നിന്നെയും കാത്ത്, ഭാഗം 39 – എഴുത്ത്: മിത്ര വിന്ദ

വിഷ്ണുസാറ്…

കാറിൽ നിന്ന് ഇറങ്ങി വന്ന വിഷ്ണുവും നന്ദനയെ കണ്ടൊന്നു പകച്ചു.

സാർ…..

ആഹ് നന്ദന… ഇങ്ങനെ ഒരു ഇങ്ങനെ ഒരു കണ്ടുമുട്ടൽ അത് ഒരിക്കലും, ഉണ്ടാകുമെന്ന് ഞാൻ കരുതിയതല്ല കേട്ടോ….

ഒരു പുഞ്ചിരിയോടുകൂടി അയാൾ നന്ദനയുടെ അരികിലേക്ക് വന്നു.

തനിക്ക് സുഖമാണോ…?

അതെ സാറേ…..

മ്മ്….. ഇതാണോ ആള്..

അല്പം മാറി നിന്നിരുന്ന ഭദ്രേനെ നോക്കി വിഷ്ണു ചോദിച്ചു.

ഹ്മ്മ്….അതെ..

“തന്റെ ഉള്ളിൽ ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നുവെങ്കിൽ അത് എന്നോട് നേരത്തെ ഒന്ന് തുറന്നു പറഞ്ഞാൽ പോരായിരുന്നോ നന്ദനെ.. വെറുതെ എന്നെയും എന്റെ പാവം അമ്മയെയും താൻ ഒരു കോമാളിയാക്കി… ആ ഒരു നീറ്റൽ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാവും കേട്ടോ….”

പറയണമെന്ന് ആഗ്രഹിച്ചതല്ലെങ്കിൽ കൂടി വിഷ്ണുവിന്റെ നാവിൽ നിന്നും അതാണ് വന്നത്..അവൾക്ക് കേൾക്കാൻ പാകത്തിന് അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.

“സാർ ഞാൻ….”

” കുഴപ്പമില്ല നന്ദനെ… ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഒക്കെ എനിക്കും അമ്മയ്ക്കും അക്ഷരാർത്ഥത്തിൽ ഞെട്ടലായിരുന്നു, തന്നെപ്പോലെ ഒരു പെൺകുട്ടിയിൽ നിന്നും ഇങ്ങനെ ഒരു നീക്കം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ലേ….. ആ ഒരു ഷോക്കിൽ നിന്നും മെല്ലെ മുക്തി നേടി വരുന്നതേയുള്ളൂ എന്ന് വേണമെങ്കിൽ പറയാം…”

വിഷ്ണു പറയുന്ന ഓരോ വാചകങ്ങളും കേട്ടുകൊണ്ട് നന്ദന തലകുനിച്ചു നിന്നു. ഭദ്രന് മാത്രം കാര്യം ഒന്നും വ്യക്തമായി കേൾക്കാൻ പറ്റാഞ്ഞത് കൊണ്ട് ഒന്നും മനസ്സിലായില്ല.. എന്നാൽ വിഷ്ണു കരുതിയത്,  അവനും ഈ കാര്യങ്ങളൊക്കെ അറിയാം എന്നായിരുന്നു…. അതുകൊണ്ട് ഭദ്രേനെ നോക്കി ജസ്റ്റ് ഒന്ന് പുഞ്ചിരിച്ച ശേഷം വിഷ്ണു കാറിൽ കയറി തിരിച്ചു പോയി

അല്ലാ സാറ് പോയോ… ഈ മുട്ട എടുത്തു വെയ്ക്കൻ വിളിച്ചു പറഞ്ഞത് ആണല്ലോ…

കടയിൽ നിന്ന് ഇറങ്ങി വന്ന ആള് അയാള് പോയ വഴിയേ നോക്കി ആരോട് എന്നല്ലാതെ പറഞ്ഞു.

തിരികെയുള്ള യാത്രയിൽ ഉടനീളം നന്ദനയുടെ മനസ്സ് ആകെ കലുഷിതമായിരുന്നു..

സാറിനെ കണ്ടു മുട്ടരുതേ എന്ന് ഒരുപാട് തവണ ഈശ്വരനോട് പ്രാർത്ഥിച്ചതാണ്,,,,,

എന്നാൽ ഇന്ന്….

സാറിന്റെ വാക്കുകളിൽ നിറഞ്ഞുനിന്ന വേദന  അവളുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തി.

ശരിക്കും പറഞ്ഞാൽ ആ പാവം സാറിനെ താൻ ചതിക്കരുത് ആയിരുന്നു…. എല്ലാം ഒന്ന് തുറന്നുപറയണമെന്ന് പലപ്പോഴും ആഗ്രഹിച്ചതായിരുന്നു പക്ഷേ അതും നടന്നില്ല… ഒരു നെറികെട്ടവന്റെ വാക്കുകൾ വിശ്വസിച്ച് അവനെ ജീവനുതുല്യം പ്രണയിച്ച്, വീടും വീട്ടുകാരെയും ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചതാണ് എന്നിട്ട് ഒടുക്കം…..

മിററിലൂടെ നോക്കുമ്പോൾ ഭദ്രൻ കണ്ടത് നന്ദനയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതാണ്..

അയാളെ കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ് അവളുടെ ഈ വെപ്രാളവും അങ്കലാപ്പും..

ആരാണ് അയാൾ എന്ന് ചോദിച്ചിട്ടും ഒരു അക്ഷരം പോലും തിരികെ പറഞ്ഞതുമില്ല..

എന്നാപ്പിന്നെ  കൂടുതലൊന്നും അവളോട് ചോദിക്കേണ്ട എന്ന് താനും കരുതി…

പടർന്നു വിശാലമായി കിടക്കുന്ന പുഞ്ചപ്പാടത്തിനരികേ അവൻ തന്റെ ബൈക്ക് ഓടിച്ചു പോയി ..

നേരം അപ്പോൾ  നാല് മണി കഴിഞ്ഞു…

സ്കൂൾ വിട്ട ശേഷം കുട്ടികൾ സൈക്കിളിലും കാൽനടയായും ഒക്കെ ചെറിയ ചെമ്മൺ പാതയിലൂടെ കലിപ്പിലെ ശബ്ദം ഉണ്ടാക്കിക്കൊണ്ട് നടന്നു പോകുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും സുവർണ്ണമായ കാലഘട്ടമാണ് ബാല്യവും കൗമാരവും ലയിപ്പിക്കുന്ന കലാലയവർണങ്ങൾ എന്ന് ഭദ്രൻ ഓർത്തു.

തന്റെ വീട്ടിലേക്ക് തിരിയുന്ന കവല എത്തിയപ്പോൾ അവൻ ഒരു മാടക്കടയോട് ചേർത്ത് ബൈക്ക് ഒതുക്കി നിർത്തി.

കുമാരേട്ടാ, ഒരു പാക്കറ്റ് തേൻ മുട്ടായിയും രണ്ട് കടലപ്പൊതിയും…

ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ അവൻ വിളിച്ചു പറഞ്ഞു.

നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ ഇപ്പോൾ കൂടി ഓർത്തതേയുള്ളൂ ഭദ്ര….

മുറുക്കി ചുവപ്പിച്ച പല്ലു കാണിച്ചുകൊണ്ട് ഭദ്രേ നോക്കി ചിരിച്ച് അയാൾ പറഞ്ഞു.

അച്ചായന്റെ വീട് വരെ ഒന്ന് പോയതായിരുന്നു കുമാരേട്ടാ..

ആഹ് എനിക്ക് അപ്പോഴേ തോന്നി നീ എവിടെയെങ്കിലും സഞ്ചാരം ആയിരിക്കുമെന്ന്.

പറഞ്ഞ സാധനങ്ങൾ ഒരു , പത്രക്കടലാസിൽ പൊതിഞ്ഞ്  അവന് നേർക്ക് നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.

നിനക്ക് എന്തേലും വേണോ….

അവൻ തല അല്പം പിന്നിലേക്ക് ചെരിച്ച്, നന്ദനെ നോക്കി…

വേണ്ട……

ഹ്മ്മ്… എന്നാപ്പിന്നെ കാണാം കുമാരേട്ടാ…. ചെല്ലട്ടെ അങ്ങോട്ട്..

പറഞ്ഞുകൊണ്ട് അവൻ ബൈക്ക് വീണ്ടും സ്റ്റാർട്ട് ചെയ്തു.

വീട്ടിലെത്തിയപ്പോൾ അമ്മുവും മിന്നുവും ഉമ്മറത്ത് ഇരുന്ന് ചായ കുടിക്കുന്നുണ്ട്….

ചേച്ചി…. എങ്ങനെ ഉണ്ടായിരുന്നു അച്ചായന്റെ വീട്ടിൽപോയിട്ട്.

മിന്നു വേഗം എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി വന്നു.

കുഴപ്പമില്ലരുന്ന് മോളെ… സ്നേഹം ഉള്ളവരാ ആ ചേച്ചിയും കുട്ടികളും….

നന്ദ ഒരു വരണ്ട ചിരിയോടെ പറഞ്ഞു.

അന്നയും സാറേ ഉണ്ടായിരുന്നോ ചേച്ചി..

മിന്നു ആണ്

ഉവ്വ്……രണ്ടാളും ഉണ്ടാരുന്നു..

സൂസന്നാമ്മ കൊടുത്തുവിട്ട കറികൾ  അടങ്ങിയ കവർ  രാധമ്മയെ ഏൽപ്പിച്ച ശേഷം നന്ദന മുറിയിലേക്ക് പോയി.

വേഷം മാറ്റി വേറെ ഒരു ചുരിദാർ ഇട്ട് കൊണ്ട് വന്ന ശേഷം,അവൾ മിന്നുവിന്റെ ഒപ്പം ഇരുന്നു ചായ കുടിച്ചു.

ഭദ്രനും അമ്മുവും ചേർന്ന് എന്തൊക്കെയോ തമാശകൾ ഒക്കെ പറയുന്നുണ്ട്, ഇടയ്ക്ക് ഒക്കെ മിന്നുവും ആ കൂടെ കൂടുന്നുണ്ട് എങ്കിലും,നന്ദന മാത്രം ഈ ലോകത്തേ അല്ലാത്ത അവസ്ഥയിൽ ആയിരുന്നു.

കുളിയും നാമ ജപവും അത്താഴം കഴിയ്ക്കലും ഒക്കെ നടത്തുമ്പോഴും അവൾ വല്ലാത്ത എന്തോ സങ്കടത്തിൽ ആണെന്ന് ഉള്ളത് ഭദ്രന് വ്യക്തമായി…

നിനക്ക് എന്ത് പറ്റി, പോയി വന്ന ശേഷം ആകെ ഒരു വിഷമം പോലെ….മുഖം ഒക്കെ വല്ലാണ്ട് ആണല്ലോ…

കിടക്കാനായി റൂമിലേക്ക് വന്നത് ആയിരുന്നു നന്ദന…

ആ നേരത്ത് ഒരു സിഗരറ്റ് വലിച്ചു പുക ഊതി വെളിയിലേക്ക് വിട്ട് കൊണ്ട് കസേരയിൽ ഒരു കാലും കയറ്റി വെച്ചു കൊണ്ട് ഇരിയ്ക്കുകയാണ് ഭദ്രൻ..

എനിക്ക് ഒരു വിഷമോം ഇല്ലാ… ഒക്കെ ഭദ്രേട്ടന്റെ തോന്നലാ.

ബെഡ് ഷീറ്റ് വലിച്ചു എടുത്തു,കുടഞ്ഞു വീണ്ടും വിരിയ്ക്കാൻ തുടങ്ങുകയാണ് അവൾ..

ആരാരുന്നെടി, ആ വന്നവൻ… നീയും അവനും തമ്മിൽ എന്താ ഇടപാട്….

ചാടി എഴുന്നേറ്റു വന്നു. അവളുടെ കൈ മുട്ടിന്റെ മുകളിൽ പിടിച്ചു വലിച്ചു കൊണ്ട് ഭദ്രൻ അവളോട് ചോദിച്ചു.

പെട്ടന്ന് ഉണ്ടായ അവന്റെ പ്രവർത്തിയിൽ നന്ദന വിരണ്ടു പോയിരിന്നു.

എന്നാടി… നിന്റെ നാവ് ഇറങ്ങി പോയോ…. കുറെ നേരം ആയിട്ട് ഞാൻ സഹിക്കുന്നു.

“ഭദ്രേട്ടാ പതുക്കെ….. അമ്മ കേൾക്കും…”

അവൾ ദയനീയമായി ഭദ്രനെ നോക്കി.

“ചോദിച്ചതിന് ഉത്തരം പറയെടി നീയ്…”

“ഒന്നുല്ല ഏട്ടാ… “

“നന്ദ…. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ പറയുന്നുണ്ടോ നീയ്… ആരാടി അവൻ…”

ഇക്കുറി ഭദ്രന് ശരിയ്ക്കും ദേഷ്യം വന്നു..

അത് കണ്ടതും അവൾ ഭയന്ന്..

എന്നെ പഠിപ്പിച്ച സാർ ആയിരുന്നു അത്… വിഷ്ണു സാറ്…. സാറും ആയിട്ട് ആണ് എന്റെ വിവാഹം തീരുമാനിച്ചത്…. അതിന്റെ തലേ ദിവസം ഞാൻ വരുണിന്റെ ഒപ്പം ഇറങ്ങി പോന്നത്…

മുഖം കുനിച്ചു നിന്ന് പറയുന്നവളെ നോക്കി ഭദ്രൻ ഞെട്ടി നിന്നു.

സാറോ…… പഠിപ്പിച്ച അധ്യാപകന് ഇഷ്ടം തോന്നണമെങ്കിൽ ഇവള് അത്രയ്ക്ക് നല്ലോരു പെൺകുട്ടി ആയിരുന്നു കാണും…മിന്നു പറഞ്ഞത് പ്ലസ് ടുവിനും ഡിഗ്രിയ്ക്കും ഒക്കെ, നന്ദനയ്ക്ക് ഹൈ മാർക്ക്‌ ഉണ്ടായിരുന്നു എന്നാണ്…എന്ത് കൊണ്ടും അവൾക്ക് ചേർന്ന ഒരു ബന്ധം ആയിരുന്നു സാറിന്റെത്…

പല വിധ ചിന്തകളാൽ ഭദ്രൻ വെളിയിലേക്ക് ഇറങ്ങി പോയി…

തുടരും.

റിവ്യൂ മറക്കല്ലേ. ❤️❤️