ധ്വനി, അധ്യായം 28 – എഴുത്ത്: അമ്മു സന്തോഷ്

രാജഗോപാൽ അഭിമാനത്തോടെ വിവേകിനെ നോക്കി നിന്നു. അവൻ സൈൻ ചെയ്തിട്ട് അയാളെയും

“സർ ഇതാണ് മുറി “

അവൻ അദ്ദേഹത്തെയും കൂട്ടി അകത്തേക്ക് ചെന്നു. പിന്നെ അച്ഛനെ ആ കസേരയിൽ പിടിച്ചിരുത്തി ഒരു സല്യൂട്ട് ചെയ്തു

“ഇത് നിന്റെയാണ് വിവേക്..” അദ്ദേഹം എഴുന്നേറ്റു

“ഞാൻ വീട്ടിലേക്ക് പോട്ടെ.. ബാക്കിയൊക്കെ നീ നന്നായി ചെയ്യും എന്ന് എനിക്ക് അറിയാം “

അവൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി

“ഇത് ട്രെയിനിങ് പീരിയഡ് അല്ലെ relax”

അച്ഛൻ പോയി കഴിഞ്ഞു. അവന് അന്ന് കുറച്ചു ഫയൽസ് മുന്നിൽ വന്നു. പഠിക്കാനാണ്. അവൻ ശ്രീയോട് പറഞ്ഞ വാക്ക് ഓർത്തു. മരിയൻ കോളനിയിലെ കുടിവെള്ള പ്രശ്നം

ക്ലാർകിനെ വിളിപ്പിച്ചു

“അത് എല്ലാം പ്രോസസ്സിംഗ് പീരിയഡ്ലാണ് സർ “

“അന്ന് അങ്ങനെ അല്ലല്ലോ പറഞ്ഞത്? വർക്ക്‌ തുടങ്ങാൻ പോവുകയാണെന്നല്ലേ? അപ്പൊ tendor വിളിച്ചിട്ടില്ലേ”

“സർ ടെണ്ടർ വിളിച്ചു. കോൺട്രാക്ട് കൊടുക്കുകയും ചെയ്തു. കോൺട്രാക്ടർക്ക് മറ്റ് വർക്ക്‌ ഉള്ളത് കൊണ്ട് അത് പെൻഡിങ്ങിൽ വെച്ചിരിക്കുകയാണ് “

“ആരാ കോൺട്രാക്ടർ?”

“ഒരു മഹേഷ്‌ ബാബു “

“ഫോൺ നമ്പർ ഉണ്ടൊ?”

“ഉണ്ട് സർ.”

“വിളിച്ചു പറയണം. ഒരാഴ്ചക്ക് അകം വർക്ക്‌ തുടങ്ങിയില്ലെങ്കിൽ റീ ടെണ്ടർ വിളിക്കും ഇതിലും താഴെ കോട്ട് ചെയ്യും. ആരാദ്യം തുടങ്ങാൻ തയ്യാറാണോ അവർക്ക് കൊടുക്കും. എനിക്ക് സ്പെഷ്യൽ interest ഉള്ള കേസ് ആണെന്ന് പ്രത്യേകം പറയണം.. ഇനി എനിക്ക് മുകളിൽ കളക്ടർ ഉണ്ട്. അതിന് മുകളിൽ മന്ത്രിയുണ്ട് എന്നൊക്കെ പറഞ്ഞു ഇങ്ങോട്ട് വന്നേക്കരുത് എന്ന് കൂടി പറയണം.”

ക്ലാർക്ക് അത്ഭുതത്തോടെ അവനെ നോക്കി. ജോയിൻ ചെയ്തിട്ട് ഒരു മണിക്കൂർ ആയില്ല. എന്തൊരു ധൈര്യം

അയാൾ ഭവ്യതയോടെ പുറത്തേക്ക് പോയി

ചെന്ന് എല്ലാവരോടും പറയുകയും ചെയ്തു പുതിയ ആള് കിടിലൻ ആണ്. മിടുക്കൻ. എത്ര നാള് ഇരുത്തുമൊന്ന് കണ്ടറിയണം എന്ന്

കുറച്ചു ഫയലുകൾ നോക്കി. ഇടക്ക് ദീപ വിളിച്ചു. അവൻ അവിടേയ്ക്ക് ചെന്നു

“വിവേക് വന്നിട്ട് ഇങ്ങോട്ട് വന്നില്ലല്ലോ.. സിനോജ് ചോദിച്ചു “

സിനോജ് ദീപയുടെ ഭർത്താവ് ആണ്. രണ്ടു പേരും ഡിസ്ട്രിക്ട് കളക്ടർമാർ. ദീപ തിരുവനന്തപുരം ആണെങ്കിൽ സിനോജ് ഇടുക്കി ആണ്

“ദീദി ആക്ച്വലി ഞാൻ കുറച്ചു ബിസി ആയി. ഞാൻ എന്തായാലും ഇവിടെ തന്നെ വരും അപ്പൊ കാണാല്ലോ “

ദീദി എന്നാണ് ചെറുപ്പം മുതൽ അവനവളെ   വിളിക്കുക

“ഇവിടെ എങ്ങനെ ഉണ്ട്?”

“പ്രഷർ ഉണ്ട് ക്യാപിറ്റൽ അല്ലെ. പൊളിറ്റിക്കൽ പ്രെഷർ നല്ലോണം ഉണ്ട്. ഇപ്പൊ ഈ ട്രെയിനിങ് പീരിയഡ് നല്ലോണം എൻജോയ് ചെയ്തോ അതോടെ തീർന്നു “

അവൻ ചിരിച്ചു

“മരിയൻ കോളനിയിലെ കുടിവെള്ളപ്രശ്നം അന്ന് ഒത്തു തീർപ്പാക്കിയത്.. ഒരു പെൺകുട്ടി ദീദിക്ക് ഓർമ്മയുണ്ടോ?”

“yes ശ്രീലക്ഷ്മി.”

“ആ പ്രൊജക്റ്റ്‌ നടന്നില്ലേ?”

“ആ കോൺട്രാക്ടർ ഒരു തനി എന്താ പറയുക. അങ്ങനെ ഒരാളാണ്. പിന്നെ പൊളിറ്റിക്സ് ഉണ്ട്. അതാണ് നീട്ടി നീട്ടി..”

“ഞാൻ അത് ഒന്ന് ഇടപെട്ടോട്ടെ ഞാൻ വാക്ക് കൊടുത്ത കേസ്‌ ആണ് അത് “

“റിയലി? അന്ന് അവിടെ ഉണ്ടായിരുന്നോ?”

“yes..”

“നീ ചെയ്തോ ഞാൻ സപ്പോർട്ട്..”

അവർ ചിരിച്ചു. അവൻ എഴുന്നേറ്റു

ഇന്ന് വലിയ പണിയൊന്നുമില്ലെങ്കിൽ ഉച്ചക്ക് പൊക്കോട്ടെ.. if you don’t mind “

“ഫസ്റ്റ് ഡേ അല്ലെ പൊയ്ക്കോ, പക്ഷെ ഇനി പറ്റില്ല ട്ടോ നല്ല പണിയാണ് “

അവൻ തലകുലുക്കി. പിന്നെ നടന്ന് പോയി. അവൻ ശ്രീക്ക് ഒരു മെസ്സേജ് ഇട്ടു. ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാൾ വന്നു

“നീ എവിടെ?”

“കോളേജിൽ “

“ഉച്ച കഴിഞ്ഞു ഫ്രീ ആക്കിക്കോ “

“എന്നെ പഠിക്കാൻ സമ്മതിക്കില്ലേ മനുഷ്യാ “

“എന്തൊരു sincerity.. ആഹാ.. നീ ഇത്രയൊക്കെ പഠിച്ചാ മതി.ഞാൻ വരും ഉച്ചക്ക്.. വെളിയിൽ വാ. ഒന്ന് കറങ്ങിട്ട് വീട്ടിൽ കൊണ്ടാക്കാം.”

“അപ്പൊ പണിയൊന്നുമില്ലേ “

“എന്റെ കുട്ടി വരൂ “

“ഓക്കേ “

അവൻ സ്വന്തം കാറിലാണ് അന്ന് വന്നത്. പിറ്റേന്ന് മുതൽ ഡിപ്പാർട്മെന്റ് കാറിൽ ആവും. പക്ഷെ കഴിയുന്നതും അത് വേണ്ടാന്ന് വെയ്ക്കുന്നതാണ് നല്ലത്. ശ്രീയെ കാണാൻ പോകുമ്പോൾ അത് ഉപയോഗിക്കാൻ പറ്റില്ല

അവൻ ഉച്ച വരെ ഇരുന്നിട്ട് ഉച്ച ഭക്ഷണത്തിന്റെ ബ്രേക്ക്‌ ടൈമിൽ ഇറങ്ങി

ഇതിപ്പോ വലിയ പ്രശ്നം ആയല്ലോ ദൈവമേ. ഇതിനെ കാണാതിരിക്കാൻ പറ്റുന്നില്ലല്ലോ..അവൻ ഡ്രൈവ് ചെയ്യുന്നതിനിടെ ഓർത്തു

ഓറഞ്ച് ചുരിദാറിൽ ഇളം പച്ച ഷാൾ അലസമായി ഇട്ട് ശ്രീ..അവൻ ഡോർ തുറന്നു കൊടുത്തു

“ആദ്യമേ പറയാം വിശക്കുന്നു ” അവൻ ചിരിച്ചു

പിന്നെ ഹോട്ടലിലേക്ക് കാർ തിരിച്ചു

“നല്ല ഊണ് വേണോ ബിരിയാണി വേണോ?” അവൻ ചോദിച്ചു

“ഉം.. ഏട്ടനെന്താ വേണ്ടേ?”

“തിന്നാനോ?”

“ഉം “

“നിന്നേ.”അവൻ ഒരു പ്രത്യേക നോട്ടം നോക്കി

“ഇതിനെ ഞാൻ ഇന്ന് കൊല്ലും കേട്ടോ.. പറ “

“ഊണ് മതി “

“എനിക്കും “

അവൾ ചിരിച്ചു

“എങ്കിൽ പിന്നെ ഐശ്വര്യ മതി. ഉഗ്രൻ ഊണ് ആണ് “

“അതൊക്കെ അറിയോ?”

അവൾ കണ്ണ് മിഴിച്ചു

“ഒരു പ്രാവശ്യം ഞാൻ അങ്കിൾനൊപ്പം ഇവിടെ വന്നു കഴിച്ചിട്ടുണ്ട് “

“അത് പറഞ്ഞപ്പോഴാ ഓർത്തത്. അങ്കിൾ എവിടെ. അന്ന് കണ്ടതാ “

“കക്ഷി ഒരു traveller ആണ്. ഫാമിലി ഒന്നുമില്ല. ഒറ്റയ്ക്ക്. ഇങ്ങനെ യാത്ര ചെയ്തു നടക്കും ഇടക്ക് ഒന്ന് റസ്റ്റ്‌ എടുക്കും ഒരു മാസമോ മറ്റോ. പിന്നെയും യാത്ര. ഇവിടെ ഒരു ഷോപ്പ് ഉണ്ട് ആൾക്ക്. അത് ആരൊക്കെയോ നോക്കുന്നു. അതും ഒരു ലൈഫ് “

“കൊതിയാവുന്നു. അങ്ങനെ ഒക്കെ യാത്ര പോകുക. എന്ത് രസം ആയിരിക്കും “

“യാത്ര ഇഷ്ടം ഉള്ളവർക്ക് “

“എനിക്ക് ഇഷ്ടാ “

“എനിക്ക് കൂടുതലും വായന, എഴുത്ത് അതൊക്കെയാണ്‌ ഇഷ്ടം യാത്ര കുഴപ്പമില്ല. നീ ഒപ്പം ഉണ്ടെങ്കിൽ ഇഷ്ടം.”

“ഇനിയെന്നാ നമ്മൾ പോകുക?” അവൾ ഉത്സാഹത്തോടെ ചോദിച്ചു

“ഒരു മാസം കഴിഞ്ഞു പോകാം “

അവൾ തലയാട്ടി

“നിന്റെ പ്രോഗ്രാംസ് ഒക്കെ തീരട്ടെ പ്രാക്ടീസ് ഉള്ളതല്ലേ?

“ആ പ്രോഗ്രാമിന്റെ അന്ന് ഫ്രീ ആവണം ട്ടോ രാത്രി ആണ്. വരണം.. എന്റെ മാത്രം കണ്ടിട്ട് പൊയ്ക്കോ ഇല്ലെങ്കിൽ ബോർ അടിക്കും “

“ഞാൻ ഇത് വരെ നീ നൃത്തം ചെയ്യുന്നത് കണ്ടിട്ടില്ല ശ്രീ “

അവൾ അപ്പൊഴാണ് അത് ഓർത്തത്

“പബ്ലിക്കിന്റ മുന്നിൽ അല്ലാതെ എനിക്ക് മാത്രം ആയിട്ട്.. ഒൺലി ഫോർ മി ?”

അവൾ തലയാട്ടി

“എങ്കിൽ പറ എന്നാ അത്?”

“ഇപ്പൊ ധ്വനിഎപ്പോഴും ബിസിയാ മുഴുവൻ സമയം ആളുണ്ടാവും.. പിന്നെ.. പിന്നെ.. നോക്കട്ട് ഏതെങ്കിലും ദിവസം ഫ്രീ ആണെങ്കിൽ ഞാൻ നേരെത്തെ പറയാം.”

“ഓക്കേ.പിന്നെ ഈ ഞായറാഴ്ച വീട്ടിൽ വരണം. അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തണം “

“അയ്യോ ബോം- ബ് വെ- ടി തോക്ക്.. ഞാൻ ഇല്ല “

ഹോട്ടൽ എത്തി

“വാ “

അവർ കാർ പാർക്ക്‌ ചെയ്തിട്ട് ഇറങ്ങി

“ശ്രീ… ഞാൻ അവരോട് സംസാരിച്ചു.. കുറെ വഴക്ക് ഡയലോഗ് പിണക്കം അതൊക്കെ കഴിഞ്ഞു. ഇപ്പൊ വേണേൽ നിന്നേ ഒന്ന് കണ്ടു കളയാം എന്ന് തോന്നൽ ആയിട്ടുണ്ട്.. നീ വരണം ശ്രീ.  സത്യത്തിൽ ഞാൻ എന്റെ ജീവിതം അവരോട് കടപ്പെട്ടിരിക്കുന്നു.. എന്തെങ്കിലും പറഞ്ഞാലും നീ ക്ഷമിക്കണം കേട്ടോ…”

അവൾ പുഞ്ചിരിച്ചു

“അവരെ ഞാൻ കുപ്പിയിലാക്കി കയ്യിൽ തരും “

അവൻ തൊഴുതു

“എന്റെ പൊന്നെ വേണ്ട നോർമൽ മാത്രം മതി “

“sure?”

“ഡബിൾ ഷുവർ “

ഊണ് വന്നു. വാഴയിലയിൽ കറികൾ നിരന്നു. വറുത്ത മീൻ അവൾ പാതി അവന് കൊടുത്തു

“ഇത്രയും വേണ്ട.വാവ കഴിച്ചോട്ടോ “

അവൾ കഴിക്കുന്നത് അറിയാതവൻ നോക്കിയിരുന്നു. അവൾ ഇടക്ക് ഒത്തിരി സ്നേഹം കൂടുമ്പോൾ ആണ് ആ വിളി വിളിക്കുക

വാവ

അവന് ചിരി വന്നു. ശരിക്കും ഈ കക്ഷിയാ അത്. ഒറിജിനൽ വാവ

“എന്നെ നോക്കിയിരിക്കാതെ ചോറിൽ നോക്ക് കുരങ്ങാ “

അവൻ ചിരിയോടെ കഴിച്ചു തുടങ്ങി

തുടരും…