എന്തൊരു പ്രസരിപ്പാണ് ആ ചേച്ചിയുടെ പെരുമാറ്റത്തിലും സംസാരത്തിലും. നല്ല ആഢ്യത്വമുള്ള സ്ത്രീ…

തളിരില…..
Story written by Sheeba Joseph
===================

“ഒന്നു പതിയെ പോകു മനുവേട്ടാ…”

രമ്യ, അവളുടെ വയറിൽ താങ്ങി പിടിച്ചു.

നിന്നോട്, വരണ്ട എന്ന് ഞാനപ്പോഴേ പറഞ്ഞതല്ലേ.?

“അത് സാരമില്ല മനുവേട്ടാ…പതിയെ വണ്ടി ഓടിച്ചാൽ മതി…? ഞാൻ ഡോക്ടറെ വിളിച്ച് ചോദിച്ചിരുന്നു. ആറുമാസമായില്ലേ.. ? ഇനി പേടിക്കാനൊന്നുമില്ല എന്നാണ് പറഞ്ഞത്.”

എന്ത് ഭംഗിയാ മനുവേട്ടാ ഇവിടെയൊക്കെ കാണാൻ. !

“നിറയെ പച്ചപ്പുകൾ. എത്ര നാളായി ഇതൊക്കെ കണ്ടിട്ട്. ? അവിടെ കെട്ടിടങ്ങൾ മാത്രം കണ്ട് മടുത്തു. ഈ പച്ചപ്പിൻ്റെ കുളിർമ്മ നമ്മുടെ കുഞ്ഞിന് കൂടി കിട്ടട്ടെ.”

“ശരി ശരി.. നീ നല്ലവണ്ണം പിടിച്ചിരിക്ക്.? വയർ കുലുങ്ങാതെ നോക്കണം.”

മനു പതിയെ വണ്ടി മുന്നോട്ടെടുത്തു.

ഇവിടെ എവിടെയോ അടുത്താണ് ഗോപകുമാർ സാർ താമസിക്കുന്നത്.

അതെന്താ മനുവേട്ടാ, സാർ ഇങ്ങനെയൊരു സ്ഥലത്ത് വന്ന് താമസിക്കുന്നത്.? ഇവിടെ അധികം വീടുകളൊന്നും  ഇല്ലല്ലോ. ! സാറൊരു കലാകാരനല്ലേ. ?

“സാറിനെ പോലുള്ളവർ ഇതുപോലെയുള്ള സ്ഥലങ്ങളെ തിരഞ്ഞെടുക്കു.”

നീ സാറിൻ്റെ കഥകളൊക്കെ വായിച്ചിട്ടുണ്ടോ? 

“ഒന്ന് വായിക്കേണ്ടത് തന്നെയാണ്. ഞാൻ അങ്ങനെയല്ലേ സാറിൻ്റെ ആരാധകനായത്. “

നാട്ടിൽ വരുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ സാറിനെ കാണാതെ പോകരുത് എന്ന് എന്നോട് പ്രത്യേകം പറഞ്ഞിരുന്നു.

“ഗൂഗിൾ മാപ്പ് വച്ച് ഇവിടേ എവിടെയോ അടുത്ത് തന്നെയാണ് വീട്. “

ദേ ഒരാള് നടന്നു പോകുന്നു…നമുക്ക് അയാളോട് ഒന്നു ചോദിച്ച് നോക്കാം.?

“രമ്യ ഗ്ലാസ്സ് താഴ്ത്തി….”

“ചേട്ടാ, ഇവിടെ എവിടെയാണ് ഒരു ഗോപകുമാർ സാർ താമസിക്കുന്നത്..”

“എഴുത്തുകാരൻ ആണ്. “

ഓ..സാറിൻ്റെ വീടോ. !

“ഇവിടെ തൊട്ടടുത്ത് ആണ്. “

ശകലം കൂടി മുന്നോട്ട് പോയാൽ ഒരു പച്ച മതിൽ കാണാം, അതാണ്. ?

താങ്ക്സ് ചേട്ടാ…

രമ്യ ഗ്ലാസ്സ് ഉയർത്തി. മനു പതിയെ വണ്ടി മുന്നോട്ട് എടുത്തു. കുറച്ച് മുന്നോട്ട് എടുത്തപ്പോൾ തന്നെ ഒരു പച്ചക്കളർ പെയിൻ്റടിച്ച മതിൽ കണ്ടു..

അതിൻ്റെ ഗേറ്റിൽ “തളിരില” എന്ന് എഴുതിയ ഒരു ബോർഡ് കണ്ടു.

മനുവേട്ടാ, ആ വീട്ടുപേര് ശ്രദ്ധിച്ചോ. ?

വ്യത്യസ്തമായ ഒരു പേര് അല്ലെ..?

“തളിരില”.

“അതേ അതേ..വേറെ എങ്ങും കണ്ടിട്ടില്ല. “

“മൊത്തത്തിൽ ഒരു പച്ച മയം. “

ഗേറ്റ് കടന്ന്, കുറെ പറമ്പ് കഴിഞ്ഞു വേണമായിരുന്നു വീട് എത്താൻ.

“എന്തു ഭംഗിയാ മനുവേട്ടാ ഈ പരിസരം ഒക്കെ കാണാൻ. നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. “

ഞാൻ വന്നില്ലേ നഷ്ടമായിരുന്നു കേട്ടോ.!

ഇന്നു വന്നില്ലായിരുന്നുവെങ്കിൽ എനിയ്ക്കിതൊക്കെ കാണാൻ പറ്റുമായിരുന്നോ.?

വീടിൻ്റെ മുന്നിൽ വണ്ടി പാർക്ക് ചെയ്ത് അവർ പുറത്തിറങ്ങി. നല്ല അടുക്കും ചിട്ടയും ആയി പരിസരം മുഴുവൻ ക്രമീകരിച്ചിരിക്കുന്നു.

“രമ്യ പരിസരം മുഴുവൻ നിരീക്ഷിച്ചു. ഒരു അനക്കവും ബഹളവും ഒന്നും ഇല്ല. “

“പൊട്ടിയ കളിപ്പാട്ടമോ, ചെറിയ ഒരു സൈക്കിളോ ഒന്നും അവിടെയെങ്ങും കാണാനില്ലായിരുന്നു. “

“ഒരുപക്ഷേ, മക്കളൊക്കെ വലിയ പിള്ളേരായിക്കാണും. “

മനു ചെന്ന് കോളിംഗ് ബെൽ അടിച്ചു. കതക് തുറന്ന് ഗോപകുമാർ സാർ പുറത്തേയ്ക്കിറങ്ങി വന്നു.

ആഹാ, മനു നീ എത്തിയോ. ?

“ഞാൻ നിൻ്റെ ഈ വരവ് പ്രതീക്ഷിച്ചിരുന്നു കേട്ടോ. രണ്ടുപേരും ഉണ്ടല്ലോ. ! വാ വാ കേറി വാ…ഇരിക്ക് കേട്ടോ… ? ഞാൻ പുള്ളിക്കാരിയെ വിളിക്കാം.”

ഹേമേ..ഗോപകുമാർ നീട്ടി വിളിച്ചു.

രമ്യ ചുറ്റും കണ്ണോടിച്ചു. എന്തൊരു പോസിറ്റീവ് എനർജിയാണ് ഇവിടെ.!

അവിടെയെല്ലാം ചെറിയ ഇല ചെടികൾ നല്ല ഭംഗിയുള്ള പോട്ടുകളിലാക്കി സൂക്ഷിച്ചിട്ടുണ്ട്…

“തളിരിലകളുടെ പടങ്ങൾ അവിടെയെല്ലാം വച്ചിരിക്കുന്നു.”

“വീടിനകം മുഴുവൻ ഒരു പച്ചമയമാണ്. “

എന്തോ ഒരു വല്ലാത്ത പ്രത്യേകത തോന്നി. !

“ഹേമ അവരുടെ അടുത്തേയ്ക്ക് വന്നു.”

നിങ്ങൾ വന്നിട്ട് കുറെ നേരം ആയോ..?ഞാൻ കുറച്ച് പണിയിലായിരുന്നു..ഗോപേട്ടൻ പറഞ്ഞിട്ടുണ്ട് നിങ്ങൾ രണ്ടുപേരെയും കുറിച്ച്. ? വരുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു കേട്ടോ. ?

കുട്ടിക്കിപ്പോൾ ഇതെത്ര മാസം ആയി. ?

“ആറുമാസം ആയി. “

ഇതുവരെ യാത്ര ചെയ്തു വന്നതല്ലേ, നല്ല ക്ഷീണം കാണും. കുട്ടി വേണമെങ്കിൽ കുറച്ചു റസ്റ്റ് എടുത്തോളൂ. ?

“വാ ഞാൻ റൂം കാണിച്ചുതരാം.”

എന്തൊരു പ്രസരിപ്പാണ് ആ ചേച്ചിയുടെ പെരുമാറ്റത്തിലും സംസാരത്തിലും. നല്ല ആഢ്യത്വമുള്ള സ്ത്രീ. !

മനുവേട്ട, ഞാൻ കുറച്ച് റസ്റ്റ് എടുത്തിട്ട് വരാം…നല്ല ക്ഷീണം ഉണ്ട്…

നീ ചെല്ല്, ഞാനും സാറും കൂടി കുറച്ചു  പഴമ്പുരാണമൊക്കെ പറഞ്ഞു ഇവിടെ ഇരിക്കട്ടെ. ?

രമ്യ എഴുന്നേറ്റ് റൂമിലേയ്ക്ക് പോയി.

“റൂമിനകത്ത് എത്തിയ രമ്യയ്ക്ക് അവിടെയെല്ലാം കണ്ടിട്ട് ആകപ്പാടെ അതിശയം തോന്നി. “

“മുറി മുഴുവൻ ചെറിയ ഇലകൾ ഉള്ള ചെടികളാണ് നിറഞ്ഞിരിക്കുന്നത്.”

“ഭിത്തിയിൽ മുഴുവൻ ചെറിയ തളിരിലകളുടെ പടങ്ങൾ ഫ്രെയിം ചെയ്തു തൂക്കിയിട്ടുണ്ട്. “

അവൾ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നുണ്ട്, ചെറിയ തളിരിലകളുടെ പടം എല്ലായിടത്തും ഫ്രെയിം ചെയ്ത് തൂക്കിയിട്ടുണ്ട്.
അതുപോലെതന്നെ, ചെറിയ ഇലകൾ ഉള്ള ചെടികൾ, പല പല നല്ല ഭംഗിയുള്ള പോട്ടുകളിലാക്കി വീട് മുഴുവൻ അലങ്കരിച്ചിട്ടുമുണ്ട്.

“ചേച്ചിയ്ക്ക് ചെടികളോടുള്ള ഇഷ്ട്ടം കൊണ്ടായിരിക്കാം. വീടിനും ആ പേര് തന്നെയാണ് വച്ചിരിക്കുന്നത്. “തളിരില”.

രമ്യയുടെ കുഞ്ഞുവാവയ്ക്ക് കുറച്ചു വിശ്രമം ആവശ്യമായിരുന്നു. അവൾ ഒന്ന് ഫ്രഷ് ആയി വന്നു കുറച്ചു നേരം വിശ്രമിച്ചു.

“അവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു കിടന്നയുടനെ മയങ്ങിപ്പോയി..”

മനു വന്ന് വിളിച്ചപ്പോഴാണ് രമ്യ ഉണർന്നത്. ?

രമ്യാ എഴുന്നേറ്റ് വാ…?

“ചേച്ചി ചായ ഒക്കെ എടുത്തു വച്ചിരിക്കുന്നു. “

ശരി മനുവേട്ടാ…

“ഞാനൊന്ന് ഉറങ്ങിപ്പോയി, നല്ല ക്ഷീണം ഉണ്ടായിരുന്നു. ഞാനിപ്പോ വരാം.”

ചായ കുടി കഴിഞ്ഞ് എല്ലാവരും വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് ചേച്ചി പറഞ്ഞത്.

ഗോപേട്ടാ..നിങ്ങൾ കുട്ടികളെ ഈ പരിസരങ്ങൾ എല്ലാം കൊണ്ട് നടന്നു കാണിക്കൂ.? ഇങ്ങനെയുള്ള സ്ഥലങ്ങളൊന്നും അവർ കണ്ടിട്ടുണ്ടായിരിക്കില്ല. അവരെല്ലാം ഒന്ന് കാണട്ടെ.

ഗോപകുമാർ അവരെ രണ്ടുപേരെയും കൂട്ടി നടക്കാൻ ഇറങ്ങി.

ഹേമേ നീ വരുന്നില്ലേ.?

“ഇല്ല ഗോപേട്ടാ, എനിക്കിവിടെ കുറച്ചു പണിയുണ്ട്..?

ശരി, ഞങ്ങൾ പോയിട്ട് വരാം.

അവിടെയെല്ലാം നടന്നു കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് രമ്യ ആ കാര്യം ചോദിച്ചത്.

സാർ..ഞാനൊരു കാര്യം ചോദിക്കട്ടെ..?

എന്താ രമ്യ…?

സാറിൻ്റെ വീട് മുഴുവൻ പച്ചപ്പ് ആണല്ലോ. ? അതുപോലെതന്നെ തളിരിലകളുടെ ഫോട്ടോകളും. ചേച്ചിക്ക്, ഇതൊക്കെ ഒരുപാട് ഇഷ്ടമാണല്ലേ. ?

“നല്ല പോസിറ്റീവ് എനർജി ഉണ്ട് വീട് മുഴുവൻ. “

സാറിൻ്റെ മക്കളൊക്കെ എവിടെയാണ് ?

അവരെക്കുറിച്ചു  ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ.?

രമ്യ അങ്ങനെ ചോദിച്ചു എങ്കിലും ഗോപകുമാർ കുറച്ച് നേരം ഒന്നും മിണ്ടിയില്ല. പിന്നെ അവരോടായി പറഞ്ഞു.

“ഞങ്ങൾക്ക് മക്കൾ ഒന്നുമില്ല. ഒരു കുഞ്ഞിനെ ദൈവം തന്നതാണ്. പക്ഷേ, ജനിച്ചു പത്ത് ദിവസം മാത്രമേ ആ കുഞ്ഞ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. “

ഒരുപാട് നാളത്തെ ചികിത്സയ്ക്ക് ശേഷം ആണ് ദൈവം ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നത്… ?അതുകൊണ്ടുതന്നെ ഹേമയ്ക്കു ഒരുപാട് പ്രതീക്ഷകളും, ഒരുപാട് സന്തോഷങ്ങളും ഉണ്ടായിരുന്നു.”

കുഞ്ഞിന്, ജന്മനാ എന്തോ അസുഖം ഉണ്ടായിരുന്നു. പത്ത് ദിവസം കഴിഞ്ഞപ്പോൾ തന്നെ ആ കുഞ്ഞ് ഞങ്ങളെ വിട്ടുപോയി. ഹേമയുടെ മാനസിക നില ആകെ തകർന്നു. ഒരുപാട് ചികിത്സകൾക്ക് ശേഷമാണ് ഹേമ ഈ രൂപത്തിലേയ്ക്ക് എത്തിയത്. ഇപ്പോഴും ഹേമ നോർമലായി എന്ന് പറയാൻ പറ്റില്ല..

“തളിരിലകൾ കാണുമ്പോൾ ഹേമയ്ക്ക് മരിച്ചുപോയ തൻ്റെ കുഞ്ഞിൻ്റെ പിഞ്ചു കാലുകളാണ് ഓർമ്മ വരുന്നത്. “

“ആ ഓർമ്മകൾ കൊണ്ടാണ് അവൾ ജീവിച്ചിരിക്കുന്നത് തന്നെ.”

അതിനൊരു തടസ്സം സൃഷ്ടിക്കേണ്ട എന്ന് ഡോക്ടർ പറഞ്ഞു. അവളുടെ ഇഷ്ടത്തിന് നടക്കട്ടെ.

ഞങ്ങൾ അതിനാണ് ഇങ്ങനെയൊരു സ്ഥലത്തേയ്ക്ക് മാറി താമസിച്ചത്.?

‘തളിരിലകൾ എവിടെ കണ്ടാലും  അതിൻ്റെ ഫോട്ടോ എടുത്ത് സൂക്ഷിച്ചു വയ്ക്കും. ഞാനും അവളുടെ ലോകത്തിൽ ജീവിക്കുകയാണ്.”

രമ്യയും മനുവും പരസ്പരം നോക്കി. അവർക്ക് എന്തോ പോലെ തോന്നി.

“രമ്യ ആലോചിച്ചു…ശരിയാണല്ലോ വിടർന്നു നിൽക്കുന്ന രണ്ടു കുഞ്ഞു തളിരിലകൾ പോലെയാണ് ഒരു പിഞ്ചു കുഞ്ഞിൻ്റെ കാലുകൾ.”

ഇത്രയും ഭംഗിയുള്ള വേറൊരു വസ്തു ഈ ഭൂമിയിലില്ല എന്ന് തോന്നുന്നു. !

“മൃദുലമായ കുഞ്ഞിക്കാലുകളും വിടർന്ന് നില്ക്കുന്ന കുഞ്ഞിതളുകളും. “

അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. കുറച്ചു നേരം കൂടി അവരവിടെ ചിലവഴിച്ചശേഷം തിരിച്ചുപോകാൻ ഒരുങ്ങി.

തിരിച്ചുപോകുന്ന വഴി അത്രയും രമ്യ ആലോചിച്ചത് ചേച്ചിയെക്കുറിച്ചും, തളിരിലയെക്കുറിച്ചും, പിഞ്ചുകുഞ്ഞിന്റെ കാലുകളെക്കുറിച്ചും ആയിരുന്നു. രമ്യ അവളുടെ വയർ കൈകൊണ്ട് താങ്ങി പിടിച്ചു.

“രണ്ടുമാസത്തെ ലീവിലാണ് മനുവും രമ്യയും വന്നിരിക്കുന്നത്. ഇപ്പോൾ തന്നെ പത്തിരുപത് ദിവസം ആയി. “

രമ്യാ..ഇനി നീ അധികം യാത്രയൊന്നും ചെയ്യേണ്ട കേട്ടോ..?

അത് സാരമില്ല മനുവേട്ടാ …

ഇപ്പോൾ ആറുമാസമായില്ലേ. ?

ദിവസങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

ഒരു ദിവസം രമ്യ പറമ്പിൽ കൂടി നടക്കുന്നത് മനു കണ്ടു

രമ്യാ നീ അവിടെ എന്താണ് എടുക്കുന്നത്. ?

ഒറ്റയ്ക്ക് അവിടെയൊക്കെ നടക്കുന്നത് എന്തിനാ.?

“ഒന്നുമില്ല മനുവേട്ടാ.”

മനു രമ്യയുടെ അടുത്തേയ്ക്ക് ചെന്നു.  അവളുടെ കയ്യിൽ മുഴുവൻ തളിരിലകൾ പറിച്ച് ശേഖരിച്ചു വച്ചിട്ടുണ്ടായിരുന്നു.

നീ എന്തിനാ ഈ തളിരിലകളെല്ലാം പറിച്ച് ശേഖരിച്ചു വച്ചിരിക്കുന്നത്.?

ഒന്നുമില്ല മനുവേട്ടാ…

ഹേമചേച്ചി പറയുന്നത് ശരിയാ.!

വിടർന്നു നിൽക്കുന്ന ഈ തളിരിലകൾ കണ്ടാൽ ഒരു പിഞ്ചു കുഞ്ഞിൻ്റെ കാലുകൾ പോലെ ഇരിക്കുന്നു.

നമ്മുടെ കുഞ്ഞിൻ്റെ കാലുകളും ഇതുപോലെ ആയിരിക്കും അല്ലേ മനുവേട്ടാ.?

മനു കുറച്ചുനേരം രമ്യയെ സൂക്ഷിച്ചു നോക്കി നിന്നു.

“നീ വന്നേ നമുക്ക് വീട്ടിലോട്ടു പോകാം. അവർ വീട്ടിലേയ്ക്ക് നടന്നു. “

രമ്യാ നീ ഇനി തളിരിലുകൾ ഒന്നും പറിച്ച് നടക്കണ്ട കേട്ടോ.?

“ഈ സമയത്ത് നെഗറ്റീവ് ചിന്തകൾ ഒന്നും പാടില്ല. കുഞ്ഞിനെ അത് ബാധിക്കും.”

അതുപോലെതന്നെ നാളെ തന്നെ നമ്മൾ തിരിച്ചു പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നു.

അതെന്താ മനുവേട്ടാ…? ഇനിയും ഒരു മാസം കൂടി ഇല്ലേ.

വേണ്ട, നീ ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. നമുക്ക് തിരിച്ചു പോകാം. ആ അന്തരീക്ഷമാണ് ഇനി നമ്മുടെ കുഞ്ഞിന് നല്ലത്. മനു ശരിക്കും പേടിച്ചിരുന്നു.

അവന്റെ മനസ്സിൽ മുഴുവൻ ഗോപകുമാർ സാറും, ഹേമ ചേച്ചിയും അവരുടെ കുഞ്ഞും, തളിരിലയും, പിഞ്ചുകാലുകളും ആയിരുന്നു.

പെട്ടെന്ന് തന്നെ തളിരിലകളുടെ നാട്ടിൽ നിന്നും കെട്ടിടങ്ങളുടെ നാട്ടിലേയ്ക്ക് അവർ തിരിച്ചുപോയി.