എന്താ മുഖമൊക്കെ വല്ലാണ്ടിരിക്കുന്നത്? എന്താണെങ്കിലും എന്നോടൊന്ന് പറയു….

Story written by Saji Thaiparambu
=====================

തനിക്കെന്നെ വാരിപ്പുണരണം അല്ലേടാ കി- ഴവാ….പിന്നെ, എൻ്റെ നി- തം’ ബത്തിൽ എന്ത് ചെയ്യണമെന്നാണ് പറഞ്ഞത്? എനിക്കത് വായിച്ചിട്ട് അറപ്പ് മാറിയിട്ടില്ല, എടോ തൻ്റെ ഇളയ മകളുടെ പ്രായമല്ലേയുള്ളു എനിക്ക്, താൻ തൻ്റെ പെൺമക്കളോട് ഇങ്ങനെ പറയാറുണ്ടോ?

രോഷം കൊണ്ട് ജ്വലിക്കുകയായിരുന്നു ആ യുവതി. അവളുടെ മുന്നിൽ തൊലിയുരിഞ്ഞ പോലെ കണ്ണടച്ച് കൈ കൂപ്പി കൊണ്ട് ആ എഴുപത്തിരണ്ട്കാരൻ നിന്നു

ഇതിനിടയിൽ കലി അടങ്ങാതെ യുവതിയുടെ കൂടെ വന്ന അവളുടെ ഭർത്താവ് അയാളെ തലങ്ങും വിലങ്ങും മർദ്ദിച്ചു

ഉടൻ തന്നെ സ്റ്റേഷൻ ഓഫീസർ അങ്ങോട്ട് കടന്ന് വന്ന് അയാളെ തടഞ്ഞു

എടോ അയാളെ ശിക്ഷിക്കാൻ ഇവിടെ നിയമവും കോടതിയുമൊക്കെയുണ്ട്. തൻ്റെ കൈ കൊണ്ട് അയാളുടെ ജീവൻ പോയാൽ ആര് സമാധാനം പറയും. തനിക്ക് പരാതിയുണ്ടെങ്കിൽ എഴുതി താ, ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാം, അല്ലാതെ ഇവിടെയിട്ട് അയാളെ തല്ലിച്ചതക്കാൻ ഇത് ഉത്തരേന്ത്യയൊന്നുമല്ല

നീരസത്തോടെ ആ യുവാവിനോട് കയർത്തിട്ട് ഓഫീസർ തൻ്റെ റൂമിലേയ്ക്ക് പോയി

കേസൊന്നും വേണ്ട ചേട്ട, ഇയാളെ നേരിൽ കണ്ട് രണ്ട് പറയണമെന്നേ എനിക്കുണ്ടായിരുന്നുള്ളു, പിന്നെ അയാൾക്ക് ആവശ്യത്തിനുള്ളത് നിങ്ങള് കൊടുത്തിട്ടുണ്ടല്ലോ? അത് മതി, വാ ഇനി നമുക്ക് പോകാം…

ആ വൃദ്ധനെ ഒരിക്കൽ കൂടി രൂക്ഷമായി നോക്കി കൊണ്ട് ഭാര്യയും ഭർത്താവും സ്റ്റേഷൻ ഓഫീസറെ കാണാൻ പോയി.

ഇനി മേലാൽ നിങ്ങളെ കുറിച്ച് ഈ സ്റ്റേഷനിൽ ഒരു പരാതിവരാൻ ഇടയാകരുത്. അങ്ങനെ വന്നാൽ ഒരിക്കലും പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ തന്നെ ഞാൻ അകത്താക്കും കേട്ടല്ലോ ? ങ്ഹാ, അപ്പുറത്ത് ചെന്ന് ഒപ്പിട്ടേച്ച് പൊയ്ക്കോ….

പോലീസ് ഓഫീസറുടെ ഭീഷണി കേട്ട് തളർച്ചയോടെ തല കുമ്പിട്ട് അയാൾ വേച്ച് വേച്ച് പുറത്തേയ്ക്കിറങ്ങി

ഒരു ഓട്ടോറിക്ഷയിൽ വീടിന് മുന്നിൽ വന്നിറങ്ങുമ്പോൾ വേവലാതിയോടെ അയാളുടെ ഭാര്യ സുഹറ വരാന്തയിൽ അയാളെ കാത്ത് നില്പുണ്ടായിരുന്നു

എന്താ ഇത്ര താമസിച്ചത്? എന്തിനാ നിങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് ? ഷാനെ വിളിച്ച് വിവരം പറയാമെന്ന് വച്ചപ്പോൾ അവൻ്റെയും അവളുടെയും ഫോണുകൾ സ്വിച്ച് ഓഫ്, അല്ലേലും അവര് ടൂറ് പോയിക്കഴിഞ്ഞാൽ പിന്നെ രണ്ടാളുടെയും ഫോണിൽ വിളിച്ചാൽ പണ്ടേ കിട്ടില്ലാല്ലോ? ഞാനാകെ ബേജാറായി പോയി…

സുഹറ ആകാംക്ഷയോടെ ചോദിച്ചു

നീയെനിക്ക് കുടിക്കാൻ കുറച്ച് വെള്ളമെടുത്ത് കൊണ്ട് വാ, ക്ഷീണിച്ച ശരീരവും, തകർന്ന മനസ്സുമായി അയാൾ വരാന്തയിലെ അരമതിലിലിരുന്നു

എന്താ മുഖമൊക്കെ വല്ലാണ്ടിരിക്കുന്നത്? എന്താണെങ്കിലും എന്നോടൊന്ന് പറയു….

ജിജ്ഞാസയോടെ അവർ ചോദിച്ചു

ഷാൻ ഗൾഫീന്ന് വന്ന ദിവസം, അവൻ്റെ ഫോണിന് എന്തോ തകരാറ് സംഭവിച്ചിട്ട്, കുറച്ച് ദിവസം എൻ്റെ ഫോണും കൊണ്ടല്ലേ അവൻ നടന്നത്, എന്നിട്ട് ഇന്നലെ ടൂറ് പോകാൻ നേരത്താണ് അവൻ്റെ ഫോൺ കിട്ടിയെന്നും പറഞ്ഞ് എൻ്റെ ഫോൺ തിരിച്ച് തന്നത്, പക്ഷേ എനിക്കവൻ തിരിച്ച് തന്നത് ഫോൺ മാത്രമായിരുന്നില്ല ഈ എഴുപത്തിരണ്ട് വയസ്സ് വരെ ഞാൻ കാത്ത് സൂക്ഷിച്ചിരുന്ന എൻ്റെ സൽപേരിന് കളങ്കമുണ്ടാക്കുന്ന വേണ്ടാധീനങ്ങൾ കൂടി അതിലവൻ ചെയ്ത് വച്ചിട്ടുണ്ടായിരുന്നു…..വേദനയോടെ അയാൾ പറഞ്ഞു

ഒന്ന് തെളിച്ച് പറയൂ, എനിക്കൊന്നും മനസ്സിലാകുന്നില്ല

ഫെയ്സ് ബുക്കിൽ കണ്ട ഒരു പെണ്ണിൻ്റെ ഫോട്ടോയുടെ താഴെ കേട്ടാലറയ്ക്കുന്ന കമൻ്റുകളാണ് അവൻ എഴുതിയിട്ടിരിക്കുന്നത്. എനിക്ക് ഫെയ്സ് ബുക്ക് ഉണ്ടെങ്കിലും ഞാനതൊന്നും ഉപയോഗിക്കില്ലെന്ന് അവനറിയാവുന്നത് കൊണ്ടാണ് ഈ വേണ്ടാധീനം അവൻ കാണിച്ചതെന്ന് എനിക്കറിയാം. പക്ഷേ, പോലീസുകാരുടെയും ആ യുവതിയുടെയും മുന്നിൽ തെറ്റുകാരൻ ഞാനായി. അതിനുള്ള ശിക്ഷ അവരെനിക്ക് തരുകയും ചെയ്തു

വിരൽപ്പാടുകൾ പതിഞ്ഞ കവിളും കഴുത്തും, സുഹറ അപ്പോഴാണ് ശ്രദ്ധിക്കുന്നത്

എൻ്റെ റബ്ബേ, ഞാനെന്താ ഈ കേൾക്കുന്നത്. എന്നിട്ട് നിങ്ങളെന്താ സത്യം തുറന്ന് പറയാതിരുന്നത് ?
ഈ വയസ്സാംകാലത്ത് കണ്ടവൻ്റെ തല്ലും കൊണ്ട് നാണംകെട്ട് വന്നിരിക്കുന്നു

തെറ്റ് ചെയ്തത് എൻ്റെ മകനാണെന്ന് പറയാൻ എനിക്ക് മനസ്സ് വന്നില്ല, പറഞ്ഞാൽ അവനിനി ഗൾഫ് നാട് കാണാൻ പറ്റുമോ ? അത് മാത്രമല്ല, സബീന എങ്ങാനും ഇതറിഞ്ഞാൽ, പിന്നെ അവരുടെ ദാമ്പത്യം നേരെ ചൊവ്വേ മുന്നോട്ട് പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? സാരമില്ല സുഹറാ, മക്കൾക്ക് വേണ്ടി നമ്മൾ എന്തെല്ലാം സഹിച്ചിരിക്കുന്നു. ഇതും അവരുടെ നന്മക്ക്  വേണ്ടിയാണെന്ന് കരുതി സമാധാനിക്കാം.

ആ വയോധികൻ്റെ നിറഞ്ഞ കണ്ണുകൾ തൻ്റെ തട്ടത്തിൻ്റെ തുമ്പ് കൊണ്ട് ഒപ്പിയെടുത്തിട്ട് സുഹറാ അയാളെ സമാധാനിപ്പിച്ചു

ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ ഷാന് ഗൾഫിലേയ്ക്ക് തിരിച്ച് പോകാൻ സമയമായി. ഉപ്പയോട് യാത്ര പറയാനായി ഷാൻ അദ്ദേഹത്തിൻ്റെ മുറിയിലെത്തി

ങ്ഹാ മോനേ, എൻ്റെ ഫോണിൽ നിന്ന് ആ ഫെയ്സ് ബുക്ക് ഒന്ന് ഒഴിവാക്കി തന്നേക്ക്, ഉപ്പയ്ക്ക് അതിൻ്റെയൊന്നും ആവശ്യമില്ല

അയാൾ തൻ്റെ മൊബൈൽ ഫോൺ മകൻ്റെ നേർക്ക് നീട്ടി

ഇതാ ഉപ്പാ, fB റിമൂവ് ചെയ്തിട്ടുണ്ട്…

ങ്ഹാ മോനേ, ഒരു കാര്യം കൂടി ,നിൻ്റെ മക്കൾക്ക് നീ മൊബൈൽ കളിക്കാൻ കൊടുക്കുമ്പോൾ, ഒരു കാര്യം നീ അവരോട് പ്രത്യേകം ഓർമ്മിപ്പിക്കണം. ഏതെങ്കിലും ഫോട്ടോയുടെ താഴെ അഭിപ്രായങ്ങൾ എഴുതുമ്പോൾ അത് മാന്യമായിട്ടെഴുതണമെന്ന് അതാണ് നമ്മുടെ സംസ്കാരമെന്ന്, ഇല്ലെങ്കിൽ ചിലപ്പോൾ അതിൻ്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടത് നിരപരാധിയായ നീയായിരിക്കും, എനിക്ക് സംഭവിച്ചത് നിനക്കെങ്കിലും സംഭവിക്കാതിരിക്കട്ടെ…

ഉപ്പയുടെ ഉപദേശം കേട്ടപ്പോൾ ആദ്യം ഒന്ന് അന്ധാളിച്ചെങ്കിലും കുറച്ച് കഴിഞ്ഞ് ഉമ്മ കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോഴാണ്, താൻ ചെയ്ത തെറ്റിന് ഉപ്പ ക്രൂശിക്കപ്പെട്ട വിവരം അയാളറിഞ്ഞത്

പൊട്ടിക്കരഞ്ഞ് കൊണ്ട് അയാൾ ഉപ്പയുടെ കാൽക്കൽ വീണു,

എന്നോട് പൊറുക്കണം ഉപ്പാ മറ്റുള്ളവരുടെ കമൻ്റ് കണ്ട് ഞാനും എഴുതിപ്പോയതാണ്. ഇപ്പോഴാണ് അതിൻ്റെ ഗൗരവം എനിക്ക് ബോധ്യമായത്, ഇനി ഞാൻ ആവർത്തിക്കില്ലുപ്പാ, എന്നെയൊന്ന് പൊതിരെ തല്ല് ഉപ്പാ, എന്നാലേ എനിക്ക് സമാധാനമാകൂ…

ഇല്ല മോനേ തന്നോളമായ മക്കളെ തല്ലാൻ മാതാപിതാക്കൾക്ക് കഴിയില്ല, ഉപദേശിക്കാനേ കഴിയൂ…നീ നിൻ്റെ തെറ്റ് മനസ്സിലാക്കി പശ്ചാത്തപിക്കുന്നുണ്ടെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ പ്രായശ്ചിത്തം, പിന്നെ സബീനയോട് ഇതൊന്നും പറയാൻ നിക്കണ്ട. സമയം കളയാതെ നീ വേഗം പോകാൻ നോക്ക്..

മകനെ സമാധാനിപ്പിച്ച് യാത്രയാക്കുമ്പോൾ അവനെ നേർവഴിക്ക് നയിക്കണമേയെന്ന് അയാൾ ദൈവത്തോട് പ്രാർത്ഥിച്ചു

~sajithaiparambu