രാജന്റെ ഭാര്യയുടെ സൗന്ദര്യം പറഞ്ഞ് കൂട്ടുകാർ അസൂയപ്പെടുമ്പോൾ അയാളിൽ സംശയരോഗി ഉണർന്ന് തുടങ്ങി….

എഴുത്ത്: ശിവ
============

“ഒ- രു- മ്പെ- ട്ടോളേ…ഇന്ന് ആരുടെ കൂടെ അഴിഞ്ഞാടിയിട്ടാ വരുന്നത്.”

ജോലി കഴിഞ്ഞു ഇറങ്ങുമ്പോൾ നേരം വൈകിയതിനാൽ വെപ്രാളപ്പെട്ട് വീട്ടിലേക്ക് ഓടി കേറി വരുകയാണ് സീമ. അപ്പോഴാണ് ഭർത്താവ് രാജന്റെ കുഴഞ്ഞ ശബ്ദത്തിലുള്ള ചോദ്യം.

“നിങ്ങളോ പണിക്ക് പോയാൽ പത്ത് പൈസ വീട്ടിൽ തരില്ല. എന്റെ പിള്ളേരെ പട്ടിണിക്കിടാൻ വയ്യാത്തോണ്ടാ കിട്ടുന്ന ജോലിക്ക് നേരം പോലും നോക്കാതെ ഇറങ്ങിയത്. അതിനിങ്ങനെ പിള്ളേരെ മുന്നിൽ വച്ച് വേണ്ടാതിനം പറയരുത്.”

വാതിൽക്കൽ ഭയന്ന് വിറച്ച് തങ്ങളെ നോക്കി നിൽക്കുന്ന മക്കളെ കണ്ട് സീമ പറഞ്ഞു.

“ഛീ…പൊ-‘ ല-* യാ- iടി മോളെ. എന്നോട് കയർത്ത് സംസാരിക്കാൻ മാത്രം വളർന്നോ നീ.” സീമയുടെ മുടിക്കുത്തിൽ പിടിച്ചു ചുമരോട് ചേർത്ത് അയാൾ അലറി.

“അയ്യോ അച്ഛാ അമ്മേ തല്ലല്ലേ.”

പത്തിലും എട്ടിലും പഠിക്കുന്ന അവരുടെ രണ്ട് പെൺകുട്ടികൾ അമ്മയ്ക്ക് രക്ഷയ്ക്കായി ഓടി എത്തി.

“ആരെങ്കിലും തടസ്സം നിന്നാൽ മക്കൾ ആണെന്ന് നോക്കില്ല ഞാൻ. മാറി നിക്കെടി നാ- !യിന്റെ മക്കളെ. നീയൊക്കെ ഏവന് ഉണ്ടായതാണെന്ന് ആർക്കറിയാം.”

മക്കളെ പിടിച്ചു തള്ളിയിട്ട് അയാൾ കലി അടങ്ങുവോളം ഭാര്യയുടെ ഇരു കവിളിലും മാറി മാറി തല്ലി. പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും രാജന്റെ കൈ കരുത്തിന് മുന്നിൽ സീമ തളർന്ന് പോയി.

അടിച്ചു മതിയായപ്പോ മുണ്ടും മുറുക്കി ഉടുത്ത് രാജൻ രാത്രിക്കുള്ള ക- ള്ള് മോന്തനായി പോയി.

അടികൊണ്ട് തളർന്ന സീമ ഭിത്തിയിലൂടെ ഊർന്ന് നിലത്തേക്കിരുന്ന് പൊട്ടിക്കരഞ്ഞു.

പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ തന്നെ സീമയുടെ അച്ഛനും അമ്മയും അവളെ രാജന് കെട്ടിച്ചു നൽകി. അന്നേ അയാൾക്ക് കുടിയും വലിയും ഉണ്ടെങ്കിലും ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.

കൂലിപ്പണിക്കാരായ അച്ഛനും അമ്മയും പെൺകുട്ടി ബാധ്യത ആണെന്ന് ചിന്തിച്ചു പതിനെട്ടിൽ തന്നെ സീമയെ കെട്ടിച്ചു വിട്ട് ഉത്തരവാദിത്വം തീർത്തു. അവൾക്കൊരു ചേട്ടനാണ്. അവനും കല്യാണം കഴിഞ്ഞു കുടുംബമായി ജീവിക്കുന്നു.

രാജന് ഒരു ചേച്ചിയുള്ളത് കല്യാണം കഴിഞ്ഞു പോയി. ഒരു ചേട്ടനുള്ളതും കുടുംബമായി ബോംബെയിലാണ്. രാജന്റെ വയസ്സായ അച്ഛനും അമ്മയും അവരുടെ കല്യാണം കഴിഞ്ഞു പത്ത് വർഷം കഴിഞ്ഞപ്പോഴാണ് മരിച്ചത്. അതുവരെ വല്ലപ്പോഴും കുടിയും വലിയും ഉണ്ടെങ്കിലും വീട്ടിലേക്ക് ഒന്നും കുറയ്ക്കാറുമില്ല. അടിയും വഴക്കും ഇല്ലായിരുന്നു. പക്ഷേ എല്ലാം മാറി മറിഞ്ഞത് പെട്ടെന്നാണ്. വല്ലപ്പോഴുമുള്ള കുടി ദിവസവും ആയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം.

അതിന്റെ പ്രധാന കാരണം സീമയുടെ സൗന്ദര്യം തന്നെയാണ്. രാജനും സീമയും പതിനഞ്ചു വയസ്സ് വ്യത്യാസമുണ്ട്. മുപ്പത്തി അഞ്ചു വയസ്സുണ്ടെങ്കിലും അവൾക് മുപ്പതേ തോന്നു. രാജൻ ആണെങ്കിൽ കുടിച്ചും വലിച്ചും നടന്നിട്ട് കാണാൻ സീമയുടെ അച്ഛന്റെ പ്രായം തോന്നും.

കൂട്ടുകാരുമൊത്ത് ഒരുമിച്ചിരുന്ന് കുടിക്കുന്ന വേളയിൽ  രാജന്റെ ഭാര്യയുടെ സൗന്ദര്യം പറഞ്ഞ് കൂട്ടുകാർ അസൂയപ്പെടുമ്പോൾ അയാളിൽ സംശയരോഗി ഉണർന്ന് തുടങ്ങി.

താൻ വീട്ടിൽ ഇല്ലാത്ത നേരത്ത് ഭാര്യ മാറ്റാരെയോ വിളിച്ചു കേറ്റാറുണ്ട് എന്നൊക്കെ അയാൾക്ക് തോന്നി തുടങ്ങി. പതിയെ പതിയെ രാജൻ നിരന്തരം വെള്ളമടിച്ചു വന്ന് അടിയും തെറിവിളിയും തുടങ്ങി.

തന്റെ സങ്കടവും ഇപ്പോഴുള്ള ദുരിത ജീവിതവും സീമ സ്വന്തം വീട്ടിൽ അറിയിച്ചപ്പോൾ വയസ്സായ മാതാപിതാക്കൾ കൈമലർത്തി. മോന്റെ കാരുണ്യത്തിൽ അവന്റെ ചിലവിൽ കഴിയുന്നവർക്ക് കെട്ടിച്ചു വിട്ട മോളെയും അവളുടെ രണ്ട് മക്കളേം സ്വീകരിക്കുന്നത് നടക്കാത്ത കാര്യമായിരുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു വന്നാൽ സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ആങ്ങളയും സീമയെ കയ്യൊഴിഞ്ഞു.

രാജന്റെ സഹോദരങ്ങളും അവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചു. അതോടെ സീമ എല്ലാം സ്വയം സഹിച്ച് രണ്ട് പെണ്മക്കളെയും കൊണ്ട് അയാളെ ആട്ടും തുപ്പും സഹിച്ചു ജീവിതം തള്ളി നീക്കി. രണ്ട് മക്കളും നന്നായി പഠിക്കുന്നതായിരുന്നു അവളുടെ ഏക ആശ്വാസവും.

ആദ്യമൊക്കെ ക’ ള്ള് കുടിച്ചു കഴിഞ്ഞു മിച്ചമുള്ള പൈസയ്ക്ക് വീട്ട് ചിലവുകൾ നടത്തിയിരുന്ന രാജൻ മൂന്നാല് മാസായി ഒരു കാര്യവും തിരിഞ്ഞു നോക്കാതെ കിട്ടുന്ന പൈസ മൊത്തം കുടിച്ചു തീർക്കാൻ തുടങ്ങിയപ്പോൾ വീട് പട്ടിണി ആവാൻ തുടങ്ങി. അങ്ങനെയാണ് സീമ പണി അന്വേഷിച്ചു ഇറങ്ങിയത്.

പ്ലസ്‌ ടു വരെ പഠിച്ച വൾക്ക് വലിയ ഉദ്യോഗമൊന്നും കിട്ടില്ലല്ലോ. കുറേ അലഞ്ഞു തിരിഞ്ഞു നടന്ന ശേഷമാണ് സീമയ്ക്ക് സെയിൽസ് ഗേളിന്റെ ജോലി ശരിയായത്. മക്കളെ പട്ടിണി കിടത്താൻ വയ്യ. ഒരു ജോലി കിട്ടാനുള്ള ബുദ്ധിമുട്ട് മനസിലായി. അതുകൊണ്ട് തന്നെ ടൗണിൽ ഉള്ള തുണിക്കടയിൽ ദൂര കൂടുതൽ ആണെങ്കിലും ജോലിക്ക് പോകാൻ അവൾ തീരുമാനിച്ചു.

രാവിലെ ഒൻപത് മണിക്ക് കേറിയാൽ വൈകുന്നേരം ആറു മണിക്ക് ഇറങ്ങാം. ശരിക്കും എട്ട് മണി വരെ നിൽക്കണം. നാട്ടിലേക്കുള്ള ബസ് ആറു മണിക്ക് പോകുമെന്നതിനാൽ മാത്രമാണ് അവൾക്ക് മുതലാളി ആറു മണിക്ക് പോകാൻ അനുവാദം നൽകിയത്. സീമയുടെ അവസ്ഥ മനസ്സിലാക്കി ജോലിയിലെ അവളുടെ ആത്മാർത്ഥ കണ്ട് തരക്കേടില്ലാത്ത ശമ്പളവും അവൾക്ക് മുതലാളി നൽകി.

സീമ ജോലിക്ക് പോയി തുടങ്ങിയിട്ട് ഒരു മാസമാകാറായി. ബസ് എത്താൻ വൈകിയാൽ വീട്ടിലെത്താനും സീമ വൈകും. മക്കൾ ഒറ്റയ്ക്ക് ആയതിനാൽ വീടെത്തും വരെ അവൾക്ക് ആധിയാണ്. ഇന്ന് ശമ്പളം കിട്ടിയതിനാൽ സാധനങ്ങൾ വാങ്ങാനിറങ്ങി നേരമൊരുപാട് വൈകിയാണ് വീട്ടിലെത്തിയത്. താൻ വരുന്നത് വരെ മക്കളോട് രണ്ട് പേരോടും മുറിയിൽ കതകടച്ചിരിക്കണമെന്നും അച്ഛൻ വിളിച്ചാൽ പോലും വാതിൽ തുറക്കരുതെന്നും സീമ പ്രത്യേകം പറഞ്ഞിട്ടുണ്ട്. മക്കൾ അത് അനുസരിക്കാറുമുണ്ട്. കാലം അത്ര നല്ലതല്ലാത്തോണ്ട് സ്വന്തം അച്ഛൻ തന്നെ ചെകുത്താൻ ആയാലോ എന്ന പേടിയാണ് അവൾക്ക്. ഇറങ്ങി പോകാൻ വേറൊരിടമില്ല അതുകൊണ്ട് സഹിച്ചു കിടക്കുന്നതാണ്.

ആദ്യമൊക്കെ മക്കളോട് സ്നേഹമുണ്ടായിരുന്നെങ്കിലും ല- ഹ’ രി തലയ്ക്ക് പിടിച്ചതോടെ രാജന് കുട്ടികളെ പിതൃത്വത്തെ ചൊല്ലിയും സംശയമാണ്. എന്തായാലും സീമ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വീട്ടിലെ പട്ടിണി മാറിക്കിട്ടി.

രാത്രി മക്കളെയും ചേർത്ത് പിടിച്ചു ഉറങ്ങുമ്പോൾ രാജന്റെ പൂരപ്പാട്ട് അവസാനിച്ചിരുന്നില്ല. ഇരു ചെവികളും കൊട്ടിയടച്ച് അവൾ കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു.

നേരം വെളുത്തപ്പോൾ പതിവുപോലെ അടുക്കള പണികളിൽ മുഴങ്ങുമ്പോഴാണ് രാജൻ അങ്ങോട്ട് വരുന്നത്. മുറിക്കുള്ളിൽ എന്തൊക്കെയോ അരിച്ചു വാരി തപ്പുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. തനിക്ക് ശമ്പളം കിട്ടിയോന്ന് പരിശോധന നടത്തുന്നതാവുമെന്ന് രാജന്റെ അരിച്ചു പെറുക്കൽ കണ്ട് സീമയ്ക്ക് മനസ്സിലായി. അവൾ ഒന്നും അറിയാത്ത ഭാവത്തിൽ ജോലി തുടർന്നു. ഈ ഒരവസ്ഥ മനസ്സിൽ മുൻകൂട്ടി കണ്ടതിനാൽ ബസ് കാശ് മാത്രം കയ്യിൽ വച്ചിട്ട് ബാക്കി പൈസ അവൾ അക്കൗണ്ടിൽ തന്നെ ഇട്ടിരിക്കുകയായിരുന്നു. ഒന്നും കിട്ടാതെ വന്നിട്ടാവും അയാൾ തന്നെ തിരക്കി അങ്ങനെ വരുന്നതെന്ന് സീമ ഊഹിച്ചു. അത് കൊണ്ട് തന്നെ സീമയുടെ മനസ്സ് ജാഗരൂകയായി.

“നിനക്ക് ശമ്പളം കിട്ടിയോ. ജോലിക്ക് പോകാൻ തുടങ്ങിയിട്ട് മാസം ഒന്നായല്ലോ.”

“കിട്ടിയില്ലെങ്കിൽ നിങ്ങൾക്ക് ന്ത്‌ വേണം.”

“ഒരു അഞ്ഞൂറ് ഇങ്ങെടുക്ക്. ഒരാഴ്ചത്തേക്ക് എനിക്കിനി പണിയുണ്ടാവില്ല.” പരുക്കൻ ശബ്ദത്തോടെ അയാൾ പറഞ്ഞു.

“നിങ്ങൾക്ക് കുടിക്കാനും വലിക്കാനുമുള്ള പണം തരാനല്ല ഞാൻ പണിക്ക് പോകുന്നത്.”

“മര്യാദക്ക് കാശ് എടുക്കുന്നതാണ് നിനക്ക് നല്ലത്. ഇല്ലെങ്കിൽ നീയിനി പണിക്കെന്ന് പറഞ്ഞ് ഈ വീട് വിട്ട് ഇറങ്ങില്ല.”

“എന്നെ കൊ- ന്നാലും പത്തു രൂപ തരില്ല ഞാൻ.”

“നിന്നെ കൊ- ന്നിട്ടായാലും പൈസ എടുക്കാൻ എനിക്കറിയാം. വെറുതെ തടി കേടാവേണ്ട എന്നുണ്ടെങ്കിൽ കാശെടുക്കെടി നാ- യി* ന്റെ മോളെ. ഇത്രേം നാളും എന്റെ ചിലവിലല്ലേ അമ്മേം മക്കളും തിന്നത്.” കലിയോടെ അയാൾ സീമയുടെ കഴുത്തിൽ പിടി മുറുക്കി ചുമരിൽ ചേർത്ത് നിർത്തി.

അത് പ്രതീക്ഷിച്ച സീമ പെട്ടെന്ന് കൈയ്യിൽ തടഞ്ഞ ചിരവ എടുത്ത് രാജന്റെ തലമണ്ട നോക്കി ഒരെണ്ണം കൊടുത്തു. അയ്യോ എന്നലറി കൊണ്ട് അയാൾ തലയ്ക്ക് കൈ കൊടുത്തു നിലത്തിരുന്നു. തലേ ദിവസം ഇഞ്ച ചതയ്ക്കുന്നത് പോലെയാണ് രാജൻ അവളെ തല്ലിയത്. ആ വേദനയിൽ മനസും ശരീരവും നീറിപ്പുകഞ്ഞവൾ ഇനിയെങ്കിലും തിരിച്ചടിച്ചേ മതിയാകൂ എന്ന് മനസ്സിൽ തീരുമാനിക്കുകയായിരുന്നു.

അടികൊണ്ട് വീണ രാജൻ ദേഷ്യത്തോടെ ചതിയെണീറ്റ് അവൾക്ക് നേരെ പാഞ്ഞതും സീമ അയാളെ താടിയെല്ല് നോക്കി ചിരവ കൊണ്ട് ആഞ്ഞടിച്ചു. മുഖമാകെ തകർന്ന് നിലവിളിക്കാൻ കഴിയാതെ അയാൾ തറയിൽ വീണപ്പോൾ കൈയ്യിൽ കിട്ടിയ ഇരുമ്പ് വടി കൊണ്ട് സീമ അയാളെ വലത് കാൽ അടിച്ചൊടിച്ചു.

“ഇനി നിങ്ങൾ ഇവിടുന്ന് എണീക്കുന്നത് എനിക്കൊന്ന് കാണണം. വേദന കൊണ്ട് നിങ്ങൾ ഇവിടെ കിടന്ന് നരകിക്ക്. ആശുപത്രിയിൽ പോലും ഞാൻ കൊണ്ട് പോവില്ല. അടി കിട്ടുമ്പോ ഉള്ള വേദന നിങ്ങളും അറിയണം. ഇനിയെന്താ ചെയ്യേണ്ടേ എന്നെനിക്ക് അറിയാം. ദിവസവും നിങ്ങളെ അടിയും തൊഴിയും കൊണ്ട് നരകിക്കാൻ എനിക്ക് വയ്യ. ഇനിയെങ്കിലും നിങ്ങളെ പേടിക്കാതെ എനിക്കും എന്റെ മക്കൾക്കും ജീവിക്കണം.” 

ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളിക്കൊണ്ട് പറഞ്ഞത് കേട്ട് വേദനയാൽ ഞരങ്ങി രാജൻ കിടന്നു.

മതിയായ ചികിത്സ കിട്ടാതെ സംസാര ശേഷി നഷ്ടപ്പെട്ട ഒറ്റകാലനായി രാജന്റെ ജീവിതം ആ വീട്ടിൽ ഒതുങ്ങിയപ്പോൾ സീമ ജോലി ചെയ്ത് അന്തസ്സോടെ മക്കളെ വളർത്തി.

-ശിവ