടെ തന്നെ താമസിക്കും.തടയാമെങ്കിൽ തടഞ്ഞോ.

“ചേച്ചിയും മോളും ഇവിടെ നിന്നൊ. അതിന് ആർക്കുമൊരു പ്രശ്നമില്ല. വഴക്ക് കൂടി ഉള്ള സമാധാനം കൂടി കളയാതിരുന്നാൽ മതി.”

ശാരി അവളെ നോക്കി അസഹ്യതയോടെ പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം വേണി ഷീജയുടെ കയ്യിൽ നിന്നും പഴയൊരു തയ്യൽ മെഷിനും കൊണ്ട് വീട്ടിൽ വന്നു. അവിടുന്ന് തന്നെ സ്റ്റിച് ചെയ്യാനുള്ള തുണികളും ഷീജ കൊടുത്തു വിട്ടു.

ഡിവോഴ്സിന് കേസ് കൊടുക്കണമെങ്കിൽ കുറച്ചു പണമെങ്കിലും കയ്യിൽ വേണ്ടി വരുമെന്ന് ഷീജ തന്നെയാണ് അവളെ ഉപദേശിച്ചതും.

താനും മോളും ആർക്കുമൊരു ഭാരമാകരുതേ കൃഷ്ണാ എന്ന പ്രാർത്ഥനയോടെ രാപകലില്ലാതെ അവൾ ജോലി ചെയ്തു കൊണ്ടിരുന്നു.

വർക്ക്‌ തീർത്ത ഡ്രസ്സുകൾ തിരികെയേൽപ്പിക്കാൻ പോകുമ്പോഴൊക്കെ അറിയാതെ അവളുടെ കണ്ണുകൾ വീട്ടിലേക്ക് എത്തി നോക്കും. മുത്തശ്ശി അവിടെങ്ങാനും നിന്ന് തന്നെ കൈമാടി വിളിക്കുന്നുണ്ടോ. പ്രസാദ് കുറ്റബോധം തിങ്ങിയ മിഴികളോടെ, കാരുണ്യം നിറഞ്ഞ പുഞ്ചിരിയുമായി തന്നെ കാത്തിരിക്കുന്നുണ്ടോ.

“വേണി, ഒരു ബാഡ് ന്യൂസുണ്ട് കെട്ടോ.”

ഒരു ദിവസം അവൾ കൊണ്ടു വന്ന തുണിത്തരങ്ങളുടെ സ്റ്റിച്ചിങ്ങുകളിലൂടെ കണ്ണോടിച്ചു നിൽക്കെ ഷീജ അവളോട് പറഞ്ഞു.

എന്താ ചേച്ചി?

“ആ ലീനയുമായുള്ള പ്രസാദിന്റെ ചുറ്റിക്കളി ഒരുദിവസം അവളുടെ കെട്ട്യോന്റെ കണ്ണിലും പെട്ടു. പിന്നെ റോഡിൽ വെച്ച് ഭയങ്കര അടിപിടിയൊക്കെയായി. രണ്ടു ദിവസമായി പ്രസാദിനേം ലീനയേം കാണാനുമില്ല. അവളുടെ കെട്ട്യോൻ അന്വേഷിച്ചു നടക്കുന്നൊക്കെയുണ്ട്. എവിടെയാന്ന് ഒരു വിവരവുമില്ല.”

“ഹഹഹ…. ഹഹഹ….

വേണിയതുകേട്ട് നിർത്താതെ ചിരിച്ചുകൊണ്ടിരുന്നു.

“വേണി… എന്തായിത്..?

ഷീജ പരിഭ്രാന്തിയോടെ അവളുടെ ചുമലിൽ അടിച്ചു.

“പേടിക്കണ്ട ചേച്ചി.. എനിക്ക് വട്ടായതൊന്നുമല്ല. സന്തോഷം കൊണ്ടാ. ഈ കുരിശു എന്റെ തലയിൽ നിന്ന് ഒഴിഞ്ഞു പോയല്ലോ എന്നോർത്ത്. ഒരു വിഷമം മാത്രേ ഉള്ളു ഡിവോഴ്സിനുള്ള കേസ് എന്താകുമെന്ന്.

“ഉം… അതൊക്കെ അതിന്റെ സമയത്ത് നടക്കും. ഇനി അതോർത്തു ടെൻഷനാകണ്ട നീ.ഇപ്പോ ജോലിയിൽ ശ്രദ്ധിക്ക്. ജീവിക്കാൻ കാശ് വേണം കുട്ടീ. അതില്ലാതെ ഒരു കാര്യവും നടക്കില്ല.എന്നെക്കൊണ്ട് ആകുംപോലെ ഞാനുണ്ട് തന്റെ കൂടെ. പോരേ

ഷീജ അവളുടെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു.

നല്ലൊരു തയ്യൽക്കാരിയായതോടെ വേണിക്ക് വീടിനടുത്തുനിന്നും കുറച്ചൊക്കെ വർക്കുകൾ കിട്ടിത്തുടങ്ങി. കിട്ടുന്ന പൈസയിൽ നിന്ന് കുറച്ച് വീട്ടാവശ്യങ്ങൾക്കായി അമ്മയെ ഏല്പിക്കും. പണം കിട്ടിത്തുടങ്ങിയപ്പോൾ അവരുടെ പെരുമാറ്റത്തിലും ഒരല്പം അയവുവന്നു തുടങ്ങി.

ശാരിയുടെ കല്യാണം.

ബ്യൂട്ടിഷൻ രാജകുമാരിയെപ്പോലെ അണിയിച്ചൊരുക്കിയ അനിയത്തിയെ കണ്ട് വേണിക്ക് എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു.

താൻ എടുത്തുകൊണ്ടു നടന്നവളാണ്. പലപ്പോളും വാശി പിടിച്ചു കരയുമ്പോൾ അടി കിട്ടയത് മുഴുവൻ തനിക്കായിരുന്നു

“കുഞ്ഞിനെ കരയിച്ചോ അസത്തേ. നിനക്കൊക്കെ വെട്ടിവിഴുങ്ങാനുള്ളത് വെച്ചുണ്ടാക്കി തരുമ്പോ, ഇത്തിരി നേരം ഇതിനെയൊന്നു നേരാം വണ്ണം നോക്കാൻ നിന്നെക്കൊണ്ട് പറ്റില്ല അല്ലെ. പച്ചവെള്ളം തരില്ല ഇന്ന്. പൊയ്ക്കോ എന്റെ മുന്നീന്നു.

അമ്മയുടെ അടിയേക്കാൾ ആ അഞ്ചു വയസ്സുകാരിയെ വേദനിപ്പിക്കുന്നത് തലയറഞ്ഞുള്ള ശാപവാക്കുകളാണ്.

“എന്തായിത് ഗിരീജേ.. കുഞ്ഞ് കരഞ്ഞതിനു അവളെന്തു ചെയ്തിട്ടാ.അവളും കുട്ടിയല്ലേ. അതിനെക്കൊണ്ട് പറ്റോ ഈ കുറുമ്പിപ്പെണ്ണിനെ അനുസരിപ്പിക്കാൻ.

അച്ഛൻ ശാരിയെ അമ്മയുടെ കയ്യിൽ നിന്ന് വാങ്ങി മടിയിലിരുത്തി കവിളിൽ മുത്തും.ഏന്തിയേന്തി നിൽക്കുന്ന വേണിയെ ചേർത്തു പിടിക്കും. അപ്പോഴേക്കും അവളുടെ കരച്ചിൽ ഉച്ചത്തിലാകും. അതു അച്ഛനോടുള്ള പരാതിപറച്ചിലും കൂടിയാണ്.

അതു കാണുമ്പോൾ അച്ഛനവളെ ഒന്നുകൂടി മുറുക്കെ പിടിക്കും. സാരമില്ല പോട്ടെയെന്ന് നിറുകിൽ കരതലമോടിക്കും.

നിനച്ചിരിക്കാത്ത നേരത്ത് ആ സ്നേഹത്തണൽ ഒരുനിമിഷം കൊണ്ടങ്ങു മാഞ്ഞുപോയി. പിന്നെ സ്നേഹമില്ലായ്മയുടെ, അവഗണനയുടെ, കൊടും വേനലായിരുന്നു വേണിക്ക് ചുറ്റും.

അമ്മയുടെ തരംതിരിവുകൾ കണ്ടു വളർന്നതിനാലാകാം ശാരിയും തരം കിട്ടുമ്പോഴൊക്കെ അവളെ ദ്രോഹിച്ച് കൊണ്ടിരുന്നു.

അച്ഛന്റെ മരണശേഷം ചേച്ചി അമ്മാവനൊപ്പം അമ്മവീട്ടിലേക്കു പോയി. പിന്നെ വല്ലപ്പോഴും വന്നു കയറുന്ന അതിഥിയായി. വരുമ്പോഴൊക്കെ വല്ലാത്തൊരു ധാർഷ്ട്യമാണ് ആ മുഖത്ത്. ആരോടും യാതൊരു സിംപതിയുമില്ലാത്ത ഒരുവളുടെ ഭാവം.

ശാരി മുതിർന്നപ്പോ ചേച്ചിയും അനിയത്തിയും വലിയ കൂട്ടായി. അപ്പോഴും വേണിക്ക് കൂട്ട് കടുത്ത ഏകാന്തത മാത്രം.

കയ്പ്പുനീരിറ്റുന്ന ബാല്യത്തിന്റെ സ്നേഹശൂന്യതകളെ, പ്രണയമഴയിലലിയിച്ചു കളയാൻ കൈപിടിച്ച് കൂടെവന്നയാൾ വെച്ചു നീട്ടിയതും നെഞ്ചു വേവുന്ന കൊടും വേനൽ.

കണ്ണുനീർ കയറി വന്നു കാഴ്ച്ച മറച്ചപ്പോൾ വേണി മെല്ലെ സാരിത്തലപ്പു കൊണ്ട് മുഖം അമർത്തി തുടച്ചു.

മേശവലിപ്പിൽ സൂക്ഷിച്ച ചെറിയൊരു ബോക്സിൽ നിന്നും അവളൊരു വളയെടുത്ത് ശാരിക്കരികിലേക്ക് ചെന്നു. പിന്നെ ആ കൈത്തണ്ട പിടിച്ച് അതിലേക്കിട്ടു കൊടുത്തു.

കനമേറിയ വളകൾക്കിടയിൽ അത് മറഞ്ഞു പോയെങ്കിലും വേണിക്ക് എന്തെന്നില്ലാത്ത ആത്മസംതൃപ്തി തോന്നി. തന്നെക്കൊണ്ട് ഇത്രയെങ്കിലുമായല്ലോ.

ശാരിയുടെ ചുണ്ടിൽ വിരിഞ്ഞ പുച്ഛം അവൾ കണ്ടില്ലെന്ന് നടിച്ചു.തകർത്തു കളയാൻ നോക്കണ്ട… തളർന്നു പോകാൻ വേണിക്ക് മനസ്സില്ല എന്നൊരു ഭാവം ആ പുച്ഛച്ചിരിക്കു മീതെ വിരിച്ചിട്ടുകൊണ്ട് അവളും വശ്യമായൊരു പുഞ്ചിരി തിരിച്ചു നൽകി.

തുടരും…